കനത്ത മഴയും പൊടിക്കാറ്റും, സൗദിയില്‍ കാലാവസ്ഥ മാറ്റം രൂക്ഷം, ജാഗ്രത പാലിക്കാന്‍ മുന്നറിയിപ്പ് നൽകി സിവില്‍ ഡിഫന്‍സ്

സമൃദ്ധമായ മഴ ലഭിക്കുന്നതിനായി ഖത്തറിൽ കൂട്ടപ്രാർത്ഥന നടക്കുകയാണ്. ഇതിനിടെ സൗദിയിൽ കാലാവസ്ഥ മാറ്റം രൂക്ഷമാകുകയാണ്. കാലാവസ്ഥ മാറ്റമറിയിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ പല ഭാഗങ്ങളിലും ഇടിമിന്നലോടു കൂടിയ പേമാരിയുടെ വരവ് തുടങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. ചിലയിടങ്ങളില്‍ റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. ഗള്‍ഫിലാകെ കാലാവസ്ഥ മാറ്റത്തിന്റെ വരവറിയിച്ചിട്ടുണ്ട്. കാലാവസ്ഥ പ്രവചനത്തിന്റെ പശ്ചാത്തലത്തില്‍ ജാഗ്രത പാലിക്കാന്‍ സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
രാജ്യത്തെ വടക്കന്‍ മേഖലയില്‍ പകല്‍സമയത്ത് മിതമായ കാലാവസ്ഥക്ക് സാക്ഷ്യംവഹിക്കുമെന്നും ഉയര്‍ന്ന പ്രദേശങ്ങള്‍ പുലര്‍ച്ച തണുത്ത കാറ്റ് വീശുമെന്നും മധ്യഭാഗത്തിന്റെ പടിഞ്ഞാറ്, വടക്ക്, പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ പൊടിക്കാറ്റ് വീശുമെന്നും കാലാവസ്ഥ വിദഗ്ധന്‍ അബ്ദുല്‍ അസീസ് അല്‍-ഹുസൈനി നേരത്തേ സൂചന നല്‍കിയിരുന്നു. ബുധനാഴ്ച്ച മാത്രമല്ല ചൊവ്വാഴ്ച രാത്രിയും പലഭാഗത്തും മഴ പെയ്തു. മക്കയിലെ ത്വാഇഫ് ഗവര്‍ണറേറ്റ് പരിധിയിലെ ചില പ്രദേശങ്ങളില്‍ കനത്ത മഴ പെയ്തു.വരുംദിവസങ്ങളിലും മഴയുണ്ടാവുമെന്നാണ് പ്രവചനം.
തുറൈഫിന്റെ വടക്കുകിഴക്കന്‍ ഭാഗത്തുള്ള അല്‍-താരിഫാവിയില്‍ വലിയ തോതില്‍ മഴ പെയ്തു. അല്‍-ജൗഫ് മേഖലയിലെ അല്‍-ദാറയില്‍ രാവിലെതന്നെ മഴ തുടങ്ങിയിരുന്നു. അസ്ഥിരമായ അന്തരീക്ഷത്തിനും സജീവമായ പൊടിക്കാറ്റിനും ഇടയില്‍ അല്‍-ജൗഫ് പ്രവിശ്യയില്‍ കനത്ത മഴ പെയ്തു. അല്‍-അദാരിയിലെ പ്രദേശങ്ങളില്‍ പുലര്‍ച്ച വലിയ അളവില്‍ മഴ പെയ്തതായി റിപ്പോര്‍ട്ട് ചെയ്തു. മക്ക, മദീന പ്രദേശങ്ങളിലെ ചില ഭാഗങ്ങളില്‍ നേരിയ തോതിലും ചിലയിടങ്ങളില്‍ ഭേദപ്പെട്ടും മഴപെയ്തു.
തബൂക്ക്, അല്‍-ജൗഫ് മേഖലകളിലെ തിരശ്ചീന ദൃശ്യം പരിമിതപ്പെടുത്തുന്ന കാറ്റിനൊപ്പം ഇടിമിന്നല്‍കൂടി പ്രകടമായതായി റിപ്പോര്‍ട്ടുണ്ട്. വടക്കന്‍ അതിര്‍ത്തികളും ഹാഇല്‍, മദീന, മക്ക, അല്‍-ബഹ, അസീര്‍, ജീസാന്‍ പ്രദേശങ്ങളുടെ ഭാഗങ്ങളിലും കഴിഞ്ഞ ദിവസം തുടര്‍ച്ചയായ മഴ പെയ്തു. മഴയുള്ള കാലാവസ്ഥയുടെ തുടര്‍ച്ച വരുംദിനങ്ങളിലും പ്രതീക്ഷിക്കുന്നുണ്ട്. ദൃശ്യത പരിമിതപ്പെടുത്തുന്ന രീതിയില്‍ ചില പ്രദേശങ്ങളില്‍ പൊടിക്കാറ്റും സജീവമായിട്ടുണ്ട്.
അതേസമയം ഈ വാരാന്ത്യത്തില്‍ ഖത്തറില്‍ മഴയ്ക്ക് സാധ്യതയുണ്ട് എന്നാണ് ഖത്തര്‍ കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. അതിനിടയിലാണ് സമൃദ്ധമായ മഴ ലഭിക്കുന്നതിനായി രാജ്യത്ത് കൂട്ടപ്രാർത്ഥന നടത്തുന്നത്. അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി നേതൃത്വത്തിലാണ് ഇസ്തിസ്ഖ പ്രാര്‍ഥന എന്ന് അറിയപ്പെടുന്ന മഴ പ്രാര്‍ത്ഥന നടക്കുന്നത്.
അടുത്ത ദിവസങ്ങളിലായി ഖത്തറിലെ കുറഞ്ഞ താപനില 28 ഡിഗ്രി സെല്‍ഷ്യസും കൂടിയ താപനില 36 ഡിഗ്രി സെല്‍ഷ്യസും ആണ്. ഇഴിഞ്ഞ ജൂലൈയില്‍ 60 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ മഴയാണ് ഖത്തറില്‍ ലഭിച്ചത്. ജൂലൈ മാസത്തില്‍ ഖത്തറില്‍ ആദ്യമായാണ് ഇത്രയും മഴ ലഭിക്കുന്നത്. മാറിയ കാലാവസ്ഥയുടെ സാഹചര്യത്തില്‍ അടുത്ത വര്‍ഷം താപനിലയില്‍ കുറവുണ്ടാകും എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha























