പ്രധാനമന്ത്രി യുഎഇയിലേക്ക്, മതനിന്ദ പരാമർശത്തിൽ പ്രതിഷേധം ആളിക്കത്തുന്നതിനിടെയുള്ള സന്ദർശനത്തിന് പിന്നിൽ? യുഎഇയുമായുള്ള ഇന്ത്യയുടെ ബന്ധം ഊട്ടിഉറപ്പിക്കുന്നതിന് സന്ദര്‍ശനം സഹായകമാകുമെന്ന് പ്രതീക്ഷ, മോദിയുടെ വാക്കുകൾക്കായി കാതോർത്ത് പ്രവാസലോകം...!

ചില ബി.ജെ.പി നേതാക്കൾ നടത്തിയ മതനിന്ദ പരാമർശത്തിൽ ഗൾഫ് രാജ്യങ്ങളിൽ പ്രതിഷേധം അലയടിക്കുകയുണ്ടായി.പ്രവാസികളുടെ ഇടയിൽ നിന്നുപോലും ഇക്കാര്യത്തിൽ കൂട്ടമായ പ്രതിഷേധമാണ് ഇക്കാര്യത്തിൽ ഉയർന്നത്. ഇന്ത്യയുമായി ഏറ്റവും അടുത്ത ബന്ധം പുലർത്തുന്ന അറബ് രാജ്യങ്ങളിൽ നിന്നുപോലും അപ്രതീക്ഷിത എതിർപ്പുകൾ ഉയർന്നതോടെ കേന്ദ്ര സർക്കാർ കടുത്ത സമ്മർദ്ദമാണ് നേരിട്ടത്.
ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രതിഷേധം ഇരമ്പുന്ന സമയത്ത് ഇന്ത്യയുമായി എറ്റവും അടുത്ത ബന്ധം പുലർത്തുന്ന ഗൾഫ് രാഷ്ട്രമായ യു.എ.ഇ.യിലേക്ക് സന്ദര്‍ശനം നടത്താനൊരുങ്ങുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ജര്‍മനിയിലേക്കുള്ള യാത്രക്കിടെയാകും പ്രധാനമന്ത്രി യുഎഇയില്‍ എത്തുക. ഈ മാസം അവസാനം അദ്ദേഹം യുഎഇ സന്ദര്‍ശനം നടത്തുമെന്നാണ് സര്‍ക്കാരുമായി ബന്ധപ്പെട്ട ഉന്നത വൃത്തങ്ങള്‍ അറിയിച്ചത്.
യുഎഇയുമായുള്ള ഇന്ത്യയുടെ ബന്ധം ഊട്ടിഉറപ്പിക്കുന്നതിന് സന്ദര്‍ശനം സഹായകമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പ്രത്യേകിച്ച് ഇത്തരം ഒരു പ്രശ്നം നിലനിൽക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ സന്ദർനം പ്രവാസികൾക്ക് വലിയ ആശ്വാസമാകും. അറബ് രാജ്യങ്ങളുമായുള്ള നയതന്ത്രബന്ധത്തിൽ വിള്ളൽ വീഴത്തുന്ന ഒരു നടപടിയും ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആശാസ്യമല്ല.
കാരണം രാജ്യ പുരോഗതിക്ക് ഗൾഫ് മേഖലയുടെ പ്രാധാന്യം അത്രയും വലുതാണ്. പ്രധാനമായും ഇന്ധനം, വ്യാപാരം, പ്രവാസികളിലൂടെയുള്ള വിദേശനാണ്യം എന്നീ മേഖലകളിൽ ഗൾഫ് മേഖലയുടെ സംഭാവന വളരെ വലുതാണ്.ഇത്തരം ഒരു വിഷയം ഉയർന്നുവരുമ്പോൾ ഇതെല്ലാം സർക്കാർ പരിഗണക്കേണ്ടതുണ്ട്. ഈ ഒരു ലക്ഷ്യവും പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് പിന്നിലുണ്ടാകുമെന്നാണ് വിലയിരുത്തൽ.
മാത്രമല്ല, സ്വതന്ത്ര വ്യാപാര കരാര്‍ (എഫ്ടിഎ) ഒപ്പുവെച്ചതിനാല്‍ ഈ വര്‍ഷം ഇരു രാജ്യങ്ങള്‍ക്കും സുപ്രധാനമാണ്. ഇന്ത്യയുമായി ഇതുവരെ എഫ്ടിഎ ഒപ്പുവെച്ച ഒരേയൊരു രാജ്യമാണ് യുഎഇ. ഈ വര്‍ഷം ഒപ്പുവച്ച എഫ്ടിഎ കരാര്‍, നിക്ഷേപം, ബഹിരാകാശം, ഊര്‍ജ ഇടപാടുകള്‍ എന്നിങ്ങനെ നിരവധി മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ്.
2019 ഓഗസ്റ്റിലായിരുന്നു പ്രധാനമന്ത്രി അവസാനമായി യുഎഇ സന്ദര്‍ശിച്ചത്. അന്ന് അദ്ദേഹത്തെ യുഎഇയുടെ പരമോന്നത ബഹുമതിയായ 'ഓര്‍ഡര്‍ ഓഫ് സായിദ്'നല്‍കി രാജ്യം ആദരിച്ചു. യുഎഇയില്‍ 'റുപേ കാര്‍ഡ്' ഔദ്യോഗികമായി പുറത്തിറക്കുന്നതിനും മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികത്തെ അനുസ്മരിക്കുന്ന ഒരു കൂട്ടം സ്റ്റാമ്പുകളുടെ പ്രകാശനത്തിനും പ്രധാനമന്ത്രി അന്ന് സാക്ഷ്യം വഹിച്ചു. 2015ലും 2018ലും പ്രധാനമന്ത്രി യുഎഇ സന്ദര്‍ശിച്ചിരുന്നു.
https://www.facebook.com/Malayalivartha

























