അറ്റ്‌ലസ് രാമചന്ദ്രനെ കുടുക്കിയത് പ്രവാസി മലയാളി? ബി.ആര്‍. ഷെട്ടിയുടെ ഇടപെടലും തടഞ്ഞു; ഭര്‍ത്താവിനെ പുറത്തിറക്കാനുള്ള അവസാന ശ്രമവും തകർന്ന വേദനയില്‍ ഇന്ദിര
പ്രമുഖ പ്രവാസി വ്യവസായി അറ്റ്‌ലസ് രാമചന്ദ്രന്റെ ജയില്‍ മോചനത്തിനു തടയിടുന്നതു മലയാളിയായ മറ്റൊരു പ്രമുഖ വ്യവസായിയെന്നു സംശയം. സിനിമാ നിര്‍മാതാവും വ്യവസായിയുമായ ബി.ആര്‍. ഷെട്ടിയുടെ ഇടപെടലും ഇദ്ദേഹം തടഞ്ഞതായി സൂചന. ഇതോടെ ബാങ്ക് വായ്‌പ്പാത്തട്ടിപ്പ് കേസില്‍ യു.എ.ഇയിലെ ജയിലിലുള്ള അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനം അകലെയായി. ബാങ്കുകളില്‍ പണം അടച്ച് കേസുകള്‍ തീര്‍പ്പാക്കാനുള്ള നീക്കത്തിനെതിരേ മലയാളിയായ പ്രവാസി വ്യവസായി രംഗത്തുവന്നതോടെയാണ് കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞത്.
നിലവില്‍ ഒരു കേസില്‍ മാത്രം മൂന്നുവര്‍ഷത്തെ തടവിനു ശിക്ഷിക്കപ്പെട്ടാണ് അറ്റ്‌ലസ് രാമചന്ദ്രന്‍ ജയിലിലായത്. ആരോപിക്കപ്പെട്ട എല്ലാ ശിക്ഷകളിലും വിധി വരുമ്പോള്‍ തടവ് ശിക്ഷയുടെ കാലം നാല്‍പ്പതുകൊല്ലം ആയേക്കും. ആയിരം കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പുകേസിലാണു രാമചന്ദ്രന്‍ അറസ്‌റ്റിലായത്. ഇന്ത്യക്കാരനെന്ന നിലയില്‍ കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകള്‍ ഇടപെടേണ്ടതാണെങ്കിലും അത്തരമൊരു നീക്കം ഇതുവരെയുണ്ടാകാത്തതും രാമചന്ദ്രന്റെ നില പരുങ്ങലിലാക്കി. തട്ടിപ്പ് കേസിലെ പ്രതിയെ രക്ഷിക്കാനാകില്ലെന്ന നിലപാടിലാണു സര്‍ക്കാരുകളെന്നാണു സൂചന. പ്രവാസി സംഘടനകളും രക്ഷയ്‌ക്കെത്തിയില്ല.
കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുകയും ബിസിനസില്‍ നീതി പുലര്‍ത്തുകയും ചെയ്‌തിരുന്നതാണ് തൃശൂര്‍ ഒളരി സ്വദേശിയായ രാമചന്ദ്രന്റെ ചരിത്രം. അദ്ദേഹത്തിന്റെ തണലില്‍ ഒട്ടേറെപ്പേര്‍ ഗള്‍ഫില്‍ ജോലി നേടുകയും ചെയ്‌തിട്ടുണ്ട്. ജയിലില്‍ ചെലവഴിക്കാന്‍ പണംപോലുമില്ലാത്ത അവസ്‌ഥയുണ്ടായിട്ടും ഒരാള്‍പോലും തിരിഞ്ഞുനോക്കിയില്ല. മികച്ച സിനിമകളുടെ നിര്‍മാതാവും നടനുമായ രാമചന്ദ്രനെ സിനിമാ മേഖലയും കൈവിട്ടു.
സാംസ്‌കാരികമേഖലിയിലും സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ഏതൊരു പ്രവാസിയെപ്പോലെ നാട്ടിലെ സാംസ്‌കാരികപ്രവര്‍ത്തകരെ ദുബായിലും മറ്റും കൊണ്ടുവന്ന് സ്വീകരണങ്ങള്‍ നല്‍കിയിട്ടുമുണ്ട്. നല്ല കാലത്ത് സഹായിച്ച രാമചന്ദ്രന്റെ ജീവിതം നരകതുല്യമാക്കിയ സംഭവങ്ങള്‍ എന്താണെന്ന് അവരും അന്വേഷിച്ചില്ല.കുവൈത്തില്‍ ബാങ്ക് ഉദ്യോഗസ്‌ഥനായിട്ടാണ് എം.എം. രാമചന്ദ്രന്‍ നായര്‍ എന്ന മലയാളിയുടെ പ്രവാസ ജീവിതം തുടങ്ങുന്നത്. അവിടെനിന്നാണ് അദ്ദേഹം അറ്റ്‌ലസ് രാമചന്ദ്രനായി ഉയര്‍ന്നത്.
കുവൈത്തിലായിരുന്നു ആദ്യം ജുവലറി തുറന്നത്. പലരില്‍നിന്നായി മൂലധനം സമാഹരിച്ചുകൊണ്ടായിരുന്നു ഇത്. 1980 കളുടെ അവസാനത്തോടെ യു.എ.ഇയിലേക്ക് ജുവലറി ശൃംഖല വ്യാപിപ്പിച്ചു. പിന്നീട് ദുബായ് തന്നെയായി അറ്റ്‌ലസ് ജുവല്ലറിയുടെ പ്രധാന കേന്ദ്രം. ഗള്‍ഫില്‍ മാത്രമായി അറ്റ്‌ലസ് ജൂവലറിക്ക് 48 ഷോറൂമുകളാണ് ഉണ്ടായിരുന്നത്. ഇതിന് പുറമേ ഇന്ത്യയിലും നിരവധി ശാഖകളുണ്ടായിരുന്നു. സംശുദ്ധ ബിസിനസുകാരനായിട്ടാണു അറ്റ്‌ലസ് രാമചന്ദ്രന്‍ അറിയപ്പെട്ടിരുന്നത്.
മറ്റ് പ്രമുഖ ജൂവലറിക്കാര്‍ക്കെതിരേയും ആരോപണങ്ങളുയര്‍ന്നപ്പോഴും അറ്റ്‌ലസിനെക്കുറിച്ച് ഒരു ആരോപണവും ആരും ഉന്നയിച്ചില്ല. അറ്റ്‌ലസ് രാമചന്ദ്രനിപ്പോള്‍ പരമദരിദ്രനെപ്പോലെയാണു ജയിലില്‍ കഴിയുന്നതെന്നാണു വിവരം. റിയല്‍ എസ്‌റ്റേറ്റ് ബിസിനസിലേക്ക് ഒരു പ്രവാസി നയിച്ചതോടെയാണ് അദ്ദേഹത്തിന്റെ കഷ്‌ടകാലം തുടങ്ങിയതെന്നാണ് അടുപ്പമുള്ളവര്‍ പറയുന്നത്. അദ്ദേഹത്തിന്റെ സ്വത്തുക്കള്‍ തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെ ചതിക്കുഴിയിലൂടെ എസ്‌റ്റേറ്റ് ബിസിനസിലേക്ക് കൊണ്ടു വന്ന് കുടുക്കുകയായിരുന്നെന്നും അവര്‍ ആരോപിക്കുന്നു. അറ്റ്‌ലസ് രാമചന്ദ്രനെ രക്ഷിക്കാനുള്ള ആഗ്രഹം പലര്‍ക്കുമുണ്ടെങ്കിലും ഈ പ്രവാസി തടസം നില്‍ക്കുകയാണെന്നും അറിയുന്നു.
https://www.facebook.com/Malayalivartha