ഇനി ഒരു വിട്ടു വീഴ്ചയുമില്ല; ദുബായ് രണ്ടും കല്പിച്ച് വിസാ മാനദണ്ഡങ്ങൾ കൂടുതൽ കർശനമാക്കി; സന്ദർശകവിസാ നടപടികളിലും മാറ്റങ്ങൾ
കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ദുബായ് വിസാ മാനദണ്ഡങ്ങൾ കൂടുതൽ കർശനമാക്കി. ഇനി ഒരു വിട്ടുവീഴ്ചയും ഇല്ലാത്ത തരത്തിലാണ് ദുബായിയുടെ പുതിയ നീക്കങ്ങൾ..ഇതിന്റെ ഭാഗമായി സന്ദർശകവിസാ നടപടികളിലും മാറ്റങ്ങൾ കൊണ്ടു വന്നിരിക്കുകയാണ് ദുബായ്. പ്രവാസികൾ ഈ മാനദണ്ഡങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കുക. അതിനു ശേഷം മാത്രം ദുബായിലേക്ക് പറക്കുക. പുതിയ മാനദണ്ഡങ്ങൾ ഇതൊക്കെയാണ്.സന്ദർശകവിസയിൽ എത്തുന്നവരുടെ പക്കൽ രാജ്യത്ത് താമസിക്കാനായി 2000 ദിർഹമെങ്കിലും ഉണ്ടായിരിക്കണമെന്നും ഹോട്ടൽ ബുക്കിങ് രേഖകൾ അടക്കം വേണമെന്നുള്ള പുതിയ നിബന്ധനകളാണ് ഇപ്പോൾ കൂട്ടിച്ചേർത്തത്.
മിക്ക എയർലൈനുകളും ട്രാവൽ ഏജന്റുമാരും നിയമങ്ങൾ കർശനമായി നടപ്പാക്കിത്തുടങ്ങിയിട്ടുണ്ട്. സന്ദർശകവിസയിലെത്തുന്നവർ പുതിയ നിയമങ്ങൾ പാലിച്ചിരിക്കണമെന്നും അധികൃതർ ആവർത്തിച്ച് ഓർമപ്പെടുത്തി. കഴിഞ്ഞദിവസം മലയാളികൾ ഉൾപ്പെടെ നൂറിലേറെ ഇന്ത്യക്കാർ യാത്രാനിയമങ്ങൾ മാറിയതറിയാതെ വിമാനത്താവളത്തിൽ കുടുങ്ങിയതിനെത്തുടർന്നാണ് അധികൃതരുടെ ഓർമപ്പെടുത്തൽ. പിന്നീട് കുടുങ്ങിയ പകുതിപേർക്കും പ്രവേശനാനുമതി നൽകിയതായി ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. ബാക്കിയുള്ളവരെ മടക്കിയയച്ചതായി ഇന്ത്യൻ വൈസ് കോൺസൽ നീരജ് അഗർവാൾ പറഞ്ഞു. മിനിമം മാനദണ്ഡങ്ങളെങ്കിലും പാലിച്ചവർക്കാണ് അധികൃതർ പ്രവേശനം അനുവദിച്ചത്.
സന്ദർശകവിസക്കാർക്ക് റിട്ടേൺ ടിക്കറ്റ് ഉണ്ടായിരിക്കണമെന്നുള്ള നിബന്ധന നേരത്തേയുണ്ട്. എന്നാൽ, അതും ഇല്ലാത്തവരായിരുന്നു വന്നിറങ്ങിയവരിൽ ഏറെയും. ഏറെനേരം വിമാനത്താവളത്തിൽ കുടുങ്ങിക്കിടന്നവർക്ക് ഭക്ഷണവും വേണ്ട സൗകര്യങ്ങളും നൽകിയിരുന്നു. ആവശ്യമായ പണം കൈയിലില്ലാത്തതും മറ്റു മാനദണ്ഡങ്ങൾ പാലിക്കാത്തതുകൊണ്ടുമാണ് പുറത്തേക്കിറങ്ങാൻ തടസ്സമായതെന്ന് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) അധികൃതർ വിശദീകരിച്ചു.
ഇന്ത്യക്കാർക്കുപുറമേ പാകിസ്താനിൽനിന്നുള്ള 500-ഓളം പേരും കഴിഞ്ഞ രണ്ടുദിവസങ്ങളിലായി ദുബായ് വിമാനത്താവളത്തിൽ കുടുങ്ങിയിരുന്നു. പിന്നീട് തിരിച്ചുപോകുന്ന വിമാനങ്ങളിലെ സീറ്റ് ലഭ്യതയ്ക്കനുസരിച്ച് എല്ലാവരെയും മടക്കിയയച്ചു. കുവൈത്ത്, സൗദി അറേബ്യ എന്നിവിടങ്ങളിൽനിന്നുള്ളവരുമുണ്ടായിരുന്നു. ബുധനാഴ്ച ഫ്ളൈ ദുബായ്, എമിറേറ്റ്സ്, എയർബ്ലൂ, പി.ഐ.എ വിമാനങ്ങളിൽ എത്തിയവർക്കാണ് മാനദണ്ഡങ്ങൾ പാലിക്കാത്തതിനെത്തുടർന്ന് അനുമതി നിഷേധിച്ചത്. ഈ കാര്യങ്ങൾ അറിഞ്ഞിട്ടു മാത്രം പ്രവാസികൾ ദുബായിലേക്ക് പറക്കുക.
https://www.facebook.com/Malayalivartha