കുറഞ്ഞ നിരക്കിൽ ഇനി സർവീസുകളുടെ ചാകര..!! അടച്ചു പൂട്ടൽ ഭീഷണിയിലായിരുന്ന ഗോ ഫസ്റ്റ് വിമാനക്കമ്പനി പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ ഒരുങ്ങുന്നു

സാമ്പത്തിക പ്രതിസന്ധി മൂലം അടച്ചു പൂട്ടൽ ഭീഷണിയിലായിരുന്ന ഗോ ഫസ്റ്റ് വിമാനക്കമ്പനി പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ ഒരുങ്ങുന്നു. മെയ് 19 വരെ എല്ലാ സർവ്വീസുകളും റദ്ദാക്കിയ വാർത്തയ്ക്ക് പിന്നാലെയാണ് പുതിയ റിപ്പോർട്ടുകൾ. ഈ മാസം 19 വരെയുള്ള ടിക്കറ്റ് ബുക്കിങും വിൽപനയും നിർത്താൻ വ്യോമയാന വകുപ്പ് ആവശ്യപ്പെടുകയായിരുന്നു. നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍ (എന്‍സിഎല്‍ടി) പാപ്പരത്ത ഹർജി അംഗീകരിച്ചതോടെയാണ് പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ ഗോ ഫസ്റ്റ് വിമാനങ്ങള്‍ ഒരുങ്ങുന്നത്.
എന്‍സിഎല്‍ടിയുടെ തീരുമാനം എയര്‍ലൈന് ആശ്വാസമാണ് നല്‍കിയത്. വാഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ലൈന്‍ മെയ് 24നകം പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 23 വിമാനങ്ങളുമായി പ്രവര്‍ത്തനം പുനരാരംഭിക്കുമെന്നാണ് ലഭിക്കുന്ന വിവരം. മെയ് 2 വരെ ഗോ ഫസ്റ്റിന്റെ 27 വിമാനങ്ങള്‍ സര്‍വീസ് നടയിരുന്നു. എയര്‍ലൈന്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.
എയര്‍ലൈനിന്റെ സസ്പെന്‍ഡ് ചെയ്ത മാനേജ്മെന്റ് കോടതി നിയോഗിച്ച റെസല്യൂഷന്‍ പ്രൊഫഷണലുമായി കൂടിക്കാഴ്ച നടത്തും. ടിക്കറ്റ് ബുക്കിംഗ് പുനരാരംഭിക്കുന്നതിനുള്ള അനുമതിക്കായി റെസല്യൂഷന്‍ പ്രൊഫഷണല്‍ സര്‍ക്കാരിനെ സമീപിക്കും. മെയ് 3 മുതല്‍ പ്രവര്‍ത്തനം പെട്ടെന്ന് നിര്‍ത്തിവെച്ചതുമായി ബന്ധപ്പെട്ട് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.ഗോ ഫസ്റ്റ് നിർത്തിയതോടെ ദുബായ്, അബുദാബി സെക്ടറിൽനിന്ന് മലബാറിലേക്കുള്ള വിമാന ടിക്കറ്റിന് ഉയർന്ന തുകയും കൊടുക്കേണ്ടിവന്നിരുന്നു.
അബുദാബിയിൽ നിന്നു കണ്ണൂർ, കോഴിക്കോട്, മംഗലാപുരം സെക്ടറിലേക്കു പോകേണ്ടവരാണ് കൂടുതൽ ദുരിതത്തിലായത്. ഈ സെക്ടറിലേക്ക് പരിമിത സർവീസ് മാത്രമായതാണ് യാത്രാപ്രശ്നം രൂക്ഷമായത്. ജൂൺ അവസാന വാരം ഗൾഫിലെ വേനൽ അവധിക്കാലം തുടങ്ങുന്നതിനാൽ പ്രവാസി കുടുംബങ്ങളും ആശങ്കയിലായിരുന്നു. വിവിധ സംഘടനകളും വ്യക്തികളും കേന്ദ്ര, സംസ്ഥാന സർക്കാരിന് നിവേദനം നൽകിയിരുന്നു.
സർവീസ് റദ്ദാക്കേണ്ടിവന്നതിൽ ഖേദം പ്രകടിപ്പിച്ച അധികൃതർ മുഴുവൻ പണവും തിരിച്ചുനൽകുമെന്നും യാത്രക്കാരെ നേരത്ത അറിയിച്ചിരുന്നു. സേവനം പുനരാരംഭിക്കുന്നതോടെ യാത്രാ തീയതി പുനഃക്രമീകരിക്കാനും അവസരമൊരുക്കുമെന്ന് അധികൃതർ അറിയിച്ചു. ആവർത്തിച്ചുള്ള പ്രശ്‌നങ്ങളും പ്രാറ്റ് & വിറ്റ്‌നി എൻജിനുകളിൽ നിന്നുള്ള എഞ്ചിനുകൾ വിതരണം ചെയ്യാത്തതും കാരണം വിമാനക്കമ്പനിയുടെ പകുതിയിലേറെയും വിമാനങ്ങളെ നിലത്തിറക്കേണ്ടിവന്നത്.
ഇതുവഴി യാത്രക്കാരുടെ എണ്ണം കുറഞ്ഞത് ഗോ ഫസ്റ്റിന്റെ സാമ്പത്തിക നിലയെ ബാധിച്ചിരുന്നു. റെഗുലേറ്ററി ഫയലിംഗുകൾ പ്രകാരം 2022 സാമ്പത്തിക വർഷത്തിൽ 218 മില്യൺ ഡോളറിന്റെ നഷ്ടമാണ് എയർലൈൻ റിപ്പോർട്ട് ചെയ്തത്. മുൻ വർഷത്തെ 105 മില്യൺ ഡോളറിന്റെ നഷ്ടത്തേക്കാൾ ഇരട്ടിയായിരുന്നു ഇത്.
https://www.facebook.com/Malayalivartha
























