സൗദിയിൽ കർശന പരിശോധന...കണക്കുകൾ പുറത്തുവിട്ട് ആഭ്യന്തര മന്ത്രാലയം, താമസ, തൊഴില്‍, അതിര്‍ത്തി സുരക്ഷാചട്ടങ്ങള്‍ ലംഘിച്ച 15,894 പേർ അറസ്റ്റിൽ, സൗദി അറേബ്യയില്‍നിന്ന് പുറത്തേക്ക് പോകാന്‍ ശ്രമിച്ച് പിടിക്കപ്പെട്ടത് 42 പേർ...!

സൗദിയുടെ വിവിധ ഭാഗങ്ങളില്‍ താമസ, തൊഴില്‍, അതിര്‍ത്തി സുരക്ഷാചട്ടങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്താനുള്ള പരിശോധന കർശനമായി തുടരുകയാണ് ആഭ്യന്തര മന്ത്രാലയം. ഒരോ ആഴ്ച്ചത്തേയും പിടിയിലാകുന്നവരുടെ കണക്കുകൾ മന്ത്രാലയം പുറത്തുവിടാറുണ്ട്.കണക്കുകൾ പരിശോധിക്കുമ്പോൾ ഒരോ ആഴ്ച്ചയും ഇത്തരത്തിൽ പിടിയിലാകുന്നവരുടെ എണ്ണം കൂടുന്നതല്ലാതെ കുറയുന്നില്ല.
സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ അഞ്ചു വരെയുള്ള കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. തൊഴില്‍, അതിര്‍ത്തി സുരക്ഷാചട്ടങ്ങള്‍ ലംഘിച്ച 15,894 പേർ അറസ്റ്റിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. താമസ നിയമലംഘനം നടത്തിയ 9192 പേര്‍, അതിര്‍ത്തി സുരക്ഷാചട്ടങ്ങള്‍ ലംഘിച്ച 3968 പേര്‍, തൊഴില്‍ നിയമ ലംഘനം നടത്തിയ 2734 പേര്‍ എന്നിവരാണ് അറസ്റ്റിലായതെന്ന് മന്ത്രാലയം വ്യക്തമാക്കി. അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് 313 പേര്‍ അറസ്റ്റിലായത്.
42 നിയമലംഘകര്‍ സൗദി അറേബ്യയില്‍നിന്ന് പുറത്തേക്കു പോകാന്‍ ശ്രമിച്ച് പിടിക്കപ്പെട്ടവരാണ്. താമസ, തൊഴില്‍ ചട്ടങ്ങള്‍ ലംഘിക്കുന്നവരെ കടത്തിക്കൊണ്ടുവരുകയും അവര്‍ക്ക് അഭയം നല്‍കുകയും നിയമലംഘനത്തിന് കൂട്ടുനില്‍ക്കുകയും ചെയ്ത 14 പേരും അറസ്റ്റിലായിട്ടുണ്ട്.
രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്ന വ്യക്തിക്ക് സഹായം നല്‍കുന്നഏതൊരാള്‍ക്കും 15 വര്‍ഷം വരെ തടവും ലക്ഷം റിയാല്‍ പിഴയും ലഭിക്കും.
മൊത്തം 48,911 നിയമലംഘകര്‍ നിലവില്‍ ചട്ടങ്ങള്‍ ലംഘിച്ചതിനുള്ള നടപടിക്ക് വിധേയരായിട്ടുണ്ട്. അതില്‍ 45,422 പുരുഷന്മാരും 3489 സ്ത്രീകളുമാണ്. പിടികൂടിയവരില്‍ 38,790 നിയമലംഘകരെ യാത്രാരേഖകള്‍ ശരിയാക്കി നാടുകടത്താന്‍ അതത് രാജ്യങ്ങളുടെ എംബസികളിലേക്ക് റഫര്‍ ചെയ്തു. 2169 നിയമലംഘകരെ അവരുടെ യാത്രാ റിസര്‍വേഷന്‍ പൂര്‍ത്തിയാക്കാന്‍ റഫര്‍ ചെയ്തു. 8234 നിയമലംഘകരെ ഇതിനകം നാടുകടത്തി.
നിയമവിരുദ്ധമായി സൗദി അറേബ്യയിൽനിന്ന് പുറത്തുകടക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിലാകുന്നവരിൽ ഇന്ത്യക്കാരും ഏറെ. യമനുമായി അതിർത്തി പങ്കിടുന്ന ജീസാനിലെ ഫിഫ ദായിർ മലഞ്ചെരുവുകളിലൂടെ രക്ഷപ്പെടാൻ ശ്രമിക്കുന്നവരാണ് അതിർത്തി സുരക്ഷസേനയുടെ പിടിയിൽ അകപ്പെടുന്നവരിൽ അധികവും. സൗദിയുടെ വിവിധ ഭാഗങ്ങളിൽനിന്നും പലവിധ നിയമപ്രശ്നങ്ങളിൽ കുടുങ്ങിയവരാണ് രക്ഷപ്പെടാനുള്ള പഴുത് തേടി ഇവിടെ എത്തുന്നത്.
സ്പോൺസറുമായി പ്രശ്നമുള്ളവർ, വാഹനാപകട കേസിൽ കുടുങ്ങിയവർ, സാമ്പത്തിക പ്രശ്നം നേരിടുന്നവർ, ഹുറൂബ് കേസിൽപെട്ടവർ, സ്പോൺസറുടെ കീഴിലല്ലാതെ ജോലി ചെയ്ത് നിയമലംഘകരായി മാറിയവർ, മറ്റ് പലവിധ നിയമപ്രശ്നങ്ങൾ ഉള്ളവർ തുടങ്ങിയതരം ആൾക്കാരാണ് ഈ സാഹസിക മാർഗം തേടുന്നത്.ഇടനിലക്കാരുടെ പ്രേരണ വഴി ആയിരക്കണക്കിന് റിയാൽ നൽകിയാണ് അതിർത്തിയിലൂടെ നുഴഞ്ഞുകടന്ന് യമൻ വഴി രക്ഷപ്പെടാൻ ശ്രമിക്കുന്നത്. ജീസാനിലെ സാമൂഹിക പ്രവർത്തകൻ ഷംസു പൂക്കോട്ടൂർ കഴിഞ്ഞദിവസം അതിർത്തി സുരക്ഷസേനയുടെ ജയിൽ സന്ദർശിച്ചപ്പോഴാണ് ഇത്തരത്തിൽ പിടിയിലാകുന്ന ഇന്ത്യക്കാരുടെ എണ്ണം കൂടുന്ന വിവരം അധികൃതർ വെളിപ്പെടുത്തിയത്.
അതിർത്തിയിൽനിന്ന് ദായിർ വഴി 10 മുതൽ 15 കി.മീ വരെ മലയിടുക്കുകളിലൂടെ നടന്നാണ് പലരും ഇത്തരം സാഹസങ്ങൾ ചെയ്യുന്നതും പിടിക്കപ്പെടുന്നതും.ഈ മേഖല സുരക്ഷസേനയുടെയും മറ്റും നിരീക്ഷണത്തിലുള്ള പ്രദേശമാണ്. ഇവിടെ പ്രവേശിക്കുന്നവരെ സ്വദേശി, വിദേശി വ്യത്യാസം ഇല്ലാതെ കസ്റ്റഡിയിലെടുക്കും. സേനയുടെ ശാസന അനുസരിക്കാതിരിക്കുകയോ, രക്ഷപ്പെടാൻ ശ്രമിക്കുകയോ ചെയ്താൽ വെടിവെച്ചേക്കും.
https://www.facebook.com/Malayalivartha






















