മൂക്കറ്റം കുടിച്ച് ബഹളം...! വിമാനം ലാൻഡ് ചെയ്യുന്നതിനിടെ സീറ്റിലിരിക്കാതെ ബഹളംവെച്ച കോട്ടയം സ്വദേശി അറസ്റ്റിൽ, സംഭവം എയർ ഇന്ത്യയിൽ

വിമാനത്തിൽവെച്ച് യാത്രക്കാർ അപമര്യാദയായി പെരുമാറുന്ന പല സംഭവങ്ങളും അടുത്തിടെയായി വാർത്തകളിൽ നിറയുകയാണ്. മദ്യപിച്ച് ബഹളം വയ്ക്കുക, ലഹരി ഉപയോഗിച്ച് അക്രമാസക്തമാകുക, മദ്യപിച്ച് എയർഹോസ്റ്റസിനോടുള്ള മോശമായ പെരുമാറ്റം, യാത്രക്കാരിയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവം തുടങ്ങി ഇത്തരത്തിൽ നിരവധി വാർത്തകൾ അടുത്തിടെയായി പുറത്തുവരുന്നുണ്ട്. ഇപ്പോഴും സ്ഥിതിഗതികൾക്ക് വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. തുടർച്ചയായി ഇത്തരം സംഭവങ്ങൾ അവർത്തിക്കപ്പെടുകയാണ്.
ഇപ്പോൾ എയർ ഇന്ത്യാ വിമാനത്തിലും അത്തരത്തിൽ നാടകീയ ഒരു സംഭവം അരങ്ങേറി. ദോഹയിൽ നിന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള എയർ ഇന്ത്യാ വിമാനത്തിൽ മദ്യപിച്ച് ബഹളംവെച്ച കോട്ടയം സ്വദേശി ജിസൻ ജേക്കബ് അറസ്റ്റിലായിരിക്കുകയാണ്. വിമാനം റൺവേയിലേക്കിറങ്ങുന്ന സമയത്താണ് മദ്യപിച്ച് യാത്രക്കാരൻ ബഹളംവെച്ചത്. സീറ്റിലിരിക്കാതെ ബഹളം തുടർന്നപ്പോൾ പൈലറ്റ് പരാതി നൽകുകയായിരുന്നു.
അതേസമയം ടേക്ക് ഓഫ് ചെയ്യാൻ പോലും കഴിയാത്ത തരത്തിൽ ഒരു യാത്രക്കാരൻ വിമാനത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയതും വാർത്തയായിരുന്നു. ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിൽ വെച്ചാണ് ഈ സംഭവം ഉണ്ടായത്. ബഹളമുണ്ടാക്കുകയും പൊലീസുകാരെ മര്‍ദിക്കുകയും ചെയ്‍ത ഇയാളെ പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു. ടേക്ക് ഓഫിന് സമയമായിട്ടും ഇയാൾ വിമാനത്തിൽ കിടന്ന് ബഹളം വയ്ക്കുകയും ചെയ്തതോടെയാണ് വിവരം വിമാന ജീവനക്കാരാണ് എയര്‍പോര്‍ട്ട് അധികൃതരെ അറിയിച്ചത്. ഇയാളെ ബഹ്റൈനിലെ ഹൈ ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കി. കോടതി കേസില്‍ പ്രാഥമിക വാദം കേട്ടതിന് ശേഷം കേസ് പരിഗണിക്കുന്നതിനായി മാറ്റിവെയ്ക്കുകയായരുന്നു
സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ മര്‍ദിച്ചു, പൊതുസ്ഥലത്തു വെച്ച് മദ്യപിച്ചു, പൊലീസുകാരെ പരസ്യമായി അപമാനിച്ചു എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്. 43 വയസുകാരനായ സൗദി പൗരനാണ് വിചാരണ നേരിടുന്നത്. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പൊതുസ്ഥലത്ത് മദ്യപിച്ചത് ഒഴികെയുള്ള മറ്റ് കുറ്റങ്ങളെല്ലാം ഇയാള്‍ നിഷേധിക്കുകയായിരുന്നു. വിമാനത്തില്‍ ഒരു യാത്രക്കാരന്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നെന്നും അതുകാരണം ടേക്ക് ഓഫ് ചെയ്യാന്‍ സാധിക്കുന്നില്ലെന്നുമുള്ള വിവരം വിമാന ജീവനക്കാരാണ് എയര്‍പോര്‍ട്ട് അധികൃതരെ അറിയിച്ചത്.
യാത്രക്കാരന്‍ സ്വബോധത്തിലല്ലെന്നും ഇവര്‍ പറഞ്ഞു. ഇതനുസരിച്ച് ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് പൊലീസില്‍ നിന്നുള്ള രണ്ട് ഉദ്യോഗസ്ഥര്‍ വിമാനത്തിനകത്തേക്ക് ചെന്നു. തങ്ങള്‍ പൊലീസുകാരാണെന്ന് പരിചയപ്പെടുത്തിയ ശേഷം വിമാനത്തില്‍ നിന്ന് പുറത്തിറങ്ങണമെന്ന് ഇയാളോട് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ രണ്ട് പേരെയും തള്ളിമാറ്റിയ പ്രതി ഇവരെ മര്‍ദിക്കാന്‍ ആരംഭിച്ചു. ഉദ്യോഗസ്ഥരുടെ ഷര്‍ട്ടില്‍ പിടിച്ചുവലിച്ചുവെങ്കിലും ഇയാളെ പെപ്പര്‍ സ്‍പ്രേ ഉപയോഗിച്ച് കീഴടക്കി പുറത്തെത്തിച്ചു.
എന്നാല്‍ അവിടെ നിന്ന് വീണ്ടും അകത്തേക്ക് ഓടിയ ഇയാള്‍ സീറ്റില്‍ തന്നെ ഇരുന്നു. തടയാനെത്തിയ പൊലീസുകാരില്‍ ഒരാളുടെ ഷര്‍ട്ട് വലിച്ചുകീറിയെന്നും മറ്റൊരാളെ ചവിട്ടിയെന്നും ഇവരുടെ മൊഴിയില്‍ പറയുന്നു. പൊലീസുകാരുടെ ശരീരത്തിലേക്ക് തുപ്പുകയും അവരെ അസഭ്യം പറയുകയും ചെയ്‍തു. ഉദ്യോഗസ്ഥരില്‍ ഒരാളുടെ യൂണിഫോമില്‍ ഉണ്ടായിരുന്ന കൈവിലങ്ങ് തട്ടിയെടുത്ത് അയാളുടെ കഴുത്തില്‍ കുരുക്കാനും ശ്രമിച്ചു. ഒടുവില്‍ അറസ്റ്റ് ചെയ്‍ത് കീഴ്‍പ്പെടുത്തി വിമാനത്തില്‍ നിന്ന് പുറത്തെത്തിച്ച ശേഷമാണ് യാത്ര പുറപ്പെടാനായത്. മെഡിക്കല്‍ പരിശോധനയില്‍ പ്രതി മദ്യപിച്ചിരുന്നതായി സ്ഥിരീകരിക്കുകയും ചെയ്‍തു.
https://www.facebook.com/Malayalivartha























