യു എ ഇ യിൽ റമദാൻ കാലം ഇനി വിരലിലെണ്ണാവുന്ന ദിനങ്ങൾ പ്രവേശികൾ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

യുഎഇ ഒന്നടങ്കം റമദാൻ മാസത്തിനായി കാത്തിരിക്കുകയാണ്. ഫെബ്രുവരി 19-ഓടെ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന റമദാൻ മാസത്തിന് മുന്നോടിയായി ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. വിശുദ്ധ മാസത്തിൽ യുഎഇയിലുടനീളം ദൈനംദിന ചിട്ടകൾക്കും, ജോലി സമയങ്ങൾക്കും, സാമൂഹിക രീതികൾക്കും കാര്യമായ മാറ്റങ്ങൾ വരും. ഇത് നോമ്പെടുക്കുന്നവരെയും അല്ലാത്തവരെയും ഒരുപോലെ ബാധിക്കും.
ഇസ്‌ലാമിക കലണ്ടറിലെ ഏറ്റവും പുണ്യകരമായ മാസങ്ങളിൽ ഒന്നാണ് റമദാൻ. ഈ മാസത്തിൽ മുസ്ലിങ്ങൾ നോമ്പ് നോൽക്കുകയും അതുപോലെ വിശുദ്ധ ഖുർആൻ പാരായണം, ദാനധർമ്മങ്ങൾ, ദൈവസ്‌മരണകൾ, അധിക നമസ്‌കാരങ്ങൾ തുടങ്ങിയ വിവിധ ആരാധനകളിലൂടെ കൂടുതൽ സമയം അല്ലാഹുവിനെ സ്‌തുതിക്കുകയും ചെയ്യുന്നു. ഇസ്‌ലാമിന്റെ അഞ്ച് സ്‌തംഭങ്ങളിൽ ഒന്നാണ് നോമ്പ്.
ചില എമിറേറ്റുകളിൽ പരസ്യമായി ഭക്ഷണം കഴിക്കുന്നതിന് നിയമപരമായ വിലക്കുകളില്ലെങ്കിലും, നോമ്പെടുക്കുന്നവരോടുള്ള ആദരവ് പ്രകടിപ്പിക്കാൻ താമസക്കാരോടും സന്ദർശകരോടും അഭ്യർത്ഥിക്കുന്നു. ഇതിനായി അവർക്ക് മുന്നിൽ വെച്ച് ഭക്ഷണം കഴിക്കുന്നതും, വെള്ളം കുടിക്കുന്നതും, ചൂയിംഗം ചവയ്ക്കുന്നതും ഒക്കെ ഒഴിവാക്കാൻ ശ്രദ്ധിക്കണം.
ഭൂരിഭാഗം റസ്‌റ്റോറന്റുകളും കഫേകളും ഫുഡ് കോർട്ടുകളും നോമ്പില്ലാത്ത ഉപഭോക്താക്കൾക്കായി തുറന്നുപ്രവർത്തിക്കാറുണ്ട്. ചിലയിടങ്ങളിൽ ഇതിനായി പ്രത്യേക സൗകര്യങ്ങളും ഒരുക്കിയേക്കാം. യുഎഇയുടെ ഔദ്യോഗിക സർക്കാർ പോർട്ടൽ അനുസരിച്ച്, നോമ്പില്ലാത്തവർക്ക് നിരവധി ഭക്ഷണശാലകൾ ലഭ്യമാണ്. ചില സ്ഥലങ്ങൾ പകൽ സമയങ്ങളിൽ പ്രവർത്തന രീതിയിൽ മാറ്റങ്ങൾ വരുത്തി ഇഫ്‌താർ സമയത്ത് പൂർണമായി തുറക്കും.
നോമ്പെടുക്കാത്ത താമസക്കാർക്കും സന്ദർശകർക്കുമായി ദുബായിലെ പല റസ്‌റ്റോറന്റുകളും പകൽ സമയങ്ങളിൽ സാധാരണപോലെ പ്രവർത്തിക്കുമെന്ന് വിസിറ്റ് ദുബായിയും വ്യക്തമാക്കുന്നു. പ്രഭാതത്തിന് മുന്നോടിയായുള്ള സുഹൂർ ഭക്ഷണം ലഭിക്കുന്നതിനായി ചില റസ്‌റ്റോറന്റുകൾ അതിരാവിലെ വരെ തുറന്നിരിക്കും. സൂപ്പർമാർക്കറ്റുകളും പലചരക്ക് കടകളും സാധാരണ സമയങ്ങളിൽ പ്രവർത്തിക്കുമ്പോൾ, മാളുകൾ പലപ്പോഴും രാത്രി വൈകിയും തുറന്നിരിക്കാൻ സാധ്യതയുണ്ട്.
റമദാൻ മാസത്തിൽ നിർബന്ധിതമായ ഒരു ഡ്രസ് കോഡ് ഇല്ലെങ്കിലും, വ്യക്തികൾ മാളുകൾ, പാർക്കുകൾ, റസ്‌റ്റോറന്റുകൾ, മറ്റ് പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ മാന്യമായി വസ്ത്രം ധരിക്കാൻ ശ്രദ്ധിക്കണം. തോളുകളും കാൽമുട്ടുകളും മറയ്ക്കുന്ന പോലുള്ള മാന്യമായ വസ്ത്രങ്ങൾ ഈ പുണ്യമാസത്തിൽ ധരിക്കുന്നത് പൊതുവെ പ്രോത്സാഹിപ്പിക്കപ്പെടുന്നു.
ഈ നിർദ്ദേശം സ്ത്രീപുരുഷഭേദമന്യേ എല്ലാവർക്കും ബാധകമാണ്, ഇത് ഒരു ആദരവിന്റെ അടയാളമായി കണക്കാക്കുന്നു. പൊതുസ്ഥലങ്ങളിൽ വസ്ത്രധാരണത്തിൽ ശ്രദ്ധിക്കുന്നത് റമദാൻ മാസത്തിന്റെ സാംസ്‌കാരികവും മതപരവുമായ പ്രാധാന്യത്തെക്കുറിച്ചുള്ള യുഎഇയുടെ കാഴ്‌ചപ്പാടുകൾക്ക് അനുസരിച്ചുള്ളതാണ്.
യുഎഇയിലെ തൊഴിലുടമകൾ ഇഫ്‌താർ സമയത്തോട് ചേർന്ന് മീറ്റിംഗുകളോ സമയപരിധികളോ വെക്കാതിരിക്കാൻ ശ്രദ്ധിക്കുന്നത് നന്നായിരിക്കും. മുസ്‌ങ്ങകൾ, പ്രത്യേകിച്ചും കുടുംബങ്ങളുള്ളവർ, ഈ സമയം തങ്ങളുടെ പ്രിയപ്പെട്ടവരുമായി ചെലവഴിക്കാൻ ഇഷ്ടപ്പെടുന്നു. ചിലർ വിശുദ്ധ ഖുർആൻ പാരായണം ചെയ്‌തും ദിക്ർ ചൊല്ലിയും അവർ ഈ സമയം പ്രയോജനപ്പെടുത്തുന്നു.
നിർബന്ധമല്ലാത്ത കാര്യമാണെങ്കിലും, ഒരു മുസ്ലീം സുഹൃത്തിനോ സഹപ്രവർത്തകനോ സമ്മാനങ്ങൾ നൽകുന്നത് അവർക്ക് സന്തോഷം നൽകിയേക്കാം. നോമ്പുതുറയുടെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായ ഈന്തപ്പഴം, മറ്റ് ലഘുഭക്ഷണങ്ങൾ, അല്ലെങ്കിൽ വിഭവങ്ങൾ എന്നിവ സമ്മാനങ്ങളായി നൽകാവുന്നതാണ്. ഈയൊരു സമ്പ്രദായം മുസ്ലീം സമൂഹത്തിനിടയിൽ തന്നെ ഭക്ഷണങ്ങളും വിഭവങ്ങളും പരസ്‌പരം കൈമാറുന്ന ഒരു പതിവാണ്.
https://www.facebook.com/Malayalivartha























