വീടിന്റെ അവസാന ഘട്ട പണികള്‍ നടക്കുന്നത് വീഡിയോ കോള്‍ വഴി കണ്ടു, ഒടുവിൽ പണിതീരാറായ വീട്ടില്‍ മലയാളി ദമ്പതികളുടെ ചേതനയറ്റ ശരീരങ്ങള്‍, സ്വപ്ന ഭവനത്തില്‍ ഒരു ദിവസം പോലും അന്തിയുറങ്ങാന്‍ കഴിയാതെ ഇരുവരും യാത്രയായത് ബന്ധുക്കളെയും നാട്ടുകാരെയും ഒരുപോലെ നൊമ്പരപ്പെടുത്തി

ദുബായിൽ മലയാളി ദമ്പതികളടക്കം 16 പേരുടെ മരണത്തിനിയാക്കിയ തീപിടുത്തത്തിൽ വിറങ്ങലിച്ച് നിൽക്കുകയാണ് പ്രവാസി മലയാളികൾ. ഡ്രീംലൈൻ ട്രാവൽസ് ആൻഡ് ടൂറിസം സ്ഥാപനത്തിൽ ജോലി ചെയ്യുന്ന മലപ്പുറം വേങ്ങര കാലങ്ങാടൻ റിജേഷ് (38), ദുബായ് ഖിസൈസിലെ ഒരു സ്കൂളിലെ അധ്യാപികയായ ഭാര്യ കണ്ടമംഗലത്ത് ജെഷി (32) എന്നിവരുടെ ചേതനയറ്റ ശരീരങ്ങള്‍ കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിച്ചത്.
ഇന്ത്യൻ സമയം തിങ്കളാഴ്ച രാവിലെ 8.45-ഓടെ സ്പൈസ് ജെറ്റ് വിമാനത്തിലാണ് മലപ്പുറം വേങ്ങര സ്വദേശികളായ ദമ്പതികളുടെ മൃതദേഹം കരിപ്പൂരിലെത്തിച്ചത്. ഇവരുടെ പണിതീരാറായ വീട്ടില്‍ ഗൃഹപ്രവേശനത്തിന് മുന്നോടിയായുള്ള അവസാനഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മാത്രം ബാക്കി നില്‍ക്കവെയാണ് ഇരുവരുടെയും ചേതനയറ്റ ശരീരങ്ങള്‍ എത്തിച്ചത്.
വിഷു സന്തോഷങ്ങളറിയിക്കാന്‍ മരിക്കുന്നതിന് മുമ്പ് ഇവര്‍ പിതാവ് ചന്തുവിനെ വിളിച്ചിരുന്നു. റിജേഷ്, പണിയുന്ന വീടിന്റെ അവസാന ഘട്ട പണികള്‍ നടക്കുന്നത് വീഡിയോ കോള്‍ വഴി കാണുകയും പണി തീര്‍ന്ന ഉടന്‍ പുതിയ വീടിലേക്ക് കയറാന്‍ വരുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ തങ്ങളുടെ സ്വപ്ന ഭവനത്തില്‍ ഒരു ദിവസം പോലും അന്തിയുറങ്ങാന്‍ കഴിയാതെയാണ് ഇരുവരും യാത്രയായത്.
ഒരു പതിറ്റാണ്ടിലധികം പ്രവാസ ലോകത്ത് ജോലി ചെയ്‍ത് സമ്പാദിച്ചാണ് വീടെന്ന സ്വപ്‍നം അടുത്തിടെ ഏതാണ്ട് പൂര്‍ത്തീകരിച്ചത്. വിഷുവിന് ഗൃഹപ്രവേശനം നടത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് ചില കാരണങ്ങളാല്‍ ആ സമയം നാട്ടില്‍ പോകാന്‍ കഴിയാതെ വന്നതോടെ തീരുമാനം മാറ്റി. എങ്കിലും വൈകാതെ തന്നെ പണി പൂര്‍ത്തിയാക്കി വീടിന്റെ പാലു കാച്ചലിനു നാട്ടിലേക്ക് പോകാന്‍ തയാറെടുക്കുന്നതിനിടെയാണ് ഇരുവരെയും മരണം കവര്‍ന്നത്.
വീട് നിര്‍മാണവുമായി ബന്ധപ്പെട്ട് അടുത്തിടെ ഇവര്‍ നാട്ടില്‍ പോയി വന്നിരുന്നു. 11 വര്‍ഷം മുന്‍പാണ് റിജേഷും ജിഷിയും വിവാഹിതരായത്. കുട്ടികളില്ല.പുതുതായി നിര്‍മ്മിച്ച വീട്ടിലേക്ക് താമസം മാറുക എന്ന വലിയ സ്വപ്നം ബാക്കി വെച്ചാണ് ഇവര്‍ യാത്രയായത് എന്നത് ബന്ധുക്കളെയും നാട്ടുകാരെയും ഒരുപോലെ നൊമ്പരപ്പെടുത്തുന്നു.
തീപിടുത്തമുണ്ടായ ദിവസം വിഷു ദിനം ആയിരുന്നതിനാല്‍ റിജേഷ് ഓഫീസില്‍ പോയിരുന്നില്ല. ശനിയാഴ്ച സ്‍കൂള്‍ അവധിയായിരുന്നതുകൊണ്ട് ജിഷിയും വീട്ടിലുണ്ടായിരുന്നു. മലയാളികളുടേത് ഉള്‍പ്പെടെ ഒട്ടേറെ വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശമാണ് ദുബൈയിലെ ദേര. ഇവിടങ്ങളില്‍ ജോലി ചെയ്യുന്ന നിരവധിപ്പേര്‍ സമീപ പ്രദേശങ്ങളില്‍ തന്നെ താമസിക്കുന്നുമുണ്ട്. അഞ്ച് നില കെട്ടിടത്തിന്റെ നാലാം നിലയിലാണ് തീപിടിച്ചത്.
പുക ഉയരുന്നത് കണ്ടുവെങ്കിലും ഇത്ര വലിയ ദുരന്തമായി അത് മാറുമെന്ന് അറിഞ്ഞിരുന്നില്ലെന്ന് പരിസരത്തുണ്ടായിരുന്നവര്‍ പറഞ്ഞു. വലിയ പൊട്ടിത്തെറി ശബ്ദം കേട്ടാണ് പലരും ഇവിടേക്ക് ഓടിയെത്തിയത്. തീപിടുത്തത്തിന്റെ വിവരങ്ങൾ പൊലീസ് വൈകിയാണ് പുറത്തുവിട്ടത്. പിന്നീടാണ് അപകടത്തിന്റെ വ്യപ്തി ഇത്രത്തോളമുണ്ടെന്ന് പലരും തിരിച്ചറിഞ്ഞത്.
സംഭവമറിഞ്ഞവർ തങ്ങളുടെ പ്രിയപ്പെട്ടവരാരെങ്കിലും ദുരന്തത്തിൽപ്പെട്ടുപോയിട്ടുണ്ടോ എന്നറിയാൻ പരിഭ്രാന്തിയോടെ പലരെയും ഫോൺ വിളിച്ചുകൊണ്ടിരുന്നു. മലയാളികളുൾപ്പെടെ ഒട്ടേറെ ഇന്ത്യക്കാർ ദുരന്തത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നായിരുന്നു ആദ്യ വിവരം. പിന്നീട് സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 16 ആണെന്നും ഇതിൽ മലയാളി ദമ്പതികളുള്‍പ്പെടെ 4 ഇന്ത്യക്കാരുണ്ടെന്നും വിവരം കൈമാറുകയായിരുന്നു.
https://www.facebook.com/Malayalivartha
























