സൗദിയിൽ നിന്ന് പറന്നിറങ്ങി...! ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് കോടികൾ വില മതിക്കുന്ന സ്വർണം, കരിപ്പൂർ വിമാനത്താവളം വഴി മൂന്ന് കിലോഗ്രാമോളം സ്വർണം കടത്താൻ ശ്രമിച്ചവർ പിടിയിൽ

കേരളത്തിലെ വിമാനത്താവളങ്ങളിലൂടെ കോടിക്കണക്കിന് രൂപയുടെ സ്വർണമാണ് കടത്താൻ ശ്രമിക്കുന്നത്. ഇതിൽ മിക്കതും പിടിക്കപ്പെടുന്നുമുണ്ട്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലും സംശയാസ്പദമായ സാഹചര്യത്തിലും ഇത്തരക്കെ കസ്റ്റംസ് സംഘം പിടികൂടാറുണ്ട്. അത്തരത്തിൽ കരിപ്പൂർ വിമാനത്താവളം വഴി ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് കോടികളുടെ സ്വർണമാണ്. ജിദ്ദയിൽ നിന്നും എത്തിയ മലപ്പുറം ജില്ലക്കാരായ മൂന്നു യാത്രക്കാരിൽ നിന്നുമാണ് സ്വർണം കണ്ടെത്തിയത്.
13നും രാത്രിയും 14ന് രാവിലെയുമായി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഏകദേശം 1.8 കോടി രൂപ വില മതിക്കുന്ന മൂന്നു കിലോയോളം സ്വർണം മൂന്നു വ്യത്യസ്ത കേസുകളിലായി കസ്റ്റംസ് പിടികൂടി. മലപ്പുറം പുൽപറ്റ സ്വദേശിയായ പൂതനാരി ഫവാസിൽ നിന്നും 1163 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമിശ്രിതം അടങ്ങിയ നാലു ക്യാപ്സൂളുകളും നെടിയിരിപ്പ് സ്വദേശിയായ തേട്ടത്തോടി മുഹമ്മദ് ജാസിമിൽ നിന്നും 1057 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമിശ്രിതമടങ്ങിയ നാലു ക്യാപ്സൂളുകളും തൃപ്പനച്ചി സ്വദേശിയായ സലീമിൽ നിന്നും 1121 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമിശ്രിതമടങ്ങിയ നാലു ക്യാപ്സൂളുകളുമാണ് കസ്റ്റംസ്‍ ഉദ്യോഗസ്ഥർ പിടികൂടിയത്.
മിശ്രിതത്തിൽനിന്നും സ്വർണം വേർതിരിച്ചെടുത്ത ശേഷം യാത്രക്കാരുടെ അറസ്റ്റും മറ്റു തുടർനടപടികളും സ്വീകരിക്കും. കള്ളക്കടത്തുസംഘം സലീമിനും ഫവാസിനും ടിക്കറ്റിനു പുറമെ എൺപതിനായിരം രൂപയും ജാസിമിന് 1. 2 ലക്ഷം രൂപയുമാണ് വാഗ്ദാനം ചെയ്‌തിരുന്നതെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥരോട് പ്രതികൾ പറഞ്ഞത്.
അതേസമയം കേരളത്തിലെ വിമാനത്താവളങ്ങളിലൂടെ മാത്രമല്ല മറ്റ് വിമാനത്താവളങ്ങളിലൂടെയും സ്വർണക്കടത്ത് തകൃതിയിൽ നടക്കുന്നുണ്ട്. ഗുജറാത്തിലെ ഒരു വിമാനത്താവളത്തിലൂടെ കടത്താൻ ശ്രമിച്ച കോടികളുടെ സ്വർണ്ണം പിടികൂടി. ഏപ്രിൽ 30 നാണ് സൂറത്തിലെ വിമാനത്താവളത്തിന് സമീപത്ത് നിന്ന് 4.3 കോടി രൂപ വിലമതിക്കുന്ന 7.15 കിലോഗ്രാം സ്വർണവുമായി നാല് പേരെ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തതെന്ന് അറിയിച്ചത്. ദുബായിൽ നിന്നുള്ള വിമാനത്തിൽ അനധികൃതമായി കൊണ്ടുവന്നതാണ് ഈ സ്വർണമെന്നാണ് വിവരം. ശനിയാഴ്ച രാത്രി ഒരു കാർ തടഞ്ഞ് നടത്തിയ പരിശോധനയെ തുടർന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നാലുപേരെയും പിടികൂടിയതെന്ന് സൂറത്ത് പോലീസിന്റെ പ്രത്യേക ഓപ്പറേഷൻ ഗ്രൂപ്പ് പറഞ്ഞു.
ഫെനിൽ മവാനി (27), നീരവ് ദബാരിയ (27), ഉമേഷ് ലഖോ (34), സാവൻ റഖോലിയ (30) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. രണ്ടുപേരുടെ അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ്ണം കണ്ടെത്തിയത്. സ്വർണ്ണം പേസ്റ്റ് രൂപത്തിലായിരുന്നു. അത് പ്രതികൾ പശയുള്ള ടേപ്പ് ഉപയോഗിച്ചു അടിവസ്ത്രത്തിൽ ഒട്ടിച്ച് വച്ച നിലയിലായിരുന്നു എന്നും ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. വിമാനത്താവളത്തിനകത്തെ ഇമിഗ്രേഷൻ സെക്യൂരിറ്റി പരിശോധനയിൽ നിന്ന് രക്ഷപ്പെടാൻ രണ്ട് കള്ളക്കടത്തുകാർക്കും സാധിച്ചു. ഈ രീതി ഉപയോഗിച്ചാണ് വിമാനത്താവളത്തിനകത്തും ഇവർ സ്വർണം ഒളിപ്പിച്ചത്. കാറിലുണ്ടായിരുന്ന മറ്റ് രണ്ട് പേരുടെ നിർദേശപ്രകാരമാണ് ഇവർ സ്വർണം കടത്തിയത്. ദുബായിൽ നിന്നുള്ള ഒരാളെകൂടി കേസിൽ പിടികിട്ടാനുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha
























