'ഗൾഫിൽ നിന്ന് വന്ന് മാസങ്ങളായി നാട്ടിൽ കുടുങ്ങിപ്പോയവരും, കഴിഞ്ഞ ഒരു വർഷത്തോളമായി കാര്യമായ ജോലി ഇല്ലാതെ ഗൾഫിലെ റൂമിൽ കഴിയുന്നവരും. അവരെ ആശ്രയിച്ചു കഴിഞ്ഞവരും. സാക്കാത്തിനും സദഖക്കും അർഹരെ തേടുന്ന വ്യക്തികൾ, റമദാനിൽ ദാനധർമ്മങ്ങൾ നടത്തുന്ന സംഘടനകൾ... കാണാതെ പോവരുത് ഈ ഗൾഫ് പ്രവാസികളെ...' വൈറലായി കുറിപ്പ്

കഴിഞ്ഞ ഒരു വർഷത്തിനിടയിൽ സാമ്പത്തികമായി തകർന്ന് ആകെ ഒതുങ്ങിപ്പോയ ഒരുപാട് ഗൾഫുകാരെ അറിയാം. വലിയ വീടും മുറ്റത്തെ വാഹനവുമൊക്കെ സാമ്പത്തികസ്ഥിതിയുടെ മാനദണ്ഡമായി സമൂഹം കണക്കാക്കുകയും, അതുകൊണ്ട് തന്നെ ബന്ധുക്കൾ പോലും സഹായം ആവശ്യമുണ്ടോ എന്നന്വേഷിക്കാൻ മടിക്കുന്ന, അഭിമാനം മൂലം ഇല്ലായ്‌മ പുറത്തു കാണിക്കാതെ ജീവിക്കുന്നവർ. നിങ്ങളുടെ ചുറ്റുവട്ടത്തും ഉണ്ടാവും ഇങ്ങനെ ഒരുപാട് മനുഷ്യർ. നജീബ് മൂടാടി പങ്കുവച്ച സമൂഹമാധ്യമം വഴി പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാണ്.
നജീബ് മൂടാടി പങ്കുവച്ച കുറിപ്പ് വായിക്കാം;
ഇന്നലെയാണ് ഒരു സുഹൃത്ത് വിളിച്ച് കുറച്ച് പണം കടം ചോദിച്ചത്. കൊറോണ മൂലം ബിസിനസ് തകർന്ന് നാട്ടിൽ തിരിച്ചെത്തി കുറച്ച് കടത്തിലാണെന്നൊക്കെ അറിഞ്ഞിരുന്നു. വളരെ ദയനീയമാണ് അവസ്ഥ എന്ന് ഇന്നലെയാണ് അറിയുന്നത്. ആദ്യം ഇന്നോവ കൊടുത്തു. മോഹിച്ച് ഉണ്ടാക്കിയ വീട് വില്പനയ്ക്ക് വച്ചിട്ടുണ്ട്. പെരുന്നാളിന് മക്കൾക്ക് വസ്ത്രം വാങ്ങാനാണ് പണം ചോദിച്ചത്. ഇതുവരെ മുടക്കിയിട്ടില്ല മുടക്കാൻ തോന്നുന്നില്ലെന്ന് പറയുമ്പോൾ അവന്റെ തൊണ്ട ഇടറുന്നുണ്ടായിരുന്നു. തിരികെ വേണ്ട എന്ന് പറഞ്ഞപ്പോൾ പറയുന്നുണ്ടായിരുന്നു ഇല്ല വീട് വിറ്റാൽ ഞാൻ തിരികെ തരും അതുവരെ സമയം വേണംന്ന്. എന്തൊരു കഷ്ടമാണ്.
ഒരുപാട് പേരുണ്ട് ഇങ്ങനെ പുറത്തേക്ക് പറയാൻ പോലും കഴിയാത്തവർ. ഒരു കുഞ്ഞിന്റെ ചികിത്സക്ക് സഹായം ചോദിച്ചപ്പോൾ ഒരു ചോദ്യവും തിരികെ ചോദിക്കാതെ ആദ്യം തന്നെ പണം അയച്ചു തന്നത് അവനായിരുന്നു. സുഹൃത്ത് Sanitha Manohar ഇന്നലെ ഞാനിട്ട പോസ്റ്റിൽ എഴുതിയ കമന്റാണ്. ഇതാണ് പല ഗൾഫ് പ്രവാസികളുടെയും അവസ്‌ഥ. കാണാതെ പോകരുത്.
ഒരിക്കൽ കൂടെ ആ പോസ്റ്റ് ഇവിടെ ഇടുന്നു. കോവിഡ് ഉണ്ടാക്കിയ തകർച്ചയിലൂടെ ലോകം കടന്നുപോകുന്ന രണ്ടാമത്തെ റമദാൻ കാലമാണ്. ഇത്രയും കാലം ഓരോ റമദാനിലും അല്ലാതെയും സകാത്തും സദഖയുമായി സമൂഹത്തിലെ അവശർക്കും അശരണർക്കും താങ്ങും തണലുമായി നിന്ന ഒരുപാട് മനുഷ്യർ ഇന്ന് സ്വന്തം ആവശ്യത്തിന് പോലും കൈയ്യിൽ പണമില്ലാതെ നിസ്സഹായവസ്ഥയിലാണ്. കൊറോണ മൂലം തൊഴിലും കച്ചവടവും നഷ്ടപ്പെട്ടവരും നാട്ടിൽ കുടുങ്ങിപ്പോയവരുമായ ഗൾഫ് പ്രവാസികൾ.
കഴിഞ്ഞ ഒരു വർഷത്തിനിടയിൽ സാമ്പത്തികമായി തകർന്ന് ആകെ ഒതുങ്ങിപ്പോയ ഒരുപാട് ഗൾഫുകാരെ അറിയാം. വലിയ വീടും മുറ്റത്തെ വാഹനവുമൊക്കെ സാമ്പത്തികസ്ഥിതിയുടെ മാനദണ്ഡമായി സമൂഹം കണക്കാക്കുകയും, അതുകൊണ്ട് തന്നെ ബന്ധുക്കൾ പോലും സഹായം ആവശ്യമുണ്ടോ എന്നന്വേഷിക്കാൻ മടിക്കുന്ന, അഭിമാനം മൂലം ഇല്ലായ്‌മ പുറത്തു കാണിക്കാതെ ജീവിക്കുന്നവർ. നിങ്ങളുടെ ചുറ്റുവട്ടത്തും ഉണ്ടാവും ഇങ്ങനെ ഒരുപാട് മനുഷ്യർ. ഗൾഫിൽ നിന്ന് വന്ന് മാസങ്ങളായി നാട്ടിൽ കുടുങ്ങിപ്പോയവരും, കഴിഞ്ഞ ഒരു വർഷത്തോളമായി കാര്യമായ ജോലി ഇല്ലാതെ ഗൾഫിലെ റൂമിൽ കഴിയുന്നവരും. അവരെ ആശ്രയിച്ചു കഴിഞ്ഞവരും. സാക്കാത്തിനും സദഖക്കും അർഹരെ തേടുന്ന വ്യക്തികൾ, റമദാനിൽ ദാനധർമ്മങ്ങൾ നടത്തുന്ന സംഘടനകൾ... കാണാതെ പോവരുത് ഈ ഗൾഫ് പ്രവാസികളെ.
കൊറോണ തകർത്തുകളയും മുമ്പ് നാട്ടിലെ എത്രയോ കുടുംബങ്ങൾക്ക് മാസാമാസം ആവശ്യമായ ഭക്ഷ്യസാധനങ്ങൾ, എത്രയോ രോഗികൾക്ക് നിത്യവും വേണ്ട മരുന്നുകൾ, പഠിക്കാൻ മിടുക്കരും നിർധനരുമായ എത്രയോ മക്കളുടെ പഠനച്ചെലവ്... ഇതൊക്കെ വലതു കൈ കൊടുക്കുന്നത് ഇടതു കൈ അറിയാതെ നടത്തിക്കൊണ്ടിരുന്നവർ കൂടിയാണ് ഇത്. പലപ്പോഴും വാങ്ങുന്ന ആൾ പോലും അറിഞ്ഞിട്ടുണ്ടാവില്ല ആരാണ് സഹായിക്കുന്നത് എന്ന്. ഗൾഫിൽ നിന്ന് സഹായിച്ച ആളുടെ വരുമാനം മുട്ടിയതോടെ പഠനം നിലച്ചുപോയ എത്രയോ കുട്ടികൾ, സ്ഥിരമായി കഴിക്കേണ്ട മരുന്ന് നിർത്തിവെക്കേണ്ടി വന്ന വയോജനങ്ങൾ... ജീവിതവും ജീവശ്വാസവും മുടങ്ങിപ്പോയ ഇങ്ങനെയുള്ളവരെയും കണ്ടെത്തി സഹായിക്കണം.
അഭിമാനം മൂലം പറയാൻ മടിച്ചിട്ടാണ് പലരും. ഭക്ഷ്യവസ്തുക്കൾ ഇല്ലാതെ പ്രയാസപ്പെടുന്നവർ കുറവായിരിക്കും. പക്ഷെ കൈയിൽ പത്തുപൈസയില്ലാത്ത അവസ്ഥയാണ് പലരുടേതും. രോഗം വന്നാൽ ആശുപത്രിയിൽ പോകാൻ, മക്കൾക്ക് വസ്ത്രം വാങ്ങാൻ, പെരുന്നാളിന് നല്ലൊരു ഭക്ഷണം ഒരുക്കാൻ പോലും പണമില്ലാതെ ഞെരുക്കത്തിലാണ് പലരും. ദാനധർമ്മങ്ങളുടെ സ്ഥിരം ലിസ്റ്റിൽ എഴുതണ്ട. താൽക്കാലികമായി ഇങ്ങനെ കുറച്ചു പേരുകൾ കൂടെ നിങ്ങളുടെ സകാത്തിന്റെ, സദഖയുടെ കൂട്ടത്തിൽ ചേർക്കണം. ഒട്ടും അഭിമാനക്ഷതം തോന്നാത്ത രീതിയിൽ അവർക്ക് എത്തിച്ചു കൊടുക്കാൻ കഴിയണം.
എല്ലാരുടെ അവസ്ഥയും മോശമാണ്. ദാരിദ്ര്യത്തെ ഭയപ്പെടുന്ന അവസ്ഥയിൽ മനസ്സറിഞ്ഞു നൽകുന്ന ദാനമാണല്ലോ മഹത്തരം. അർഹിക്കുന്ന ഒരുപാട് ഗൾഫ് പ്രവാസികളും അവരെ ആശ്രയിച്ചു കഴിയുന്നവരുമുണ്ട്. നിങ്ങൾക്ക് ചുറ്റും. മറക്കരുത്. കാണാതെ പോകരുത്.
https://www.facebook.com/Malayalivartha