ദുബായിൽ ശക്തമായ മഴ തുടരും, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് ദേശീയ കാലാവസ്ഥാ വകുപ്പ്, പൊടിക്കാറ്റ് മൂലം കാഴ്ചപരിധി കുറയാന്‍ ഇടയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം, വരുംദിനങ്ങളില്‍ സൗദിയിൽ കാലാവസ്ഥാ വ്യതിയാനം...

ദുബായിൽ വേനൽ ചൂടിൽ ആശ്വാസമായി മഴയെത്തിയതിന്റെ ആശ്വാസത്തിലാണ് പ്രവാസികൾ. എന്നാൽ വിവിധ ഭാഗങ്ങളില്‍ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. മഴയുടെ സാഹചര്യത്തില്‍ ദേശീയ കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഭൂരിഭാഗം മേഖലകളിലും ആകാശം മേഘാവൃതമായി തുടരുകയാണ്. വ്യാഴാഴ്ച വരെ കാലാവസ്ഥ മേഘാവൃതമായിരിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം.
ഷാര്‍ജയിലെ ചിലയിടങ്ങളിലും നേരിയ മഴ പെയ്യുന്നുണ്ട്. കൂടാതെ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. പൊടിക്കാറ്റ് മൂലം കാഴ്ചപരിധി കുറയാന്‍ ഇടയുണ്ടെന്നും ആളുകള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.അതുപോലെ വരുംദിനങ്ങളില്‍ സൗദിയിൽ കാലാവസ്ഥാ വ്യതിയാനം ഉണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
ചില പ്രദേശങ്ങളില്‍ താപനില വര്‍ധിക്കുകയും പൊടിക്കാറ്റ് ഉയരുകയും ചെയ്യുമ്പോള്‍ മറ്റ് ചില സ്ഥലങ്ങളില്‍ മൂടല്‍ മഞ്ഞും മഴയുമുണ്ടാകും. മദീന, ഖസീം റിയാദ്, ദമ്മാം എന്നീ പ്രദേശങ്ങളില്‍ ചൂട് വര്‍ധിക്കുമ്പോള്‍ ത്വാഇഫ്, അസീര്‍ മേഖലകളില്‍ മഞ്ഞിനും മഴയ്ക്കുമാണ് സാധ്യത.
മഴയുള്ള പ്രദേശത്തെ ജനങ്ങള്‍ പാറക്കെട്ടുകള്‍ നിറഞ്ഞ കുന്നിന്‍ ചെരുവിലെ റോഡുകളിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്നും ഒഴുക്കില്‍ താഴ്‌വരകളിലെ തോടുകള്‍ മുറിച്ചുകടക്കരുതെന്നും ജനറല്‍ ഡയറക്‌ടറേറ്റ് ഓഫ് ട്രാഫിക് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. അപ്രകാരം ചെയ്യുന്നത് ശിക്ഷാര്‍ഹമായ കുറ്റമായി കണക്കാക്കപ്പെടും
കുത്തൊഴുക്കില്‍ താഴ്‌വരകളും പാറക്കെട്ടുകളും മുറിച്ചുകടക്കുന്നത് ജനങ്ങളുടെ സുരക്ഷ അപകടത്തിലാക്കുന്ന ഗതാഗത നിയമലംഘനമാണെന്ന് ട്രാഫിക് വൃത്തങ്ങള്‍ പറഞ്ഞു. മുന്നറിയിപ്പ് അവഗണിക്കുകയും തോടുകളുടെ ഒഴുക്കിനിടെ താഴ്‌വരകളും പാറക്കെട്ടുകളും അശ്രദ്ധമായി മുറിച്ചുകടക്കുകയും ചെയ്യുന്നവര്‍ക്ക് 5,000 മുതല്‍ 10,000 റിയാല്‍ വരെ പിഴ ചുമത്തുമെന്നും ട്രാഫിക് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
മക്ക മേഖലയിലെ ഉയര്‍ന്ന പ്രദേശങ്ങള്‍ക്ക് പുറമെ നജ്‌റാന്‍, ജീസാന്‍, അസീര്‍, അല്‍ബാഹ എന്നീ പ്രദേശങ്ങളില്‍ കാറ്റിനും ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം പ്രതിദിന അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. ആലിപ്പഴ വര്‍ഷവും ഉണ്ടായേക്കും. റിയാദിന്റെയും കിഴക്കന്‍ പ്രവിശ്യയുടെയും തെക്കന്‍ ഭാഗങ്ങളില്‍ ഇടിമിന്നലും പൊടിക്കാറ്റിനോടൊപ്പമുള്ള മഴയ്ക്കുമാണ് സാധ്യത. ഈ പ്രദേശങ്ങളുടെ ചില ഭാഗങ്ങളില്‍ കാലാവസ്ഥ അത്യന്തം ചൂടായിരിക്കുമെന്നും കാലാവസ്‌ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
മാത്രമല്ല ഒമാനിലെ മിക്ക ഗവര്‍ണറേറ്റുകളിലും ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ കനത്ത മഴയുണ്ടാകുമെന്ന് മുന്നറിയിപ്പിനെ തുടര്‍ന്ന് വേണ്ട മുന്നൊരുക്കങ്ങളുമായി അധികൃതര്‍ രംഗത്തുണ്ട്.പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.
നാഷനല്‍ കമ്മിറ്റി ഫോര്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് ഉപ കമ്മിറ്റികളുടെ പ്രവര്‍ത്തനം വിവിധ ഗവര്‍ണറേറ്റുകളില്‍ സജീവമാക്കി. മസ്‌കത്ത്, വടക്കന്‍ ശര്‍ഖിയ, ദാഖിലിയ, ദാഹിറ, വടക്കന്‍ ബാത്തിന, തെക്കന്‍ ബാത്തിന, ബുറൈമി, മുസന്ദം ഗവര്‍ണറേറ്റുകളിലാണ് വീണ്ടും ഉപ കമ്മിറ്റികള്‍ സജീവമാക്കിയത്. കാലാവസ്ഥാ സാഹചര്യങ്ങള്‍ നിരീക്ഷിച്ചിവരുകയാണെന്നും മുന്നൊരുക്കം നടത്തിയതായും നാഷനല്‍ കമ്മിറ്റി ഫോര്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് അറിയിച്ചു.
https://www.facebook.com/Malayalivartha

























