പെൺകുട്ടികളെ കുടുക്കാൻ വിസ ഏജൻസികളുടെ മറവിൽ സെക്സ് റാക്കറ്റ്...റിക്രൂട്ട്‌മെന്റ് ഏജൻസിയുടെ മറവിൽ വിദേശത്ത് ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ്

റിക്രൂട്ട്‌മെന്റ് ഏജൻസിയുടെ മറവിൽ വിദേശത്ത് ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയ നിരവധി കേസുകൾ നമുക്ക് മുന്നിലുണ്ട് . എന്നാലും ഒരു ജോലിയ്ക്കായി കാത്തിരിക്കുന്നവർ വീണ്ടും വീണ്ടും ഇത്തരം തട്ടിപ്പുകളിൽ ചെന്നുപെടാറുണ്ട്. പക്ഷെ ഇപ്പോൾ കേരള പൊലീസ് തരുന്ന മുന്നറിയിപ്പ് ഇത്തരം തട്ടിപ്പിൽ മനുഷ്യക്കടത്ത് നടക്കുന്നുണ്ട് എന്നാണ്
വിസ ഏജൻസികളുടെ വാക്കാലുള്ള ഉറപ്പിന്റെ മാത്രം ബലത്തിൽ മതിയായ രേഖകൾ പരിശോധിക്കാതെ ഗൾഫിലേക്ക് പോകാൻ തയ്യാറെടുക്കരുതെന്നാണ് .
അനധികൃത ഏജൻസികളുടെയും കടലാസ് കമ്പനികളുടെയും വാഗ്ദാനത്തിൽ മയങ്ങി ചാടിപ്പുറപ്പെട്ടാൽ പണം മാത്രമല്ല, വിലപ്പെട്ട രേഖകളും നഷ്ടമാകും. ഇത്തരം ചതികളിൽ പെട്ട പെൺകുട്ടികൾ പലപ്പോഴും സെക്സ് റാക്കറ്റുകളുടെ കുരുക്കിലകപ്പെടുകയാണ് ചെയ്യുന്നത് .
കേരള പൊലീസിന്റെ എൻ.ആർ.ഐ സെല്ലിൽ മനുഷ്യക്കടത്തടക്കം 278 കേസുകളാണ് കഴിഞ്ഞവർഷം രജിസ്റ്റർ ചെയ്തത്. നടപടികളും ബോധവത്കരണവും ഊർജിതമാക്കിയിട്ടും ഇരകൾ വർദ്ധിക്കുകയാണ്. പലപ്പോഴും വിസയും ഓഫർ ലെറ്ററും നൽകുന്നത് വ്യാജ കമ്പനികളുടെ പേരിലാണ് . . തൊഴിൽ കരാറും ഓഫർ ലെറ്ററും ഒത്തുനോക്കണം. ഗൾഫിലെ സുഹൃത്തുക്കളുടെയോ ഇന്ത്യൻ എംബസിയുടെയോ സഹായം തേടാം. അവിശ്വസനീയമായ ശമ്പളവും ആനുകൂല്യവും വാഗ്ദാനം ചെയ്യുന്നവരെയും രജിസ്‌ട്രേഷനും വിസയ്ക്കും പണം ചോദിക്കുന്നവരെയും സൂക്ഷിക്കണം.
പ്രമുഖ കമ്പനികളുടെ പേരിലെ ഓഫർ ലെറ്ററുകൾ നൽകിയാണ് പണം തട്ടുക. ഓഫർ ലെറ്റർ കിട്ടി വിദേശത്തു മികച്ച ശമ്പളമുള്ള ജോലി പ്രതീക്ഷിച്ച പലർക്കും ലഭിച്ചത് ടൂറിസ്റ്റ് സന്ദർശക വിസകളാണ്. സന്ദർശക വിസയിൽ ജോലി ചെയ്യുന്നതും തൊഴിൽ അന്വേഷിക്കുന്നതും നിയമവിരുദ്ധമാണ്.
ഗൾഫിൽ പൊതുവേ വിസാ ചെലവ് തൊഴിലുടമയാണ് വഹിക്കുക. സ്വന്തം സ്ഥാപനത്തിന്റെ തൊഴിൽ വിസ എടുക്കാൻ മറ്റു വ്യക്തികളെയോ സ്ഥാപനങ്ങളെയോ അവർ ചുമതലപ്പെടുത്താറില്ല.
തൊഴിൽ തേടി വിദേശത്തു പോകുന്നവർ ചതിയിൽപെടാതിരിക്കാൻ 'ശുഭയാത്ര' പദ്ധതിക്ക് കേരള പൊലീസ് എൻ.ആർ.ഐ സെൽ തുടക്കം കുറിച്ചതായി ചുമതലയുള്ള എസ്.പി കെ.ലാൽജി പറഞ്ഞു. വിദേശ മലയാളികളുടെ തൊഴിൽ പ്രശ്നങ്ങളിൽ മാർഗനിർദേശങ്ങൾ നൽകും.
* വ്യാജരേഖകൾ ഉപയോഗിച്ചോ ഭീഷണിപ്പെടുത്തിയോ വഞ്ചിച്ചോ ഒരാളെ മറ്റൊരു രാജ്യത്തേക്കു കടത്തുന്നത് മനുഷ്യക്കടത്തായി കണക്കാക്കും. പണം നൽകിയോ നൽകാമെന്നു വിശ്വസിപ്പിച്ചോ ഇരയുടെ സമ്മതം വാങ്ങിയാലും കുറ്റകാര്യമാണ് .
* ഇരകളെ ലൈംഗികമായി ചൂഷണം ചെയ്യുക, ദാസ്യവേലയും കുറ്റകൃത്യങ്ങളും ചെയ്യിക്കുക, ഭിക്ഷാടനം നടത്തിക്കുക, ബലം പ്രയോഗിച്ചും ഭീഷണിപ്പെടുത്തിയും ജോലി ചെയ്യിക്കുക തുടങ്ങിയവ എല്ലാം മനുഷ്യക്കടത്തിന്റെ ഭാഗമായി സംഭവിക്കുന്നതാണ്
* 30 വയസിൽ താഴെയുള്ള വനിതകളെ വീട്ടു ജോലിക്ക് റിക്രൂട്ട് ചെയ്യരുതെന്നാണ് ഇന്ത്യൻ എമിഗ്രേഷൻ ചട്ടം.
തൊഴിൽ റിക്രൂട്മെന്റിന്റെ മറവിൽ ഇന്ത്യൻ യുവതികളെ വിദേശത്തു കൊണ്ടു പോയി വിൽപന നടത്തിയെന്ന കേസിൽ എറണാകുളം രവിപുരത്തെ സ്വകാര്യ സ്ഥാപനത്തിനെതിരെ ദേശീയ അന്വേഷണ ഏജൻസി കേസെടുത്തത് കഴിഞ്ഞ ജൂലൈയിൽ ആണ്
എറണാകുളം ഷേണായിസ് ജംക്ഷനിൽ താമസിക്കുന്ന അജുമോനാണ് കേരളത്തിൽ നിന്നു യുവതികളെ റിക്രൂട്ട് ചെയ്യുന്നത് എന്നായിരുന്നു യുവതിയുടെ പരാതി
കുഞ്ഞുങ്ങളെ പരിചരിക്കുന്ന ജോലിക്കു മാസം 60,000 രൂപ ശമ്പളം വാഗ്ദാനം ചെയ്താണു പരാതിക്കാരിയായ യുവതിയെ സംഘം കുവൈത്തിൽ എത്തിച്ചത്. അവിടെയെത്തിയ ശേഷം 9.50 ലക്ഷം രൂപയ്ക്ക് വിദേശി കുടുംബത്തിനു വിറ്റതായാണ് പരാതി. ശമ്പളം നൽകാതെ രാവിലെ മുതൽ അർധരാത്രി വരെ ജോലി ചെയ്യിക്കാൻ തുടങ്ങിയപ്പോഴാണു കാര്യങ്ങൾ മനസ്സിലാക്കിയതെന്നു പരാതിക്കാരി പറയുന്നു. വിവരം നാട്ടിലുള്ള ഭർത്താവിനെ അറിയിച്ചു.
പ്രശ്നം പറഞ്ഞപ്പോൾ യുവതിയെ നാട്ടിലെത്തിക്കാൻ 3.50 ലക്ഷം രൂപ നൽകണമെന്ന് അജുമോനും മജീദും ആവശ്യപ്പെട്ടു. പണം നൽകിയില്ലെങ്കിൽ യുവതികളെ സിറിയയിലെ ഐഎസ് ക്യാംപിൽ വിൽക്കുമെന്നു ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.
ഇത്തരത്തിൽ ചതിയിൽ പെട്ട 3 യുവതികളെ കുവൈത്തിലെ മലയാളി സംഘടനകളുടെ സഹായത്തോടെ മോചിപ്പിച്ചു നാട്ടിലെത്തിച്ചപ്പോഴാണു റാക്കറ്റിനെക്കുറിച്ചുള്ള വിവരങ്ങൾ കേരള പൊലീസിനു ലഭിച്ചത്.
റിക്രൂട്ട്‌മെന്റ് ഏജൻസിയുടെ മറവിൽ വിദേശത്ത് ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കോഴിക്കോട് ഓമശ്ശേരി സ്വദേശി കുറുവാൻ പറമ്പിൽ നൗഷാദലി ഖാൻ പാണ്ടിക്കാട് ടൗണിൽ 'ഹൈൻ' ഇന്റർനാഷണൽ റിക്രൂട്ട്‌മെന്റ് ഏജൻസി എന്ന സ്ഥാപനത്തിന്റെ മറവിൽ വിദേശത്ത് ജോലി നൽകാമെന്നും വിസ നൽകാമെന്നും പറഞ്ഞ് അഞ്ച് പേരിൽ നിന്നായി 5.5 ലക്ഷം രൂപ തട്ടിയെടുത്തന്ന കേസ് കഴിഞ്ഞ മാസം റിപ്പോർട്ട് ചെയ്തിട്ടുണ്ട്
വിദേശത്ത് ജോലിയെന്ന് കേട്ടാലുടൻ പോയി പണം കൊടുത്തു ഇത്തരം വ്യാജ ഏജൻസികളുടെ കയ്യിൽ അകപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം.
https://www.facebook.com/Malayalivartha






















