പറന്നുയർന്നതോടെ വൻ ബഹളം, രണ്ട് ക്യാബിൻ ക്രൂ അംഗങ്ങളെ മര്‍ദ്ദിച്ചു, എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കാരൻ കാട്ടിക്കൂട്ടിയ പരാക്രമത്തെ തുടർന്ന് വിമാനം തിരിച്ചിറക്കി

എയർ ഇന്ത്യയ്ക്ക് എന്തായാലും അടുത്തിടെയായി അത്ര നല്ല സമയമല്ല. യാത്രകാരിയുടെ ദേഹത്ത് സഹയാത്രക്കാരൻ മൂത്രമൊഴിച്ച സംഭവത്തിൽ ഉടനടി നടപടിയെടുക്കാത്തതിനെ തുടർന്ന് വിമാനക്കമ്പനിക്കെതിരെ വൻ പിഴ ചുമത്തിയിരുന്നു. ഇതിന് പിന്നാലെ ഇതാ ഡൽഹി - ലണ്ടൻ എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കാരൻ കാട്ടിക്കൂട്ടിയ പരാക്രമത്തെ തുടർന്ന് വിമാനം തിരിച്ചിറക്കേണ്ടി വന്നിരിക്കുകയാണ്.
തിങ്കളാഴ്ച രാവിലെയാണ് ഈ സംഭവം ഉണ്ടായത്. ഡല്‍ഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന എയര്‍ ഇന്ത്യ 111 എന്ന വിമാനത്തിൽ 25 യാത്രക്കാരാണ് ഉണ്ടായിരുന്നത്. എന്നാൽ വിമാനം പറന്നുയര്‍ന്ന പിന്നാലെ ഇതിൽ ഒരു യാത്രക്കാരന്‍ ജീവനക്കാരുമായി വഴക്കുണ്ടാക്കുകയായിരുന്നു. തുടർന്ന് ഇയാൾ വിമാനത്തിലെ ജീവനക്കാരെ മര്‍ദിച്ചു. രണ്ട് ക്യാബിൻ ക്രൂ അംഗങ്ങളെയാണ് ഇയാൾ തല്ലിയത്. യാത്രക്കാരനെ ഇവർക്ക് നിയന്ത്രിക്കാനായില്ല.
വാക്കാലും രേഖാമൂലമുള്ള മുന്നറിയിപ്പുകൾ നൽകിയിരുന്നു. എന്നാൽ ഇതെല്ലാം അവഗണിച്ച് ക്യാബിൻ ക്രൂ അംഗങ്ങളോട് ഇയാൾ നിലതെറ്റിയ രീതിയിൽ പെരുമാറുകയായിരുന്നു. കാര്യം കൈവിട്ടെന്ന് മനസിലായതടെ വിമാനം 9.40 ന് ഡല്‍ഹിയില്‍ തിരിച്ചിറക്കുകയായിരുന്നു. വിമാനം ലാൻഡ് ചെയ്ത ശേഷം യാത്രക്കാരനെ വിമാനത്താവളത്തില്‍ ഇറക്കിവിട്ടു.
സംഭവത്തില്‍ എയര്‍ ഇന്ത്യ ഡല്‍ഹി വിമാനത്താവളം പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് യാത്രക്കാരനെ പൊലീസ് സ്റ്റേഷനിലെത്തിച്ചു. വിമാനം തിരിച്ചിറക്കിയതില്‍ യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടിൽ ക്ഷമ ചോദിക്കുന്നതായും വിമാനം ഉച്ചയ്ക്കു ശേഷം ലണ്ടനിലേക്ക് സര്‍വീസ് നടത്തുമെന്നും എയര്‍ ഇന്ത്യ പ്രസ്താവനയില്‍ പറഞ്ഞു. തുടർന്ന് ഉച്ചയോടെ വിമാനം വീണ്ടും ലണ്ടനിലെ ഹിത്രുവിലേക്ക് പറന്നു.
അതുപോലെ എയർ ഇന്ത്യാ വിമാനത്തിൽ വയോധികയ്ക്ക് നേരെ മദ്യപിച്ച് യാത്രക്കാരൻ മൂത്രമൊഴിച്ച സംഭവം വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെ ശങ്കർ മിശ്ര എന്ന യാത്രക്കാരനെ അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ എയര്‍ ഇന്ത്യ യാത്രാവിലക്കും ഏര്‍പ്പെടുത്തിയിരുന്നു. സംഭവത്തിൽ കേസെടുത്തത് മുതൽ പ്രതി ഒളിവിലായിരുന്നു. രാജ്യം വിടുന്നത് തടയാൻ തിരച്ചിൽ നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു. പിന്നാലെ, ഫോൺ സ്വിച്ച് ഓഫ് ചെയ്ത ഇയാൾ സുഹൃത്തുക്കളുമായി ആശയവിനിമയം നടത്താൻ സമൂഹമാധ്യമ അക്കൗണ്ടുകൾ ഉപയോഗിച്ചു.
ക്രെഡിറ്റ്/ഡെബിറ്റ് കാർഡും ഉപയോഗിച്ചതായി കണ്ടെത്തി. ഇതാണ് പ്രതിയെ പിടികൂടാൻ പൊലീസിനെ സഹായിച്ചത്. എയർ ഇന്ത്യ വിമാനത്തിൽ കഴിഞ്ഞ നവംബറിൽ ന്യൂയോർക്ക്–ഡൽഹി യാത്രയ്ക്കിടെയാണ് ബിസിനസ് ക്ലാസ് യാത്രികനായ ശങ്കർ മിശ്ര, 70 വയസ്സുള്ള സ്ത്രീയുടെ ദേഹത്ത് മൂത്രമൊഴിച്ചത്. സംഭവത്തെ തുടർന്ന്, യുഎസ് ആസ്ഥാനമായുള്ള വെൽസ് ഫാർഗോ എന്ന ബഹുരാഷ്ട്ര ധനകാര്യ കമ്പനിയുടെ ഇന്ത്യ ചാപ്റ്റർ വൈസ് പ്രസിഡന്റായിരുന്ന ഇയാളെ, കമ്പനിയിൽ നിന്ന് പുറത്താക്കിയിരുന്നു.
https://www.facebook.com/Malayalivartha
























