തൊഴിലിടങ്ങളില്‍ എല്ലാവിധ സുരക്ഷ മുന്‍കരുതലുകളും സ്വീകരിച്ചിരിക്കണം, നിര്‍ദ്ദേശം ലംഘിക്കുന്ന കമ്പനികള്‍ കുറ്റത്തിന്‍റെ വ്യാപ്തി അനുസരിച്ച് 40,000 ദിര്‍ഹം വരെ പിഴ, സജ്ജീകരണങ്ങളില്ലാതെ ഉയരമുള്ള കെട്ടിടങ്ങളില്‍ ജോലി ചെയ്യരുതെന്ന് തൊഴിലാളികള്‍ക്കും അബുദബിയുടെ നിര്‍ദ്ദേശം...!

നിരവധി പ്രവാസികളാണ് യു.എ.ഇയിൽ നിർമ്മാണ മേഖലയിൽ തൊഴിലെടുക്കുന്നത്. അപകട സാധ്യത ഏറെയുള്ളതിനാൽ ഈ മേഖലയിൽ തൊഴിലെടുക്കുന്ന പ്രവാസികൾക്കുൾപ്പെടെ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് അബുദബി. സജ്ജീകരണങ്ങളില്ലാതെ ഉയരമുള്ള കെട്ടിടങ്ങളില്‍ ജോലി ചെയ്യരുതെന്ന് തൊഴിലാളികള്‍ക്ക് നിര്‍ദ്ദേശം നൽകിയിരിക്കുകയാണ് അധികൃതർ.
നിര്‍മാണ ജോലിക്കിടെ കൊട്ടിടങ്ങളിൽ നിന്ന് വീണുള്ള അപകടങ്ങള്‍ ഒഴിവാക്കുന്നതിന് സുരക്ഷ മുൻകരുതലായാണ് അധികതർ ഇത്തരമൊരു നിർദ്ദേശം തൊഴിലാളികൾക്കായി മുന്നോട്ടുവെച്ചിരിക്കുന്നത്. തൊഴിലിടങ്ങളില്‍ എല്ലാവിധ സുരക്ഷ മുന്‍കരുതലുകളും സ്വീകരിച്ചിരിക്കണമെന്നും തൊഴിലാളികള്‍ക്കായി സുരക്ഷാവേലി സ്ഥാപിച്ചിരിക്കണമെന്നും നിര്‍മാണക്കമ്പനികളോടും അധികൃതര്‍ നിര്‍ദേശിച്ചു.
മുമ്പ് മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥര്‍ നിര്‍മാണകേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനകളില്‍ തൊഴിലാളികള്‍ സുരക്ഷ മുന്‍കരുതലുകള്‍ ഇല്ലാതെയാണ് ഉയരമുള്ള കെട്ടിടങ്ങളുടെ നിര്‍മാണജോലികള്‍ ചെയ്തിരുന്നതെന്ന് കണ്ടെത്തിയിരുന്നു.നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടരണമെങ്കില്‍ സുരക്ഷ മുന്‍കരുതലുകള്‍ അനിവാര്യമാണെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
തൊഴിലാളികളുടെ ജീവന്‍ സംരക്ഷിക്കുന്നതിന് സുരക്ഷ നടപടികള്‍ ഉറപ്പുവരുത്താന്‍ മുനിസിപ്പാലിറ്റി അധികൃതര്‍ നിയമനടപടികള്‍ സ്വീകരിക്കും.നിര്‍ദ്ദേശം ലംഘിക്കുന്ന കമ്പനികള്‍ കുറ്റത്തിന്‍റെ വ്യാപ്തി അനുസരിച്ച് പതിനായിരം മുതല്‍ 40,000 ദിര്‍ഹം വരെ പിഴയൊടുക്കേണ്ടി വരും. ഇതിനുപുറമേ നിര്‍മാണകേന്ദ്രങ്ങള്‍ അടച്ചുപൂട്ടുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
തൊഴിലാളികള്‍ക്ക് അപകടം സംഭവിക്കാതിരിക്കാനുള്ള സുരക്ഷ മുന്‍കരുതലുകള്‍ ഒരുക്കേണ്ടത് തൊഴിലുടമയുടെ ഉത്തരവാദിത്തമാണെന്നും അധികൃതര്‍ വ്യക്തമാക്കി. നിര്‍മാണകേന്ദ്രങ്ങളില്‍ ബോധവത്കരണ നിര്‍ദേശങ്ങളടങ്ങിയ ബോര്‍ഡുകള്‍ സ്ഥാപിക്കണം.
തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കുകയും ഇടവേളകളില്‍ സുരക്ഷ വിലയിരുത്തല്‍ നടത്തുകയും വേണം. അബൂദബി മുനിസിപ്പാലിറ്റി തൊഴിലാളികള്‍ക്കായി അടുത്തിടെ സംഘടിപ്പിച്ച ബോധവത്കരണ പരിപാടിയിലും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha

























