മിന്നൽ പരിശോധന.. 18 പ്രവാസികൾ പിടിയിൽ നിയമ ലംഘനം വെച്ചുപൊറുപ്പിക്കില്ല കടുത്ത ശിക്ഷ; നാടുകടത്തും കർശന പരിശോധനയുമായി അധികൃതർ

കുവൈത്തിലെ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി വിവിധ ഗവർണറേറ്റുകളിൽ ട്രാഫിക് പൊലീസ് നടത്തിയ കർശന പരിശോധനയിൽ 18 പ്രവാസികൾ പിടിയിലായി. താമസ, -തൊഴിൽ നിയമങ്ങൾ ലംഘിച്ച അറബ്, ഏഷ്യൻ വംശജരായ വ്യക്തികളാണ് 24 മണിക്കൂറിനുള്ളിൽ നടന്ന പ്രത്യേക പരിശോധനയിൽ പിടിയിലായത്. രാജ്യസുരക്ഷ ഉറപ്പാക്കുന്നതിനും നിയമലംഘകരെ കണ്ടെത്തുന്നതിനുമായി ആഭ്യന്തര മന്ത്രാലയം നടപ്പിലാക്കുന്ന തീവ്ര സുരക്ഷാ ക്യാമ്പയിനിന്‍റെ ഭാഗമായാണ് ഈ നടപടി. പിടിയിലായവരെ തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.
പിടിയിലായവരിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾ ഉൾപ്പെടുന്നു. കൃത്യമായ രേഖകളില്ലാതെ രാജ്യത്ത് തുടർന്നവരും സ്പോൺസർഷിപ്പ് നിയമങ്ങൾ ലംഘിച്ചവരുമാണ് പിടിയിലായവരിലധികവും. ഇവരെ തുടർനടപടികൾക്കായി ബന്ധപ്പെട്ട സുരക്ഷാ വിഭാഗങ്ങൾക്ക് കൈമാറിയിരിക്കുകയാണ്. നിയമലംഘകർക്കെതിരെ ഒരുതരത്തിലുള്ള വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് അധികൃതർ വ്യക്തമാക്കി.
വരും ദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിശോധനകൾ കൂടുതൽ ഊർജിതമാക്കാനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. നിയമവിരുദ്ധമായി രാജ്യത്ത് തങ്ങുന്നവരെ കണ്ടെത്താൻ ലക്ഷ്യമിട്ടുള്ള ഇത്തരം പരിശോധനകൾ തുടരുമെന്നും എല്ലാ പ്രവാസികളും രാജ്യത്തെ നിയമങ്ങൾ കർശനമായി പാലിക്കണമെന്നും സുരക്ഷാ ഉദ്യോഗസ്ഥർ ഓർമ്മിപ്പിച്ചു
കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഉദ്യോഗസ്ഥർക്കിടയിൽ മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം കണ്ടെത്തുന്നതിനായി റാൻഡം പരിശോധനകൾ ആരംഭിച്ചു. ക്രിമിനൽ എവിഡൻസ് ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. ജോലിസ്ഥലങ്ങളിൽ അച്ചടക്കം ശക്തിപ്പെടുത്താനും സുരക്ഷാ സേനാംഗങ്ങൾ സമൂഹത്തിന് മാതൃകയാകുന്ന രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഈ നടപടി. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് പദ്ധതിയുടെ വിശദാംശങ്ങൾ വ്യക്തമാക്കിയത്. ആദ്യഘട്ടത്തിൽ പൊലീസ് സ്പോർട്സ് ഫെഡറേഷനിലെ അംഗങ്ങളെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഫെഡറേഷൻ ചെയർമാൻ ബ്രിഗേഡിയർ ജനറൽ ഷെയ്ഖ് മുബാറക് അലി യൂസഫ് അൽ സബാഹ്, ഡെപ്യൂട്ടി ചെയർമാൻ, ബോർഡ് അംഗങ്ങൾ എന്നിവരടക്കം വിവിധ ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു.
മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി നിലവിൽ വന്ന 2025ലെ 159-ാം നമ്പർ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് റാൻഡം പരിശോധനകൾ നടത്തുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കുമെന്നും ഇതിനായി പ്രത്യേക സമയക്രമം അംഗീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
അതേസമയം, മുബാറക് അൽ-കബീർ ഗവർണറേറ്റിൽ അശ്രദ്ധമായും അപകടകരമായും വാഹനമോടിച്ച സ്വദേശി പൗരനെ ട്രാഫിക് പൊലീസ് അറസ്റ്റ് ചെയ്തു. പട്രോളിംഗിനിടെയാണ് ഇയാൾ ട്രാഫിക് നിയമങ്ങൾ കാറ്റിൽപ്പറത്തി വാഹനം ഓടിക്കുന്നത് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഇയാളുടെ വാഹനം പൊലീസ് കസ്റ്റഡിയിലെടുക്കുകയും നിയമപരമായ നടപടികൾ സ്വീകരിക്കുകയും ചെയ്തു. പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഇത്തരം പ്രവണതകൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ തുടരുമെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.
https://www.facebook.com/Malayalivartha























