യാത്രാ നിബന്ധനകൾ കടുപ്പിച്ചു...! പ്രവാസികൾക്ക് ഇരുട്ടടിയായി സൗദിയുടെ അപ്രതീക്ഷിത നീക്കം..., യാത്ര ചെയ്യുന്നവർ കൊണ്ടുവരാവുന്നത് കുറഞ്ഞ അളവിലുള്ള സാധനങ്ങള്‍ മാത്രം, ശരിയായ നടപടിക്രമങ്ങള്‍ പാലിച്ചില്ലെങ്കില്‍ കനത്ത പിഴ

സൗദി അടുത്തിടെ യാത്രക്കാർക്കായി പ്രത്യേക നിർദ്ദേശങ്ങൾ പുറത്തുവിട്ടിരുന്നു. രാജ്യത്തേക്ക് യാത്ര ചെയ്യുമ്പോൾ കൈയ്യിൽ കരുതാവുന്ന തുക സംബന്ധിച്ചായിരുന്നു നിബന്ധന. ഇപ്പോഴിതാ സൗദി അറേബ്യയിലേക്ക് യാത്രചെയ്യുമ്പോൾ കൊണ്ടുവരാവുന്ന അളവ് സംബന്ധിച്ചുള്ള അറിയിപ്പാണ് പുറത്തുവന്നിരക്കുന്നത്.
രാജ്യത്തേക്ക് യാത്ര ചെയ്യുന്നവർത്ത് കൊണ്ടുവരാവുന്നത് കുറഞ്ഞ അളവിലുള്ള സാധനങ്ങൾ മാത്രമാണെന്ന് സക്കാത്ത്, ടാക്‌സ് ആൻഡ് കസ്റ്റംസ് വൃത്തങ്ങൾ അറിയിച്ചിരിക്കുകയാണ്. പരിധിയിൽ കൂടുതലുണ്ടെന്ന് കണ്ടാൽ നികുതി ചുമത്തും. അതുപോലെ വ്യാപാര ആവശ്യത്തിനുള്ള സാധനങ്ങളാണെങ്കിൽ പരിമിത അളവിൽ കൂടുതൽ കൊണ്ടുവരാൻ അനുവാദമില്ല. ശരിയായ നടപടിക്രമങ്ങൾ പാലിച്ചില്ലെങ്കിൽ പിഴയും ചുമത്തും.
വ്യക്തിഗത വസ്തുക്കൾ കൊണ്ടുവരുന്ന യാത്രക്കാരൻ ഉദ്യോഗസ്ഥർ ആവശ്യപെടുന്ന പക്ഷം സാധനങ്ങളുടെ ഒറിജിനൽ രസീത്, അവയുടെ അറബി മൊഴിമാറ്റം നടത്തിയത്, പാസ്പോർട്ട്, താമസരേഖയായ ഇഖാമ, തിരിച്ചറിയൽ രേഖ എന്നിവ നിർബന്ധമായും ഹാജരാക്കണം.
വ്യക്തിക്ക് ഇറക്കുമതി ചെയ്യാവുന്ന സാധനങ്ങളുടെ തോത് നിശ്ചയിക്കാൻ അതത് വിമാനത്താവളങ്ങളിലെയും തുറമുഖങ്ങളിലെയും കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് അധികാരമുണ്ടായിരിക്കുമെന്നും ഇത് സംബന്ധിച്ച സംശയത്തിന് മറുപടിയായി അധികൃതർ വ്യക്തമാക്കി.
എന്നാൽ രാജ്യത്ത് വിലക്കപ്പെട്ടതോ നിരോധിക്കപ്പെട്ടതോ അന്തർദേശീയ ഉടമ്ബടികൾക്കും പ്രാദേശിക നിയന്ത്രണങ്ങൾക്കും വിധേയമായതോ ആയ വസ്തുക്കളൊന്നും തന്നെ ഇറക്കുമതി ചെയ്യാൻ അനുവദിക്കില്ല.കൂടാതെ വ്യാജ ഉത്പന്നങ്ങൾ, വഞ്ചനാത്മകമായ വസ്തുക്കൾ, ബൗദ്ധിക സ്വത്തവകാശ ലംഘന സ്വാഭാവമുള്ള സാധന സമഗ്രികൾ എന്നിവയും നിരോധിക്കപ്പെട്ടവയിൽപെടും.
വാണിജ്യ ആവശ്യത്തിന് ഇറക്കുമതി ചെയ്യുന്നവർ സാധാരണ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതോടൊപ്പം യഥാർഥ ബില്ലുകൾ, സാധനങ്ങളുടെ നിർമിതി ബോധ്യപ്പെടുത്തുന്ന ബന്ധപ്പെട്ട രാജ്യത്തിന്റെ സാക്ഷ്യപത്രം, കയറ്റിറക്കുമായി ബന്ധപ്പെട്ട രേഖകൾ എന്നിവയും ഹാജരാക്കണം. ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് ചുമത്തുന്ന കസ്റ്റംസ് ഫീസും നടപടിക്രമങ്ങളും അടങ്ങിയ വിശദാംശങ്ങൾ സക്കാത്ത് ടാക്‌സ് ആൻഡ് കസ്റ്റംസ് അതോറിറ്റിയുടെ വെബ് സൈറ്റിൽ ലഭ്യമാണ്.
അതേസമയം, സൗദി അറേബ്യയിലേക്കും പുറത്തേക്കും യാത്ര ചെയ്യുന്നവർ കൈവശം വെക്കുന്ന തുകയോ വിപണിമൂല്യമുള്ള വസ്തുക്കളോ 60,000 റിയാലോ അതിൽ കൂടുതലോ ആണെങ്കിൽ ഇനി മുതൽ അത് സംബന്ധിച്ച സത്യവാങ്മൂലം പ്രവാസികൾ അധികൃതർക്ക് നൽകേണ്ടിവരുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കിയിരുന്നു. വിമാനത്താവളം, തുറമുഖം എന്നിവ വഴി വന്നുപോകുന്നവർക്കും റോഡ് വഴി അതിർത്തി കടന്ന് യാത്ര ചെയ്യുന്നവർക്കും മാത്രമല്ല രാജ്യത്തിന് പുറത്തേക്ക് സാധന സാമഗ്രികൾ അയക്കാൻ പോസ്റ്റൽ, കൊറിയർ മാർഗങ്ങൾ അവലംബിക്കുന്നവർക്കും പുതിയ നിബന്ധന ബാധകമാണെന്ന് അറിക്കുകയുണ്ടായി.
വിമാനത്താവളം, തുറമുഖം, അതിർത്തി പരിശോധനാ കേന്ദ്രം എന്നിവടങ്ങളിലുള്ള കസ്റ്റംസ് വിഭാഗത്തിലെ സക്കാത്ത് ആൻഡ് ടാക്‌സ് അധികൃതർക്കാണ് യാത്രികർ സത്യവാങ്മൂലം സമർപ്പിക്കേണ്ടത്. പോസ്റ്റൽ കൊറിയർ സർവിസുകളെ ആശ്രയിക്കുന്നവർ അതത് പ്രദേശത്തെ ഓഫീസുകളിലെത്തി ഇത് നൽകണം. സൗദി റിയാൽ, വിദേശ കറൻസികൾ എന്നിവ കൂടാതെ സ്വർണ നാണയങ്ങൾ, സ്വർണക്കട്ടികൾ, ആഭരണങ്ങൾ, വൈരക്കല്ലുകൾപോലെ വിലപിടിപ്പുള്ള വസ്തുക്കൾ, വിപണിമൂല്യമുള്ള ഉപകരണങ്ങൾ എന്നിവയെല്ലാം തന്നെ ഇപ്പറഞ്ഞ മൂല്യപരിധിയിൽ ഉൾപ്പെടും.
സക്കാത്ത് ടാക്‌സ് ആൻഡ് കസ്റ്റംസ് അതോറിറ്റി ഉദ്യോഗസ്‌ഥർ ആവശ്യപ്പെടുന്ന പക്ഷം വിലപിടിപ്പുള്ള വസ്തുക്കളും ഉപകരണങ്ങളും രാജ്യത്തിനകത്തേക്കും പുറത്തേക്കും കൊണ്ടുപോകേണ്ടതിന്റെ ആവശ്യകത യാത്രികർ വെളിപ്പെടുത്തണം. സംശയം തോന്നുന്ന വസ്തുക്കളും കറൻസിയും 72 മണിക്കൂർ നേരം കസ്റ്റഡിയിൽ വെച്ച് അന്വേഷണം നടത്താനും നിയമലംഘനം ബോധ്യപ്പെട്ടാൽ ഇവ കണ്ടുകെട്ടി കേസ് രജിസ്റ്റർ ചെയ്യാനും ഉദ്യോഗസ്ഥർക്ക് അധികാരമുണ്ടായിരിക്കുമെന്നും പബ്ലിക് പ്രോസിക്യുഷൻ അറിയിച്ചു.
https://www.facebook.com/Malayalivartha


























