കരിപ്പൂരില്‍നിന്ന് ഹജ്ജ് സര്‍വീസ് ഉണ്ടാകില്ല
ഇന്ത്യയും സൗദി അറേബ്യയും ഈ വര്‍ഷത്തെ ഹജ്ജിന് കരാര്‍ ഒപ്പിട്ടു. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വിയും സൗദി ഹജ്ജ്ഉംറ മന്ത്രി ഡോ. മുഹമ്മദ് സാലിഹ് ബിന്‍ താഹിര്‍ ബന്‍തനും ജിദ്ദയിലെ ഹജ്ജ് മന്ത്രാലയത്തില്‍ നടന്ന ചടങ്ങില്‍ കരാറിലേര്‍പ്പെട്ടു. ഇന്ത്യയില്‍നിന്ന് ഇത്തവണ 1,70,025 പേര്‍ക്ക് ഹജ്ജ് ചെയ്യാം. ജൂലൈ 25ന് ആദ്യവിമാനം പുറപ്പെടും. സുരക്ഷ, സാങ്കേതിക കാരണങ്ങള്‍ കൊണ്ടും വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിനുളള സാഹചര്യം കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇല്ലാത്തതുകൊണ്ടുമാണ് ഇത്തവണയും ഹജജ് സര്‍വീസില്‍ നിന്ന് കരിപ്പൂരിനെ ഒഴിവാക്കിയത്. പുതിയ ക്വാട്ട പ്രകാരം 1,25,000 പേര്‍ക്ക് കേന്ദ്ര ഹജ്ജ് കമ്മിറ്റി വഴി വരാനാകും. 45,000 പേര്‍ക്ക് സ്വകാര്യ ഗ്രൂപ്പ് വഴിയും ഹജജിന് പോകാന്‍ സാധിക്കും. സൗദി മന്ത്രാലയം അനുമതി നല്‍കിയാല്‍ ഇന്ത്യന്‍ തീര്‍ഥാടകര്‍ക്ക് താമസത്തിനായി ദീര്‍ഘകാല കരാര്‍ ഉണ്ടാക്കാനുളള ശ്രമം നടത്തുമെന്നും മന്ത്രി പറഞ്ഞു. പുണ്യമേഖലകളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതിനാല്‍ അതിനടുത്ത വര്‍ഷം മുതല്‍ ഓരോ രാജ്യത്തിന്റെയും ക്വാട്ട 20 ശതമാനം വെട്ടിക്കുറച്ചിരുന്നു. അങ്ങനെയാണ് ഇന്ത്യന്‍ ക്വാട്ടയില്‍ 34,000 പേരുടെ കുറവുണ്ടായത്. കഴിഞ്ഞ നാലുവര്‍ഷവും ഇതായിരുന്നു അവസ്ഥ. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലത്തെിയ പശ്ചാത്തലത്തിലാണ് രാജ്യങ്ങളുടെ ക്വാട്ട പുന:സ്ഥാപിക്കാന്‍ സൗദി അറേബ്യ തീരുമാനിച്ചത്. അംബാസഡര്‍ അഹ്മദ് ജാവേദ്, ജിദ്ദ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശെയ്ഖ്, ഡെപ്യൂട്ടി കോണ്‍സല്‍ ജനറലും ഹജ്ജ് കോണ്‍സലുമായ മുഹമ്മദ് ശാഹിദ് ആലം, ന്യൂനപക്ഷകാര്യ മന്ത്രാലയം ഡെപ്യൂട്ടി സെക്രട്ടറി അഫ്താബ് ആലം, മന്ത്രിയുടെ െ്രെപവറ്റ് സെക്രട്ടറി സുനില്‍ ഗൗതം, സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ഡെപ്യൂട്ടി സെക്രട്ടറി കെ.വി ഉണ്ണികൃഷ്ണന്‍, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ചൗധരി മെഹ്ബൂബ് അലി കൈസര്‍, സി.ഇ.ഒ അതാഉര്‍റഹ്മാന്‍, എയര്‍ ഇന്ത്യ ജനറല്‍ മാനേജര്‍ രജനീഷ് ദുഗ്ഗല്‍ എന്നിവരാണ് ഇന്ത്യന്‍ സംഘത്തെ പ്രതിനിധീകരിച്ചത്.
https://www.facebook.com/Malayalivartha