ഒമാനിൽ ഉയര്‍ന്നു പൊങ്ങിയ തിരമാലയില്‍പ്പെട്ട് അഞ്ച് പ്രവാസികളെ കാണാതായി, മൂന്ന് കുട്ടികളടക്കം കാണാതായത് അഞ്ച് ഇന്ത്യക്കാരെ, അപകടം സുരക്ഷാ ബാരിക്കേഡ് മറികടന്ന് ചിത്രമെടുക്കാന്‍ ശ്രമിക്കുമ്പോൾ

ഒമാനിലെ ഗവർണറേറ്റുകളിൽ ഒന്നായ സലാലയില്‍ കടലില്‍ വീണ് അഞ്ച് പേരെ കാണാതായി. മൂന്ന് കുട്ടികളടക്കം അഞ്ച് ഇന്ത്യക്കാരെയാണ് കാണാതായത്. ഞായറാഴ്ച്ചയാണ് അപകടം നടന്നത്. ടൂറിസ്റ്റ് കേന്ദ്രമായ മുഗ്സെയിലില്‍ സുരക്ഷാ ബാരിക്കേഡ് മറികടന്ന് ചിത്രമെടുക്കാന്‍ ശ്രമിക്കുമ്പോഴാണ് ഇവര്‍ കടലില്‍ വീണത്.
ഉയര്‍ന്നു പൊങ്ങിയ തിരമാലയില്‍ ഇവര്‍ പെടുകയായിരുന്നു. ഒരു കുടുംബത്തിലെ അംഗങ്ങളാണ് അപകടത്തില്‍പ്പെട്ടത് എന്നാണ് വിവരം.ഇവർ ദുബൈയില്‍ നിന്ന് എത്തിയ ഉത്തരേന്ത്യക്കാരാണ്. അതേസമയം, അപകടത്തില്‍പ്പെട്ട മൂന്നുപേരെ രക്ഷപ്പെടുത്തിയതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു.
അതേസമയം ഒമാനില്‍ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാകേന്ദ്രം അറിയിച്ചു. തിങ്കളാഴ്ചവരെ മിക്ക ഗവര്‍ണറേറ്റുകളിലും മഴപെയ്യാന്‍ സാധ്യതയുണ്ട്. മസ്കറ്റ്, നോര്‍ത്ത് അല്‍ ശര്‍ഖിയ, സൗത്ത് അല്‍ ശര്‍ഖിയ, അല്‍ ദാഖിലിയ, നോര്‍ത്ത് അല്‍ ബത്തീന, സൗത്ത് ആള്‍ ബത്തീന, അല്‍ ബുറൈമി, അല്‍ ദഹിരാ, അല്‍ വുസ്ത, ദോഫാര്‍ തുടങ്ങിയ ഗവര്‍ണറേറ്റുകളില്‍ ഒറ്റപ്പെട്ടരീതിയില്‍ പകല്‍സമയങ്ങളിലും, വൈകീട്ടും ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.
ഇതോടൊപ്പം 30 മുതല്‍ 70 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് അനുഭവപ്പെടാമെന്നും കടലിലിറങ്ങുന്നത് ഒഴിവാക്കണമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ചയോടെ മഴയുടെ ശക്തി കുറയാനിടയുണ്ടെന്നും കാലാവസ്ഥാകേന്ദ്രം സൂചിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഒമാനില്‍ കാണാതായിരുന്ന പ്രവാസിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. അല്‍ ദാഖിലിയ ഗവര്‍ണറേറ്റിലെ അല്‍ ഹംറ വിലായത്തിലായിരുന്നു സംഭവം. ഇവിടെയുള്ള ജബല്‍ ശംസിലെ ഒരു ഗ്രാമത്തില്‍ പ്രവാസിയെ കാണാതായതെന്ന വിവരമാണ് തങ്ങള്‍ക്ക് ലഭിച്ചതെന്ന് ഒമാന്‍ സിവില്‍ ഡിഫന്‍സ് ആന്റ് അബുലന്‍സ് അതോറിറ്റി പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.അല്‍ ഹംറ വിലായത്തിലെ ഒരു താഴ്‍വരയില്‍ നിന്നാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയതെന്നും ഒമാന്‍ സിവില്‍ ഡിഫന്‍സ് ആന്റ് അബുലന്‍സ് അതോറിറ്റി പുറത്തിറക്കിയ പ്രസ്‍താവനയില്‍ വ്യക്തമാക്കിയിരുന്നു.
കൂടാതെ വെള്ളക്കെട്ടില്‍ അകപ്പെട്ട നാല് പേരെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തിയിരുന്നു. അല്‍ ഹംറ വിലായത്തിലായിരന്നു സംഭവം. ഇവിടെയുള്ള ഒരു വാദിയിലെ വെള്ളക്കെട്ടില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം കുടുങ്ങിപ്പോവുകയായിരുന്നു.വിവരം ലഭിച്ചതനുസരിച്ച് സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി, നാല് പേരെയും വാഹനത്തില്‍ നിന്ന് പുറത്തിറക്കി രക്ഷപ്പെടുത്തുകയായിരുന്നു.
ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് സിവില്‍ ഡിഫന്‍സ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. സുരക്ഷ ഉറപ്പുവരുത്തുന്നതിനായി വാദികള്‍ മുറിച്ചുകടക്കരുതെന്ന് സിവില്‍ ഡിഫന്‍സ് അധികൃതര്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
https://www.facebook.com/Malayalivartha

























