മെയ് ഒമ്പത് വരെ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും റദ്ദാക്കി, അസാധാരണ നീക്കവുമായി ഗോ ഫസ്റ്റ് എയർലൈൻസ്, യാത്രക്കാർ പ്രതിസന്ധിയിൽ

പ്രവാസികളെ പ്രതിസന്ധിയിലാക്കി അസാധാരണ നീക്കം നടത്തിയിരിക്കുകയാണ് ഗോ ഫസ്റ്റ് എയർലൈൻസ്. കമ്പനി തങ്ങളുടെ മുഴുവൻ വിമാന സർവീസുകളും റദ്ദാക്കിയതായി അറിയിച്ചിരിക്കുകയാണ്. മെയ് ഒമ്പത് വരെ നിശ്ചയിച്ചിരുന്ന സർവീസുകളാണ് റദ്ദാക്കിയത്. സർവീസുകളുടെ നടത്തിപ്പ് സാധ്യമാകാത്ത സാഹചര്യത്തിലാണ് നടപടിയെന്ന് ഗോ ഫസ്റ്റ് വാർത്താകുറിപ്പിൽ അറിയിച്ചു.
മെയ് 3,4 തീയതികളിൽ ചാർട്ട് ചെയ്തിരുന്ന സർവീസുകളും റദ്ദാക്കിയതായി കമ്പനി അറിയിച്ചിരുന്നു ഇതിന് പിന്നാലെയാണ് കൂടുതൽ സർവീസുകൾ റദ്ദാക്കുന്നതായി കമ്പനി അറിയിച്ചിരിക്കുന്നത്. ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് പണം വൈകാതെ മടക്കി നൽകും. വിമാനം റദ്ദാക്കിയത് വഴി യാത്രക്ക് തടസം നേരിട്ടവർക്ക് ആവശ്യമായ സഹായം ഗോ ഫസ്റ്റ് നൽകുമെന്നും അധികൃതർ അറിയിച്ചു.
മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന എയർലൈൻ പുതുതായി ബുക്കിംഗ് സ്വീകരിക്കുന്നതും നിർത്തി വച്ചിരിക്കുകയാണ്. വിമാനനിർമാണ കമ്പനിയായ പ്രാറ്റ് ആൻഡ് വിറ്റ്നിയുമായുള്ള പ്രശ്നങ്ങളെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധികളാണ് എയർലൈനിന് തിരിച്ചടിയായത്. വാദിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് ‘ഗോ ഫസ്റ്റ്’. ‘ജെറ്റ് എയർവേസി’നു ശേഷം പാപ്പർ നടപടികളിലേക്ക് കടക്കുന്ന വിമാന കമ്പനിയാണ് ‘ഗോ ഫസ്റ്റ്’.
വിമാനത്തിന്റെ എൻജിൻ ലഭ്യമാക്കുന്നതിൽ അമേരിക്കൻ കമ്പനിയായ പ്രാറ്റ് ആൻഡ് വിറ്റ്നിയുടെ ഇന്റർനാഷണൽ എയ്‌റോ എൻജിൻ വീഴ്ചവരുത്തിയതാണ് ഗോ ഫസ്റ്റിനെ വലിയ പ്രതിസന്ധിയിലേക്കി തള്ളിവിട്ടത്. 2020 ജനുവരി മുതലാണ് ഇവർക്ക് പ്രശ്നങ്ങൾ തുടങ്ങിയത്. സിംഗപ്പൂർ കോടതി ഉത്തരവിട്ടെങ്കിലും ‘പി ആൻഡ് ഡബ്ല്യു’ ‘ഗോ ഫസ്റ്റി’ന് എൻജിനുകൾ നൽകിയില്ല. ഇതാണ് പ്രതിസന്ധിക്ക് കാരണമായെന്ന് ‘ഗോ ഫസ്റ്റ്’ മേധാവി കൗശിക് ഖോന ജീവനക്കാർക്കുള്ള അറിയിപ്പിൽ ചൂണ്ടിക്കാട്ടിയിരുന്നു.
https://www.facebook.com/Malayalivartha
























