ഗൾഫ് മേഖലയേയും പിടിച്ചുകുലുക്കി ഇറാനിലുണ്ടായ ഭൂചലനത്തിന്റെ പ്രകമ്പനം, റിക്ടർ സ്കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ വിറച്ച് പ്രവാസികൾ

വീണ്ടും ഇറാനിലുണ്ടായ ഭൂചലനത്തിന്റെ പ്രകമ്പനം ഗൾഫ് മേഖലയേയും പിടിച്ചുകുലുക്കിരിക്കുകാണ്. റിക്ടർ സ്കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് തെക്കൻ ഇറാനിലുണ്ടായത്. തുറമുഖ പട്ടണമായ ബന്ദർ അബ്ബാസിനടുത്താണ് പ്രഭവ കേന്ദ്രം. ബന്ദർ അബ്ബാസ് നഗരത്തിന് 103 കിലോമീറ്റർ തെക്ക് പടിഞ്ഞാറായി 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്.
യുഎഇ സമയം രാത്രി 8.07 നാണ് ഭൂചലനമുണ്ടായതെന്ന് യുഎഇ ദേശീയ ഭൗമ നിരീക്ഷണ കേന്ദ്രം സ്ഥിരീകരിച്ചു. ദുബൈ, ഷാർജ, അജ്മാൻ, റാസൽഖൈമ, ഫുജൈറ എന്നിവിടങ്ങളിലെല്ലാം ഭൂചലനം അനുഭവപ്പെട്ടതായി താമസക്കാർ പറഞ്ഞു. എന്നാൽ യു എ ഇയിൽ എവിടെയും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.പ്രകമ്പനം അനുഭവപ്പെട്ടതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വിവരങ്ങള്‍ പങ്കുവെച്ചിരുന്നു.
മെയ് 31 മുതൽ ഇറാനിൽ ഇതേ പ്രദേശത്ത് തുടർച്ചയായ ഭൂചലനങ്ങൾ അനുഭവപ്പെടുകയാണ്. കഴിഞ്ഞ വർഷം നവംബറിൽ ഹോർമോസ്ഗാൻ പ്രവിശ്യയിൽ 6.4, 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഒരാൾ മരിച്ചിരുന്നു.2003-ൽ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ബാം നഗരം തകർന്നു. 26,000 പേർ മരിച്ചു. 2017ൽ ഇറാനും ഇറാഖിനും ഇടയിലുള്ള അതിർത്തി മേഖലയിൽ റിക്ടർ സ്കെയിലിൽ 7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 600 പേർ കൊല്ലപ്പെടുകയും 9,000-ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
അതേസമയം കഴിഞ്ഞ ദിവസം കുവൈത്തില്‍ നേരിയ ഭൂചലനം ഉണ്ടായതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. റിക്ടര്‍ സ്‌കെയിലില്‍ 2.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് കുവൈത്തില്‍ അനുഭവപ്പെട്ടത്. അഹ്മദിയയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. കഴിഞ്ഞ ദിവസം വെളുപ്പിന് 2.36 ന് ഭൂമിക്കടിയില്‍ 8 കിലോമീറ്റര്‍ താഴ്ചയിലായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്.
കുവൈത്ത് ദേശീയ ഭൂകമ്പ ശൃംഖല ആണ് ഈ വിവരം പുറത്തുവിട്ടത്. എന്നാൽ ഈ സമയം ഉറക്കത്തിലായിരുന്നതിനാല്‍ പലരും ഭൂചലനത്തിന്റെ പ്രകമ്പനം അറഞ്ഞിരുന്നില്ല. എന്നാൽ ഭൂകമ്പത്തെ തുടർന്ന് രാജ്യത്ത് എവിടെയും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നില്ല. കഴിഞ്ഞ മാസമാണ് ഇതിന് മുമ്പ് കുവൈത്തിൽ ഭൂചലനം അനുഭവപ്പെട്ടത്.
https://www.facebook.com/Malayalivartha


























