ക്വാറന്റൈന്‍ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് ദുബൈ...! 21 ദിവസത്തെ ക്വാറന്റൈന്‍ തുടരണം,കുരങ്ങുപനി കേസുകൾ കൂടുന്ന സാഹചര്യത്തിൽ നിര്‍ദേശങ്ങളടങ്ങിയ ഗൈഡും ദുബൈ ഹെല്‍ത്ത് അതോറിറ്റി പുറത്തിറക്കി

യു.എ.ഇയിൽ മെയ് 24ലിന് ആദ്യ കുരങ്ങ് പനി സ്ഥിരീകരിച്ച പിന്നാലെ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സ്ഥിതിവിശേഷമാണ്. അഞ്ച് പേർക്ക് കൂടി കഴിഞ്ഞ ദിവസം കുരങ്ങ് പനി സ്ഥിരീകരിച്ചതോടെ യുഎഇയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം പതിമൂന്നായി വർധിച്ചരിക്കുകയാണ്. ഈ സാഹചര്യത്തിൽ കുരങ്ങുപനിക്ക് പുതിയ ക്വാറന്റൈന്‍ മാനദണ്ഡങ്ങൾ ദുബൈ പ്രഖ്യാപിച്ചിരിക്കുകയാണ്.
രോഗിയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്കാണ് ദുബൈ ഹെല്‍ത് അതോറിറ്റി പുതിയ ക്വാറന്റീന്‍ മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നിര്‍ദേശങ്ങളടങ്ങിയ ഗൈഡും ദുബൈ ഹെല്‍ത് അതോറിറ്റി പുറത്തിറക്കി.കുരങ്ങുപനി ബാധിച്ച വ്യക്തികളുമായോ മൃഗങ്ങളുമായോ ദീര്‍ഘകാലം സമ്പര്‍ക്കത്തില്‍ ഏര്‍പെട്ടവര്‍ക്കാണ് പുതിയ മാനദണ്ഡം ബാധകമാകുക.
പുതിയ ക്വാറന്റൈന്‍ മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം...ദിവസവും ശരീരോഷ്മാവ് പരിശോധിക്കണം.രക്തം, അവയവം, കോളങ്ങള്‍ എന്നിവ ദാനം ചെയ്യുകയോ അമ്മമാരാണെങ്കിൽ കുഞ്ഞുങ്ങൾക്ക് മുലപ്പാല്‍ നല്‍കുകയോ ചെയ്യരുത്. കൈകള്‍ വൃത്തിയായി കഴുകണം. വസ്ത്രങ്ങള്‍ പ്രത്യേകം കഴുകണം. ക്വാറന്റീനില്‍ അറ്റാച്ഡ് ബാത് റൂമും നല്ല പോലെ വായുസഞ്ചാരവുമുള്ള ഒറ്റ മുറിയിലായിരിക്കണം താമസിക്കുന്നത്. ഇവരുടെ വസ്തുക്കള്‍ മറ്റാരും ഉപയോഗിക്കരുത്. പനി, ചൊറിഞ്ഞു പൊട്ടല്‍ എന്നിവയുണ്ടോ എന്ന് ശ്രദ്ധിക്കണം.
എന്തെങ്കിലും ലക്ഷണം ശ്രദ്ധയില്‍പ്പെട്ടാല്‍ ഡിഎച്‌എയുടെ കോള്‍ സെന്ററില്‍ 800342 വിളിച്ച് അറിയിക്കണം. ലക്ഷണങ്ങള്‍ ഉള്ളവര്‍ അടുത്തുള്ള ആശുപത്രിയിലോ ആരോഗ്യ കേന്ദ്രങ്ങളിലോ പോകണം. പോസിറ്റീവായാല്‍ ഐസൊലേഷന്‍ നടപടി സ്വീകരിക്കണം. നെഗറ്റീവാണെങ്കില്‍ 21 ദിവസത്തെ ക്വാറന്റീന്‍ തുടരണമെന്നും ഡിഎച്ച്.എ വ്യക്തമാക്കി.
രോഗം ബാധിച്ചവര്‍ പൂര്‍ണമായും ഭേദപ്പെടുന്നതുവരെ ആശുപത്രിയില്‍ കഴിയണമെന്നും അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയവര്‍ 21 ദിവസം വീടുകളില്‍ ക്വാറന്റൈനില്‍ കഴിയണമെന്നുമാണ് നിര്‍ദേശം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഉടന്‍ തന്നെ ജാഗ്രത പാലിക്കാന്‍ രാജ്യത്തെ ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് യുഎഇ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരുന്നു.
സാധാരണ രണ്ടോ നാലോ ആഴ്ചകള്‍ക്കകം രോഗം ഭേദമാകാറുണ്ടെങ്കിലും ചില കേസുകളില്‍ ഇത് മാരകമാകാറുമുണ്ട്. കുട്ടികളെയാണ് രോഗം വലിയ തോതില്‍ ബാധിക്കുന്നത്. രോഗ ബാധിതരില്‍ നിന്ന് ശരീര ദ്രവത്തിലൂടെയും ശ്വാസത്തിലെ ഡ്രോപ്ലെറ്റുകളിലൂടെയും അവര്‍ ഉപയോഗിച്ച വസ്തുക്കളിലൂടെയും മറ്റുമാണ് പ്രധാനമായും കുരങ്ങുപനി മറ്റൊരാളിലേക്ക് പരക്കുന്നത്. മൃഗങ്ങളില്‍ നിന്ന് പരക്കുന്ന രോഗമായതിനാല്‍ അവയുമായുള്ള അടുത്ത സമ്പര്‍ക്കം പരമാവധി കുറയ്ക്കാനാണ് ആരോഗ്യ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത്.
https://www.facebook.com/Malayalivartha


























