പ്രവാസികളെ ആശങ്കയിലാക്കി കുരങ്ങ് പനി, രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം പതിമൂന്നായി വർധിച്ചു, 21 ദിവസത്തെ ഹോം ക്വാറന്റൈൻ നിർബന്ധമാക്കി

യു.എ.ഇയിൽ പ്രവാസികളെ ആശങ്കയിലാക്കി കുരങ്ങ് പനി.. മെയ് 24നാണ് യുഎഇയിൽ ആദ്യ കുരങ്ങ് പനി സ്ഥിരീകരിച്ച പിന്നാലെ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സ്ഥിതിവിശേഷമാണ് രാജ്യത്ത്. അഞ്ച് പേർക്ക് കൂടി കുരങ്ങ് പനി സ്ഥിരീകരിച്ചതോടെ യുഎഇയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം പതിമൂന്നായി വർധിച്ചരിക്കുകയാണ്.
കഴിഞ്ഞ ദിവസം രോഗം ബാധിച്ച രണ്ട് പേർ രോഗമുക്തി നേടിയതായി മന്ത്രാലയം അറിയിച്ചു. പൊതുജനങ്ങൾ മുൻകരുതൽ നിർദേശങ്ങൾ പാലിക്കണം. ഭയപ്പെടേണ്ട ആവശ്യമില്ല രോഗം വ്യാപിക്കുന്നതിനെതിരെ സർക്കാർ ആവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് യുഎഇ ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.
രോഗബാധയുള്ളവരുമായി അടുത്തിടപഴകുന്നവരിലേക്ക് മാത്രമാണ് കുരങ്ങു പനി പകരുന്നത്. രോഗബാധിതരുമായി സമ്പർക്കമുള്ളർക്ക് യുഎഇയിൽ 21 ദിവസത്തെ ഹോം ക്വാറന്റയിൻ നിർബന്ധമാക്കിയിട്ടുണ്ട്.രോഗവ്യാപനം തടയുന്നതിനും രോഗബാധിതരെ ഐസൊലേറ്റ് ചെയ്യുന്നതിനും സമ്പര്‍ക്ക രോഗികളെ ക്വാറന്റൈന്‍ ചെയ്യുന്നതിനുമുള്ള കൃത്യമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കഴിഞ്ഞ ദിവസം മന്ത്രാലയം പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
രോഗം ബാധിച്ചവര്‍ പൂര്‍ണമായും ഭേദപ്പെടുന്നതുവരെ ആശുപത്രിയില്‍ കഴിയണമെന്നും അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയവര്‍ 21 ദിവസം വീടുകളില്‍ ക്വാറന്റൈനില്‍ കഴിയണമെന്നുമാണ് നിര്‍ദേശം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഉടന്‍ തന്നെ ജാഗ്രത പാലിക്കാന്‍ രാജ്യത്തെ ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് യുഎഇ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരുന്നു.
പനി, ക്ഷീണം, തളര്‍ച്ച, ശരീരവേദന, തലവേദന, വിറയല്‍, ക്ഷീണം എന്നിവയാണ് കുരങ്ങുപനിയുടെ പ്രധാന ലക്ഷണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. പനി അനുഭവപ്പെട്ട് ഒരാഴ്ച കഴിയുന്നതോടെ മുഖത്തും കൈകളിലും മറ്റും ചുണങ്ങുകളും മുറിവുകളും ഉണ്ടാകാം. മുറിവുകള്‍ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിക്കും. സാധാരണ രണ്ടോ നാലോ ആഴ്ചകള്‍ക്കകം രോഗം ഭേദമാകാറുണ്ടെങ്കിലും ചില കേസുകളില്‍ ഇത് മാരകമാകാറുമുണ്ട്.
കുട്ടികളെയാണ് രോഗം വലിയ തോതില്‍ ബാധിക്കുന്നത്. രോഗ ബാധിതരില്‍ നിന്ന് ശരീര ദ്രവത്തിലൂടെയും ശ്വാസത്തിലെ ഡ്രോപ്ലെറ്റുകളിലൂടെയും അവര്‍ ഉപയോഗിച്ച വസ്തുക്കളിലൂടെയും മറ്റുമാണ് പ്രധാനമായും കുരങ്ങുപനി മറ്റൊരാളിലേക്ക് പരക്കുന്നത്. മൃഗങ്ങളില്‍ നിന്ന് പരക്കുന്ന രോഗമായതിനാല്‍ അവയുമായുള്ള അടുത്ത സമ്പര്‍ക്കം പരമാവധി കുറയ്ക്കാനാണ് ആരോഗ്യ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത്.
രോഗം പകരുന്നത് തടയാന്‍ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ചോ സാനിറ്റൈസര്‍ ഉപയോഗിച്ചോ കൈകള്‍ വൃത്തിയാക്കുക, ഭക്ഷണം നന്നായി വേവിച്ച് കഴിക്കുക, രോഗികളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും ആരോഗ്യ വിദഗ്ധര്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്.ഗള്‍ഫ് മേഖലയില്‍ യു.എ.ഇയിൽ മാത്രമാണ് നിലവിൽ കുരങ്ങുപനി സ്ഥിരീകരിച്ചിരിക്കുന്നത്. പടിഞ്ഞാറന്‍ ആഫ്രിക്കയില്‍നിന്ന് എത്തിയ 29 കാരിയായ യുവതിക്കാണ് രോഗം ആദ്യം സ്ഥിരീകരിച്ചത്.
https://www.facebook.com/Malayalivartha


























