നിമിഷപ്രിയയുടെ മോചനം യൂസഫലിയിലൂടെ? ദുബൈയിൽ തിരക്കിട്ട നീക്കം..., പ്രശ്നപരിഹാരത്തിനായി യെമനില്‍ നിന്നുള്ളവരെ അടക്കം ഉൾപ്പെടുത്തി നവംബർ 9ന് ദുബായിൽ യോഗം

യെമനില്‍ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയ. യെമന്‍ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ സനയിലെ ഹൈക്കോടതിയും ശരിവച്ചതോടെയാണ് മോചന സാധ്യത മങ്ങിയത്. മരിച്ച തലാലിന്‍റെ കുടുംബം മാപ്പ് നല്‍കിയാലേ ഇനി മോചനം സാധ്യമാകൂ. ഇതിനുള്ള പരിശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.
നിമിഷപ്രിയയുടെ മോചനത്തിന് കേന്ദ്ര സർക്കാർ നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി എസ് ജയശങ്കറും അറിയിച്ചിരുന്നു. നിയമപരമായ വഴികൾ മാത്രമല്ല, ആചാരങ്ങളും പാരമ്പര്യങ്ങളും അനുസരിച്ച് അവർക്ക് മാപ്പ് ലഭ്യമാക്കാനുള്ള സാധ്യതയും സാമൂഹിക സംഘടനകളുമായി ചേർന്ന് സർക്കാർ പരിശോധിക്കുകയാണെന്നാണ് അന്ന് കേന്ദ്രം മറുപടി നല്‍കിയത്.
എന്നാൽ നിമിഷയുടെ മോചനത്തിന് വേണ്ടി പരിശ്രമിക്കുമെന്ന് പ്രമുഖ വ്യവസായി യൂസഫ് അലി നേരത്തെ വ്യക്തമാക്കിയിരുന്നു. നിമിഷ പ്രിയയുടെ മോചനത്തിനായി ചര്‍ച്ചകള്‍ സജീവമായി നടക്കുന്നുണ്ട്.മോചനത്തിനായുള്ള പരിശ്രമങ്ങൾ തുടരുകയാണെന്ന് വ്യവസായിയും നോർക്ക് റൂട്ട്സ് വൈസ് ചെയർമാനുമായ എം എ യൂസഫലി വ്യക്തമാക്കിയിരിക്കുകയാണ്.
കൊല്ലപെട്ടയാളുടെ കുടുംബാംഗങ്ങളെല്ലാം മാപ്പപേക്ഷയ്ക്ക് അനുമതി നൽകണമെന്നുള്ളതാണ് മോചനം വൈകിപ്പിക്കുന്നത്. പ്രശ്നപരിഹാരത്തിനായി യെമനില്‍ നിന്നുള്ളവരെ അടക്കം ഉൾപ്പെടുത്തി നവംബർ 9ന് ദുബായിൽ യോഗം വിളിച്ചിട്ടുണ്ടെന്നും യൂസഫലി അറിയിച്ചു.
പിറന്നാൾ ആശംസ അറിയിക്കാൻ എത്തിയപ്പോൾ മുന്‍ മുഖ്യമന്ത്രി ഉമ്മൻചാണ്ടി യൂസഫലിയോട് നിമിഷപ്രിയയുടെ മോചനത്തിന്‍റെ വിശദാംശങ്ങൾ തേടിയിരുന്നു. ആരോഗ്യപരമായ അവശതയ്ക്കിടയിലും യമനിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷപ്രിയയുടെ കാര്യമാണ് അദ്ദേഹം ചോദിച്ചതെന്ന് യൂസഫലി വെളിപ്പെടുത്തി.
ആലുവ പാലസിലെ ഗസ്റ്റ് ഹൗസിൽ ഉമ്മൻചാണ്ടിയെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു യൂസുഫലി. ''ശബ്ദം പുറത്തുവരാൻ ബുദ്ധിമുട്ടുണ്ടായിട്ടും അദ്ദേഹം നിമിഷപ്രിയയുടെ കാര്യമാണ് ചോദിച്ചത്. നിമിഷപ്രിയയുടെ വിഷയം എന്തു ചെയ്യുമെന്ന് അദ്ദേഹം ചോദിച്ചു. വലിയ സങ്കടമാണ് കാര്യമെന്ന് പറഞ്ഞു. അദ്ദേഹത്തിന് വിഷയത്തിന്റെ വിശദാംശങ്ങൾ വിവരിച്ചുകൊടുക്കുകയും ചെയ്തിട്ടുണ്ട്.''-അദ്ദേഹം വെളിപ്പെടുത്തി.
2017 ജൂലൈ 25 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷ പ്രിയ യെമന്‍കാരനായ തലാല്‍ അബ്ദുമഹ്ദിയെ കൊലപ്പെടുത്തി വീട്ടിലെ വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചെന്നാണ് കേസ്. തലാലിനൊപ്പം ക്ലിനിക് നടത്തുകയായിരുന്നു നിമിഷപ്രിയ. സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന യെമന്‍ പൌരന്‍ തലാൽ അബ്ദുമഹദി പാസ്പോർട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് നിമിഷയുടെ വാദം.
നിമിഷപ്രിയയ്ക്ക് മോചനം ലഭിക്കുന്നതിന്, കൊല്ലപ്പെട്ട തലാലിന്‍്റെ കുടുംബം 50 മില്യണ്‍ യെമന്‍ റിയാല്‍ (ഏകദേശം ഒന്നരക്കോടി രൂപ) ദയാധനം ആവശ്യപ്പെട്ടെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അതേസമയം ബ്ലഡ് മണി വാങ്ങുന്നതില്‍ കൊല്ലപ്പെട്ട തലാലിന്റെ കുടുംബം തീരുമാനമെടുത്തില്ലെന്ന് കൊല്ലപ്പെട്ട തലാല്‍ മുഹമ്മദിന്റെ ഗോത്ര തലവന്‍. യെമനിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരേയും അറിയിച്ചതായും റിപ്പോർട്ടുണ്ട്.
https://www.facebook.com/Malayalivartha























