സൗദിയില്‍ കൃത്രിമ മഴ പെയ്യിക്കാൻ ശ്രമം, മേഘങ്ങള്‍ക്കിടയിലൂടെ വിമാനം പറത്തി പ്രത്യേക ഉത്തേജക പദാര്‍ഥങ്ങള്‍ വിതറാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു, മഴമേഘങ്ങളെ നിരീക്ഷിക്കാൻ റിയാദിൽ ഓപ്പറേഷന്‍ റൂം തുറന്നു...!

സൗദിയില്‍ കൃത്രിമ മഴ പെയ്യിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി പരിസ്ഥിതി-ജല-കാര്‍ഷിക വകുപ്പ് മന്ത്രി അബ്ദുറഹ്മാന്‍ ബിന്‍ അബ്ദുല്‍ മുഹ്സിന്‍ അല്‍ഫദ്ലി പറഞ്ഞു. ആദ്യഘട്ടത്തില്‍ റിയാദ്, ഖസീം, ഹാഇല്‍ മേഖലകളിലാണ് ഇതിനുള്ള ശ്രമം തുടങ്ങിയത്. ഈ ഭാഗങ്ങളില്‍ മേഘങ്ങള്‍ക്കിടയിലൂടെ വിമാനം പറത്തി പ്രത്യേക ഉത്തേജക പദാര്‍ഥങ്ങള്‍ വിതറാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും മന്ത്രി പറഞ്ഞു.
ഇതിലൂടെ പ്രതിവര്‍ഷം 100 മില്ലി മീറ്ററില്‍ കൂടാത്ത നിലവിലെ നിരക്കില്‍ നിന്ന് രാജ്യത്തെ ശരാശരി മഴയുടെ തോത് വര്‍ധിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്. കൃത്രിമ മഴ പെയ്യിക്കാന്‍ അടുത്തിടെയാണ് സൗദി മന്ത്രിസഭ അനുമതി നല്‍കിയതെന്നും മന്ത്രി പറഞ്ഞു.റിയാദ് മേഖലയില്‍ ഇതിനായി വിമാനങ്ങള്‍ പറത്തിത്തുടങ്ങി. മേഘങ്ങള്‍ക്കിടയില്‍ ഉത്തേജക പദാര്‍ഥങ്ങള്‍ വിതറുന്നത് വിജയകരമായി തുടരുകയാണ്.
മേഘങ്ങളുടെ നിരീക്ഷണത്തിനും ഉത്തേജക വസ്തുക്കള്‍ വിതക്കുന്നതിനുള്ള സ്ഥലങ്ങള്‍ നിര്‍ണയിക്കുന്നതിനും അന്താരാഷ്ട്രതലത്തിലുള്ള ശാസ്ത്രജ്ഞരും വിദഗ്ധരുമുണ്ട്. നിയുക്ത വിമാനങ്ങള്‍ മേഘങ്ങളുടെ പ്രത്യേക സ്ഥലങ്ങളിലാണ് 'പരിസ്ഥിതിസൗഹൃദമായ' ഉത്തേജക വസ്തുക്കള്‍ വിതറുന്നത്.
ഇതിലൂടെ ലക്ഷ്യസ്ഥാനങ്ങളില്‍ മഴ പെയ്യുന്ന പ്രക്രിയയെ ഉത്തേജിപ്പിക്കുകയും മഴയുടെ അളവ് വര്‍ധിപ്പിക്കുകയും ചെയ്യാനാകും.സമയബന്ധിതമായി ഇത് പൂര്‍ത്തിയാക്കും. മഴമേഘങ്ങളെ നിരീക്ഷിക്കുന്നതിന് റിയാദിലെ ദേശീയ കാലാവസ്ഥ നിരീക്ഷണ ആസ്ഥാനത്ത് ഓപറേഷന്‍ റൂം ആരംഭിച്ചതായി കാലാവസ്ഥ കേന്ദ്രം സി.ഇ.ഒയും കൃത്രിമ മഴ പദ്ധതി സൂപ്പര്‍വൈസറുമായ ഡോ. അയ്മന്‍ ഗുലാം പറഞ്ഞു.
പദ്ധതി പുരോഗതി സംബന്ധിച്ച് കേന്ദ്രം ഇടക്കിടെ റിപ്പോര്‍ട്ട് പുറത്തിറക്കും.കാലാവസ്ഥ നിരീക്ഷണത്തിനുള്ള നൂതന സാങ്കേതിക വിദ്യകളും റഡാറുകളും സജ്ജീകരിച്ചതാണ് മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന ഓപറേറ്റിങ് റൂം.രണ്ടാം ഘട്ടത്തില്‍ അസീര്‍, അല്‍ബാഹ, ത്വഇഫ് മേഖലകള്‍ ഉള്‍പ്പെടും.
https://www.facebook.com/Malayalivartha

























