വെറും 179 ദിർഹത്തിന് നാട്ടിലെത്താം ...യുഎഇയുടെ അൾട്രാ ലോ കോസ്റ്റ് എയർലൈനായ വിസ് എയർ അബുദാബി ഇനി ഇന്ത്യയിലേക്കും

യുഎഇയുടെ അൾട്രാ ലോ കോസ്റ്റ് എയർലൈനായ വിസ് എയർ അബുദാബി ഇനി ഇന്ത്യയിലേക്കും വി ഇതിനായുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചെന്നും പൂർത്തിയാകുന്ന മുറയ്ക്ക് റൂട്ടുകൾ അനൗൺസ് ചെയ്യുമെന്നും വിസ് എയർലൈൻ മാനേജിങ് ഡയറക്ടർ ജൊഹാൻ എയ്ദ്‌ഗെൻ പറഞ്ഞു.
ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ വിമാന യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് ഉണ്ടാവുന്നത്. ആ വിപണിയുടെ ഭാഗമാവാൻ തങ്ങളും ആഗ്രഹിക്കുന്നു. നിലവിൽ ഇതിന് ആവശ്യമായ അനുമതികൾ നേടുന്ന ഘട്ടത്തിലാണ്. അത് പൂർത്തിയായാൽ റൂട്ടുകൾ പ്രഖ്യാപിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാകിസ്ഥാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് വിമാന സർവീസുകൾ ആരംഭിക്കാൻ വിസ് എയർ അബുദാബി ശ്രമം തുടങ്ങിയതായി നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. നിലവിൽ പരിമിതമായ റൂട്ടുകളിലേക്ക് മാത്രം സർവീസ് നടത്തുന്ന വിസ് എയർ അബുദാബി ഈ വർഷം വലിയ തോതിലുള്ള വളർച്ചയാണ് ലക്ഷ്യമിടുന്നത്. ചെലവ് കുറഞ്ഞ യാത്രകൾക്ക് കൂടുതൽ ആവശ്യക്കാരുള്ള വിപണികളാണ് തങ്ങൾ തെരഞ്ഞെടുക്കുന്നതെന്ന് വിസ് എയർ മാനജിങ് ഡയറക്ടർ പറയുന്നു.
ആകെ 24 രാജ്യങ്ങളിലേക്ക് നിലവിൽ സർവീസ് നടത്തുന്ന വിസ് എയറിന്റെ മാതൃകമ്പനി അബുദാബിയിൽ നിന്ന് മാത്രം 11 കേന്ദ്രങ്ങളിലേക്ക് സർവീസ് നടത്തുന്നുണ്ട്. നിലവിൽ എട്ട് വിമാനങ്ങളുള്ള വിസ്, അടുത്ത ഒരു വർഷത്തിനുള്ളിൽ എണ്ണം ഇരട്ടിയാക്കാനാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ വർഷം 1.2 മില്യൺ യാത്രക്കാരാണ് വിസ് എയറിൽ യാത്ര ചെയ്തത്. 2023 പൂർത്തിയാകുന്നോടെ ഇത് രണ്ട് മില്യണിലെത്തിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.
അബുദാബി സർക്കാറിന്റെ സംയുക്ത ഉടമസ്ഥതയിലുള്ള കമ്പനി, പുതിയ നഗരങ്ങളിലേക്കുള്ള സർവീസുകൾ ആരംഭിക്കുന്നതിന് പുറമെ പ്രധാന നഗരങ്ങളിലേക്കെല്ലാം ആഴ്ചയിൽ എല്ലാ ദിവസവും സർവീസ് തുടങ്ങുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. ഇന്ത്യയിലെ വലിയ നഗരങ്ങളായിരിക്കുമോ സർവീസ് തുടങ്ങാൻ തെരഞ്ഞെടുക്കുകയെന്ന ചോദ്യത്തിന് നിലവിൽ സർവീസുകൾ കുറവുള്ള എല്ലാ നഗരങ്ങളും തങ്ങളുടെ പരിഗണനയിലുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. അബുദാബിയിൽ നിന്നും യുഎഇയിൽ നിന്നും അഞ്ച് മുതൽ ആറ് മണിക്കൂർ വരെയുള്ള സമയം കൊണ്ട് പറന്നെത്താവുന്ന നഗരങ്ങളിലേക്ക് വ്യാപകമായി കുറഞ്ഞ ടിക്കറ്റിലുള്ള സർവീസുകൾ നടത്താനാണ് വിസ് എയർ അബുദാബി ലക്ഷ്യമിടുന്നത്.
179 ദിർഹത്തിന് ടിക്കറ്റുകൾ വിറ്റ് ശ്രദ്ധ നേടിയ കമ്പനി കൂടിയാണ് വിസ് എയർ അബുദാബി. ഇത്തരത്തിൽ വമ്പൻ ഡിസ്‍കൗണ്ടുകൾ ഇന്ത്യയിലേക്കും പാകിസ്ഥാനിലേക്കുമുള്ള സർവീസുകളിലും കൊണ്ടുവരുമെന്ന് കമ്പനി അധികൃതർ അവകാശപ്പെടുന്നു. വലിയ ഡിസ്‍കൗണ്ടുകൾ വേണ്ടവർക്ക് പ്രത്യേക ഡിസ്‍കൗണ്ട് ക്ലബ്ബുമുണ്ട്. 179 ദിർഹത്തിനും അതിലും കുറഞ്ഞ നിരക്കിലുമൊക്കെ ടിക്കറ്റുകൾ ലഭ്യമാക്കുമെന്നും നിശ്ചിത എണ്ണം സീറ്റുകൾ കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകൾക്കായി മാറ്റിവെയ്ക്കുമെന്നും കമ്പനി പറയുന്നു. എന്നാൽ വിവിധ സീറ്റുകളിൽ വിവിധ തരത്തിലുള്ള നിരക്ക് തന്നെയായിരിക്കും ഈടാക്കുക. അവസാന നിമിഷം വരെ ടിക്കറ്റെടുക്കാൻ കാത്തിരിക്കാതെ രണ്ടോ മൂന്നോ മാസം നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് വൻ നേട്ടം കൊയ്യാമെന്നാണ് കമ്പനിയുടെ വാഗ്ദാനം.
179 ദിർഹം മുതൽ ടിക്കറ്റ് നൽകുന്ന വിസ് എയറിന്റെ ചെലവ് കുറഞ്ഞുള്ള യാത്ര വിവിധ രാജ്യങ്ങളിൽ വളരെ ജനപ്രിയമാണ്. ഇന്ത്യ, പാകിസ്താൻ റൂട്ടുകൾ വരുന്നതോടെ കുറഞ്ഞ ചെലവിൽ വിമാനനിരക്കുകളും സമാനമായ മറ്റ്കിഴിവുകളുംവിസ് എയർലൈൻ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു.
https://www.facebook.com/Malayalivartha
























