നിമിഷ പ്രിയയുടെ മോചനത്തിൽ ആശങ്കയേറുന്നു...! യമൻ പൗരന്റെ ബന്ധുക്കൾ നൽകിയ അപേക്ഷയിൽ കോടതി നടപടി വേഗത്തിലാക്കി, ദയാധനം നല്‍കി നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള നടപടികള്‍ എങ്ങുമെത്തിയില്ല

യമന്‍ പൗരനെ കൊലപ്പെടുത്തിയെന്ന കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സനയിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിൽ ആശങ്കയേറുന്നു. ദയാധനം നല്‍കി നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള നടപടികള്‍ എങ്ങുമെത്തിയില്ല. ശിക്ഷ പെട്ടെന്ന് നടപ്പാക്കണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട യമൻ പൗരൻ തലാല്‍ അബ്ദുമഹ്ദിയുടെ ബന്ധുക്കൾ നൽകിയ അപേക്ഷയിൽ യമൻ സുപ്രീംകോടതി നടപടി വേഗത്തിലാക്കി കഴിഞ്ഞു.
അതിനാൽ മോചനത്തിനായുള്ള ബ്ലഡ് മണി ഉടൻ നൽകിയില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകുന്ന രീതിയിലേക്കാണ് പോകുന്നത്. നടപടി വേഗത്തിലാക്കാന്‍ നേരത്തെ തന്നെ യമന്‍ ക്രിമിനല്‍ പ്രോസിക്യൂഷന്‍ മേധാവി നിര്‍ദേശം നല്‍കിയിരുന്നു. കോടതിവിധി, ദയാധനം അപേക്ഷ തുടങ്ങിയ വിവിധ രേഖകള്‍ സുപ്രീം കോടതിയില്‍ നല്‍കാനായിരുന്നു നിര്‍ദേശം.
തന്റെ മകളുടെ മോചനത്തിനായി എല്ലാ വാതിലുകളും മുട്ടി കാത്തിരിക്കുകയാണെന്ന് നിമിഷയുടെ അമ്മ. ഏറെ നാളുകൾക്ക് ശേഷം ഈസ്റ്റർ ദിനത്തിൽ യമനിലെ ജയിലിൽ നിന്നും മകൾ തന്നെ വിളിച്ചെന്ന് പ്രേമ കുമാരി പറയുന്നു. എന്നാൽ കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും 50 ദശലക്ഷം യമന്‍ റിയാല്‍ (ഏകദേശം 1.5 കോടി രൂപ) ദയാധനം നല്‍കേണ്ടി വരുമെന്നും യമന്‍ ജയില്‍ അധികൃതര്‍ അറിയിച്ചിരുന്നു.
കൊല്ലപ്പെട്ടയാളുടെ ബന്ധുക്കൾക്ക് സഹായധനം നൽകി വധശിക്ഷയിൽ നിന്ന് ഇളവ് നേടാനുളള ശ്രമം മാത്രമാണ് ഇനി മുന്നിലുള്ള പോം വഴി. ഇതിനായി ഡൽഹി കേന്ദ്രീകരിച്ച് പ്രത്യേക ആക്ഷൻ കൗൺസിൽ രൂപീകരിച്ച് ശ്രമം നടക്കുന്നുണ്ട്. കേന്ദ്ര സർക്കാർ ഇടപെടൽ വേഗത്തിലായില്ലെങ്കിൽ യമൻ കോടതി വധശിക്ഷ ഉടൻ നടപ്പാക്കുമെന്നാണ് ആശങ്ക. നിമിഷപ്രിയയുടെ മോചനത്തിനായി ആക്ഷൻ കൗൺസിൽ രാജ്യാന്തരതലത്തിൽ ശ്രമങ്ങൾ തുടങ്ങിയിരുന്നു.
കേന്ദ്ര സർക്കാരും നിമിഷയുടെ മോചനത്തിനായി ഇടപെട്ടിരുന്നു. എന്നാൽ നഷ്ടപരിഹാരം സ്വീകരിക്കാൻ കൊല്ലപ്പെട്ടയാളുടെ ബന്ധുക്കൾ തയാറാകാതെ വന്നതോടെയാണ് അനുരഞ്ജന ശ്രമങ്ങൾ നിർജീവമായത്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിനായി വ്യവസായി എംഎ യൂസഫലിയടക്കം ഇടപെട്ടിരുന്നു. എന്നിട്ടും ഇനിയും നിമിഷയുടെ മോചനത്തിൽ കാര്യത്തിൽ ഒരു തീരുമാനവും ആയിട്ടില്ല.
2017 ജൂലൈ 25നായിരുന്നു കൊലപാതകം. പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷ പ്രിയ യെമന്‍കാരനായ തലാല്‍ അബ്ദുമഹ്ദിയെ കൊലപ്പെടുത്തി വീട്ടിലെ വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചെന്നാണ് കേസ്. തലാലിനൊപ്പം യെമനിൽ ഒരു ക്ലിനിക്ക് നടത്തുകയായിരുന്നു നിമിഷപ്രിയ. എന്നാൽ സ്വന്തമായി ക്ലിനിക്ക് തുടങ്ങാൻ തലാൽ നിമിഷപ്രിയയ്ക്ക് സഹായവാഗ്ദാനം നൽകിയെന്നും ഇതിന്‍റെ മറവിൽ നിമിഷയുടെ പാസ്പോര്‍ട്ട് പിടിച്ചു വെച്ച് ഭാര്യയാക്കി വെക്കുകയായിരുന്നുവെന്നുമാണ് നിമിഷപ്രിയയുടെ അഭിഭാഷകൻ പറയുന്നത്.
ക്ലിനിക്കിൽ ജോലി ചെയ്തിരുന്ന മറ്റു രണ്ടു പേരുടെ നിര്‍ദേശപ്രകാരം അമിത അളവിൽ മരുന്നു കുത്തിവെയ്ക്കുകയും ഇത് മരണത്തിന് ഇടയാകുകയും ചെയ്തെന്നുമാണ് അഭിഭാഷകൻ വാദിക്കുന്നത്. നിമിഷപ്രിയയും യെമൻ സ്വദേശിയായ സഹപ്രവര്‍ത്തക ഹനാനും ചേര്‍ന്ന് തലാലിനെ കൊലപ്പെടുത്തുകയും മൃതദേഹം വാട്ടര്‍ ടാങ്കിനുള്ളിൽ ഒളിപ്പിക്കുകയും ചെയ്തെന്നാണ് കേസിലെ രേഖകള്‍ വ്യക്തമാക്കുന്നത്. യെമൻകാരിയായ സഹപ്രവർത്തക ഹനാനും കേസിൽ വിചാരണ നേരിടുന്നുണ്ട്.
https://www.facebook.com/Malayalivartha
























