വർഷങ്ങളായി ദുബൈയിൽ പ്രവാസി...!! അതിർത്തി ലംഘിച്ചെത്തിയെന്ന പേരിൽ പാക് പട്ടാളം പിടികൂടിയ മലയാളി ജയിലിൽ മരിച്ചു

അതിർത്തി ലംഘിച്ചെത്തിയെന്ന പേരിൽ പാക് പട്ടാളം പിടികൂടിയ മലയാളി ജയിലിൽ മരിച്ചു. വർഷങ്ങളായി ദുബായിലായിരുന്ന കപ്പൂർ സ്വദേശി സുൾഫിക്കർ പാക്കിസ്ഥാനിലെ കാറിച്ചി ജയിലിൽ മരിച്ചതായി പൊലീസിന് വിവരം ലഭിക്കുകയായിരുന്നു. 48 വയസായിരുന്നു. അതിർത്തി ലംഘിച്ചെത്തിയ മത്സ്യത്തൊഴിലാളി എന്ന പേരിലാണ് പാകിസ്ഥാൻ പട്ടാളം സുൾഫിക്കറിനെ അറസ്റ്റ് ചെയ്തത്. തുടർന്ന് കറാച്ചി ജയിലിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. ഇന്നലെ രാവിലെയാണ് സുൾഫിക്കറിന്റെ മരണ വിവരം കേരള പൊലീസിന് ലഭിക്കുന്നത്.
വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇന്ന് പഞ്ചാബ് അതിർത്തിയായ അട്ടാറയിൽ എത്തിക്കുന്ന മൃതദേഹം ഏറ്റുവാങ്ങി ബന്ധുക്കൾക്ക് കൈമാറാനുള്ള നടപടി സ്വീകരിക്കാൻ സംസ്ഥാന ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറിക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിർദേശം നൽകി. നാളെ മൃതദേഹം നാട്ടിലെത്തിക്കുമെന്നാണ് വിവരം. എന്നാല്‍ മൃതദേഹം ഏറ്റുവാങ്ങാൻ താത്പര്യമില്ലെന്ന് ബന്ധുക്കൾ അറിയിച്ചതായി പൊലീസ് അറിയിച്ചു.
ബന്ധുക്കള്‍ക്ക് ഇന്നലെ രാത്രിയാണ് സുള്‍ഫിക്കറിന്‍റെ മരണം സംബന്ധിച്ച വിവരം ലഭിച്ചത്. വർഷങ്ങളായി ദുബായിലായിരുന്ന സുൾഫിക്കർ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. 2018 ലാണ് സുള്‍ഫിക്കര്‍ അവസാനമായി നാട്ടില്‍ വന്ന് പോയത്. എന്നാല്‍, പിന്നീട് സുള്‍ഫിക്കറിനെ കുറിച്ച് വീട്ടുകാര്‍ക്ക് യാതൊരു വിവരവും ഇല്ലായിരുന്നു. ഇതിന് ശേഷമാണ് സുള്‍ഫിക്കര്‍ ഐഎസില്‍ ചേര്‍ന്നുവെന്ന തരത്തില്‍ വീട്ടില്‍ വിവരങ്ങള്‍ ലഭിക്കുന്നത്. സുൾഫിക്കറിനെക്കുറിച്ച് എൻഐഎ അടക്കമുള്ള ഏജൻസികൾ അന്വേഷണം നടത്തിയിരുന്നതായും വിവരമുണ്ട്.
നേരത്തെ, ഭാര്യക്കും മക്കള്‍ക്കുമൊപ്പമാണ് സുള്‍ഫിക്കര്‍ വിദേശത്ത് ഉണ്ടായിരുന്നത്. എന്നാല്‍, പിന്നീട് ഭാര്യ സുള്‍ഫിക്കറുമായി പിണങ്ങി നാട്ടിലേക്ക് വരികയായിരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. മൃതദേഹം ഏറ്റുവാങ്ങാൻ താത്പര്യമില്ലെന്ന് ബന്ധുക്കള്‍ ജില്ലാ ഭരണകൂടത്തെ അറിയിച്ചു കഴിഞ്ഞു. ഇതോടെ ജില്ലാ ഭരണകൂടമായിരിക്കും മറ്റു നടപടിക്രമങ്ങള്‍ സ്വീകരിക്കുക.
https://www.facebook.com/Malayalivartha
























