പ്രവാസികളെ ആശങ്കയിലാക്കി ആ കണക്കുകൾ പുറത്ത്..! സൗദിയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ സ്വദേശിവൽക്കരണം 95 ശതമാനത്തിൽ, കണക്കുകൾ പുറത്തുവിട്ട് മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രാലയം

സ്വദേശിവത്ക്കരണ നടപടികളുമായി മുന്നോട്ടുപോകുകയാണ് ഗൾഫ് രാജ്യങ്ങൾ.അടുത്തിലെ ഒമാനും 200ലധികം തസ്തികകളിൽ സ്വദേശിവത്ക്കരണം നടപ്പാക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട നടപടികൾ ശക്തമാക്കിയ സൗദിയിൽ നിന്ന് ഇപ്പോൾ പുറത്തുവരുന്ന കണക്കുകൾ ഏറെ ആശങ്കയ്ക്ക് വഴിവെയ്ക്കുന്നതാണ്.
സൗദിയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ സ്വദേശിവൽക്കരണം 95 ശതമാനം വരെ എത്തിയതായി മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രാലയം വെളിപ്പെടുത്തി. മന്ത്രാലയത്തിന് കീഴിൽ നടത്തിയ ഫീൽഡ് പരിശോധനകളിലൂടെയാണ് റിപ്പോർട്ട് തയ്യാറാക്കിയത്.ഇതിനായി കഴിഞ്ഞ വർഷം ഒരു ദശലക്ഷത്തിലധികം പരിശോധനകൾ സംഘടിപ്പിച്ചതായും റിപ്പോർട്ട് പറയുന്നു.
മന്ത്രാലയത്തിന് കീഴിൽ പൗരൻമാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളും പദ്ധതികളും ഇതോടനുബന്ധിച്ച് നടന്നു വരുന്നുണ്ട്.സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ തൊഴിൽ സ്ഥിരത ഉറപ്പ് വരുത്തുന്നതിനുള്ള പരിഷ്‌കരിച്ച നിതാഖാത്ത് പദ്ധതിയും മന്ത്രാലയം നടപ്പിലാക്കി വരുന്നുണ്ട്. ഇത് വഴി രണ്ട് വർഷത്തിനകം മൂന്നര ലക്ഷത്തോളം സ്വദേശികൾക്ക് കൂടി പുതുതായി തൊഴിൽ കണ്ടെത്താനാവുമെന്നാണ് സൗദിയുടെ കണക്കുകൂട്ടൽ.
നിലവിൽ സ്വകാര്യ മേഖലയിലെ സ്വദേശികളുടെ അനുപാതം 2.3 ദശലക്ഷമായി ഉയർന്നിട്ടുണ്ട്. ഇത് മൊത്തം തൊഴിലാളികളുടെ ഇരുപത്തിയഞ്ച് ശതമാനം വരും.വിവിധ മേഖലകളിൽ ഇതിനോടകം നടപടികൾ പ്രഖ്യാപിച്ചെങ്കിലും രാജ്യം സ്വദേശിവത്ക്കരണം ഏര്‍പ്പെടുത്താൻ പ്രധാനമായും ലക്ഷ്യമിടുന്നത് ഗതാഗത, ലോജിസ്റ്റിക് മേഖലയിലാണെന്ന് അറിയിച്ചിരുന്നു. ഈ അടിസ്ഥാന ലക്ഷ്യത്തില്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുകയാണ്. ഈ വര്‍ഷത്തില്‍ ഇതിനകം ഈ മേഖലയിലെ 10,000 തൊഴിലവസരങ്ങള്‍ സ്വദേശികള്‍ക്ക് മാത്രമാക്കിയിട്ടുണ്ട്.
ആറ് മേഖലകളിൽ കൂടി നടപടികൾ വ്യാപിപ്പിക്കുമെന്ന് സൗദി അറിയിച്ചിരുന്നു. ഏഴോളം സെയിൽസ് ഔട്ട്ലെറ്റുകൾ, വാഹനങ്ങളുടെ പിരിയോഡിക് ഇൻസ്പെക്ഷൻ, പോസ്റ്റൽ ആന്റ് പാർസൽ സർവീസ്, കസ്റ്റമർ സർവീസ്, ഏവിയേഷൻ, ഒപ്റ്റിക്സ് മേഖലകളിലാണ് ഇപ്പോൾ സ്വദേശിവത്കരണം നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. ഒപ്റ്റിക്സ് മേഖലയിൽ അൻപത് ശതമാനവും കസ്റ്റമർ സർവീസ് തസ്തികകളിൽ നൂറ് ശതമാനവും സ്വദേശികളെ നിയമിക്കും.
ടെക്നിക്കൽ പിരിയോഡിക്കൽസ് മേഖലയിൽ രണ്ട് ഘട്ടങ്ങളിലായി നൂറ് ശതമാനവും പോസ്റ്റൽ ആന്റ് പാർസൽ മേഖലയിൽ എഴുപത് ശതമാനവുമാണ് അനുപാതം.33000 സ്വദേശികൾക്ക് തൊഴിൽ ലഭ്യമാക്കാനാണ് പുതിയ പ്രഖ്യാപനത്തിലൂടെ ലക്ഷ്യമിടുന്നത്. സൗദി മാനവവിഭവശേഷി- സാമൂഹിക വികസന വകുപ്പ് മന്ത്രി അഹമ്മദ് സുലൈമാൻ അൽറാജിയാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്.
സെക്യൂരിറ്റി ആന്റ് സേഫ്റ്റി ഉൽപന്നങ്ങളുടെ വിൽപ്പന കേന്ദ്രം, ഇലവേറ്റർ, ലാഡർ ബെൽറ്റ് വിപണന കേന്ദ്രം, ടർഫ് ഉൽപന്നങ്ങൾ, സ്വിമ്മിംഗ് പൂൾ ഉൽപന്നങ്ങൾ, വാട്ടർ പ്യൂരിഫയർ, നാവിഗേഷൻ ഡിവൈസസ്, ഇലക്ട്രിക് വാഹനങ്ങൾ എന്നിവയുടെ വിപണന കേന്ദ്രങ്ങളിൽ എഴുപത് ശതമാനം സ്വദേശികളെ നിയമിക്കണം എന്നാണ് വ്യവസ്ഥ.
പ്രവാസികൾ ഉൾപ്പെടെ സജ്ജീവമായ ഇത്തരം തസ്തികകളിൽ സ്വദേശിവത്ക്കരണം നടപ്പിലാക്കുന്ന വലിയ തൊഴിൽ പ്രതിസന്ധിക്കാണ് വഴിവയ്ക്കുക. 2021ല്‍ ആരംഭിച്ച സ്വദേശിവത്കരണ പദ്ധതിയുടെ ലക്ഷ്യം മൊത്തം 45,000 തൊഴിലവസരങ്ങള്‍ സ്വദേശി യുവതീയുവാക്കള്‍ക്കായി കണ്ടെത്തുക എന്നതാണ്. ഈ ലക്ഷ്യപ്രാപ്തിക്കായി വിവിധ വകുപ്പുകളുമായി സഹകരിച്ച് കൂടുതല്‍ ശ്രമങ്ങള്‍ നടത്തിവരുകയാണെന്നും മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























