ലക്ഷങ്ങൾ ലോണ്‍ എടുത്ത് പ്രതീക്ഷകളും സ്വപ്നങ്ങളും നെഞ്ചിലേറ്റി പഠിക്കാനായി ആ യുവാവ് കാനഡയിലേക്ക്... പക്ഷെ തൊട്ടടുത്ത ദിവസം മരണം സംഭവിച്ചപ്പോൾ അനാഥമായി ഒരു കുടുംബം
കാനഡയിൽ ലംബ്ടൺ കോളേജിൽ പഠിക്കാൻ വേണ്ടിയായിരുന്നു ഈ 19 കാരൻ സഹജ് ജുനേജ ജലന്ധറിൽ നിന്ന് കാനഡയ്ക്ക് വിമാനം കയറിയത്. ടൊറന്റോയിൽ വിമാനമിറങ്ങിയ സഹജ് രണ്ട് ദിവസത്തിന് ശേഷം ദുരൂഹമായ സാഹചര്യത്തിൽ മരണമടഞ്ഞു.
ജലന്ധറിലെ ഗ്രീൻ മോഡൽ ടൗണിലാണ് സഹജിന്റെ കുടുംബം താമസിക്കുന്നത്. ചൊവ്വാഴ്ച രാത്രി ഉറങ്ങിയ ശേഷം പിറ്റേന്ന് രാവിലെ സഹജ് ഉണർന്നില്ല. ഡോക്ടർമാർ യുവാവ് ഉറക്കത്തിൽ മരിച്ചതായി സ്ഥിരീകരിച്ചുവെന്ന് അച്ഛൻ ഇന്ദർജിത്ത് പറഞ്ഞു. കഴിഞ്ഞ രണ്ടുദിവസമായി ടൊറന്റോയിലെ മോർച്ചറിയിലാണ് സഹജിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.
നാട്ടിലേക്ക് കൊണ്ടുവരാൻ വഴിയില്ലാതെ വിഷമിക്കുകയാണ് യുവാവിന്റെ കുടുംബം. മൃതദേഹം നാട്ടിലെത്തിക്കാൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഇടപെടണമെന്നാണ് കുടുംബത്തിന്റെ അഭ്യർത്ഥന. തന്റെ മകനെ കാനഡയിലേക്ക് അയയ്ക്കാൻ ഇതിനകം 12 ലക്ഷം രൂപ ചെലവാക്കി കഴിഞ്ഞെന്നും, ഉപജീവനത്തിനായി ഒരു ചെറിയ കട നടത്തുന്ന തനിക്ക് മൃതദേഹം കൊണ്ടുവരാനുള്ള ശേഷിയില്ലെന്നുമാണ് പിതാവ് പറയുന്നത്. വിദേശ കാര്യ മന്ത്രാലയത്തിലേക്ക് കത്തയച്ചുവെങ്കിലും ഇനിയും മറുപടിയൊന്നും ലഭിച്ചിട്ടില്ല.
സർക്കാർ സഹായമൊന്നും ലഭിച്ചില്ലെങ്കിൽ ആകെയുള്ള സമ്പാദ്യമായ വീട് വീറ്റ് പണമുണ്ടാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരിക മാത്രമാണ് മാർഗം അവശേഷിക്കുന്നത്. മകനെ കാനഡയ്ക്ക് അയച്ചത് ലോണെടുത്തും ബന്ധുക്കളിൽ നിന്ന് കടം വാങ്ങിയുമാണെന്ന് അമ്മ അനുജുനേജ പറഞ്ഞു.
ജലന്ധറിലെ ഡൽഹി പബ്ലിക് സ്‌കൂളിൽ മികച്ച രീതിയിൽ പ്ലസ് ടു പാസായ ശേഷമാണ് സഹജ് കാനഡയിൽ ഉപരിപഠനം മോഹിച്ചത്. സുവർണക്ഷേത്രത്തിൽ പോയി അനുഗ്രഹം തേടിയ ശേഷമായിരുന്നു യാത്ര. ഇനി ഒരിക്കലും മകനെ ജീവനോടെ കാണാൻ കഴിയില്ലല്ലോയെന്ന കടുത്ത ദുഃഖത്തിലാണ് അമ്മ കഴിയുന്നത്. പ്രശ്‌നത്തിൽ ഇടപെട്ട വിദേശ കാര്യമന്ത്രാലയം വെള്ളിയാഴ്ച ഒട്ടാവയിലെ ഇന്ത്യൻ ഹൈക്കമ്മീഷനുമായി ബന്ധപ്പെട്ടിരുന്നു.
കാനഡയിൽ ക്രിസ്മസ് അവധിയായതിനാൽ മൃതദേഹം കൊണ്ടുവരുന്നതിന് കാലതാമസം നേരിടാൻ സാധ്യതയുണ്ട്. കേന്ദ്ര സർക്കാർ മൃതദേഹം കൊണ്ടുവരാൻ സാമ്പത്തിക സഹായം നൽകിയാൽ തന്നെ കാനഡയിലെ ഓഫീസുകൾ അടഞ്ഞുകിടക്കുന്നതാണ് അനിശ്ചിതാവസ്ഥ സൃഷ്ടിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha