ഇത് എയർ ഇന്ത്യ എക്സ്പ്രസിന്റെ സ്ഥിരം പരിപാടി...! ഇത്തവണ അത് സംഭവിച്ചത് യുഎഇയിൽ, വിമാനത്തിലേക്ക് കൊണ്ടുപോകാൻ യാത്രക്കാരെ ബസിൽ കയറ്റി സാങ്കേതിക തകരാറെന്ന് പറഞ്ഞ് തിരിച്ചിറക്കി, ഷാർജ-കണ്ണൂർ വിമാനം വൈകിയത് ആറര മണിക്കൂറിലേറെ

സാങ്കേതിക തകരാറിന്റെ പേരിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം വൈകുന്നതും, തിരിച്ചിറക്കുന്നതും തുടർക്കഥയാവുകയാണ്. ഇതിൽ പ്രവാസികളെല്ലാം തന്നെ കടുത്ത ഭാഷയിലാണ് പ്രതികരിക്കുന്നത്. ഇതിപ്പോൾ തുടർച്ചയായ ദിവസങ്ങളിലാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നത്. ഇന്നലെ ഷാർജ-കണ്ണൂർ വിമാനം ആറര മണിക്കൂറിലേറെ വൈകിയതാണ് ഒടുവിലത്തെ സംഭവം.
ഇന്നലെ രാവിലെ എട്ടിന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് 150 ലേറെ പ്രവാസികളാണ് ദുരിതത്തിലാക്കിയത്. ബോർഡിങിനായി യാത്രക്കാരെ വിമാനത്തിലേക്ക് കൊണ്ടുപോകാൻ ബസിൽ കയറ്റിയ ശേഷം തിരിച്ചിറക്കുകയായിരുന്നു. രാവിലെ എട്ടിന് തിരിക്കേണ്ട വിമാനത്തിൽ പോകാൻ മൂന്ന് മണിക്കൂർ മുമ്പേ ഷാർജ വിമാനത്താവളത്തിൽ എത്തി നടപടികൾ പൂർത്തിയാക്കി ബോർഡിങ് പാസ് കൈപറ്റിയ യാത്രക്കാരെയാണ് എയർ ഇന്ത്യ എക്‌സ്പ്രസ് വലച്ചത്.
പുറപ്പെടുന്ന സമയം പലവട്ടം മാറ്റിപറഞ്ഞ ശേഷം ഉച്ചക്ക് പതിനൊന്നരയോടെ വിമാനത്തിലേക്ക് കൊണ്ടുപോകാൻ യാത്രക്കാരെ ബസിൽ കയറ്റി. പിന്നീട് സാങ്കേതിക തകരാറാണെന്ന് പറഞ്ഞ് തിരിച്ചിറക്കി. അത്യാവശ്യമായി നാട്ടിലെത്തേണ്ട സ്ത്രീകളും കുട്ടികളുമടക്കം യാത്രക്കാർ മണിക്കൂറുകളോളം വിമാനത്താവളത്തിൽ വലഞ്ഞു.ജർമനിയിൽനിന്ന് കഴിഞ്ഞദിവസം നാട്ടിലേക്ക് പുറപ്പെട്ട യാത്രക്കാരിയാകട്ടെ ഷാർജയിൽ കുടുങ്ങിപ്പോയ അവസ്ഥയിലുമായി. ആറര മണിക്കൂറോളം കഴിഞ്ഞ് ഉച്ചക്ക് രണ്ടരക്കാണ് പിന്നീട് IX746 വിമാനം ഷാർജയിൽ നിന്ന് കണ്ണൂരിലേക്ക് പറന്നത്.
കഴിഞ്ഞ ദിവസം സാങ്കേതിക തകരാർ മൂലം എയർ ഇന്ത്യ എക്സ്പ്രസ് പറന്നുയർന്ന് 45 മിനിറ്റിന് ശേഷം തിരിച്ചിറക്കേണ്ടി വന്നു. ശനിയാഴ്ച വൈകീട്ടോടെയാണ് സംഭവം. മസ്‍കറ്റിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട IX 554 വിമാനമാണ് അടിയന്തരമായി മസ്‍കറ്റ് അന്താരാഷ്‍ട്ര വിമാനത്താവളത്തിൽ തിരിച്ചിറക്കിയത്. മസ്‍കത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം 45 മിനിറ്റ് പറന്നശേഷം വിമാനത്തിന് ചില സാങ്കേതിക തകരാറുണ്ടെന്ന് പൈലറ്റ് യാത്രക്കാരെ അറിയിക്കുകയായിരുന്നു.
സാങ്കേതിക തകരാറാണ് വിമാനം അടിയന്തരമായി തിരിച്ചിറക്കാന്‍ കാരണമെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. 165 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഒമാന്‍ സമയം രാവിലെ 10.30ന് പുറപ്പെടേണ്ടിയിരുന്ന IX 554 വിമാനം മണിക്കൂറുകള്‍ വൈകി വൈകുന്നേരം 3.30ഓടെയാണ് മസ്‍കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ടത്.
വിമാനത്തിന് ചില സാങ്കേതിക തകരാറുകളുള്ളത് പൈലറ്റിന്റെ ശ്രദ്ധയില്‍പെടുകയായിരുന്നുവെന്നും ഈ വിമാനത്തിന് ഇനി യാത്ര തുടരാനാവില്ലെന്നുമാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ അറിയിച്ചത്.യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ തിരുവനന്തപുരത്തോ കൊച്ചിയിലോ എത്തിക്കുമെന്നും അധികൃതര്‍ പറഞ്ഞു. രാവിലെ 10.30ന് പുറപ്പെടേണ്ടിയിരുന്ന വിമാനത്തില്‍ യാത്ര ചെയ്യാനായി പ്രാദേശിക സമയം രാവിലെ ഏഴ് മണി മുതല്‍ തന്നെ യാത്രക്കാര്‍ വിമാനത്താവളത്തിലെ ഒമ്പതാം ഗേറ്റില്‍ എത്തിയിരുന്നു.
എന്നാല്‍ വിമാനത്തിലേക്കുള്ള ബോര്‍ഡിങ് സമയം 1.30 ആയിരിക്കുമെന്നാണ് യാത്രക്കാര്‍ക്ക് നല്‍കിയ ബോര്‍ഡിങ് പാസില്‍ രേഖപ്പെടുത്തിയിരുന്നത്. വിമാനം പുറപ്പെടാന്‍ വൈകുന്നത് സംബന്ധിച്ച് മറ്റ് വിശദീകരണങ്ങളൊന്നും അധികൃതരില്‍ നിന്ന് യാത്രക്കാര്‍ക്ക് ലഭിച്ചതുമില്ല. ഇത് കുട്ടികളും സ്ത്രീകളും അടങ്ങിയ യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയിരുന്നു. മണിക്കൂറുകള്‍ വൈകി 3.30ന് പുറപ്പെട്ട വിമാനമാണ് 45 മിനിറ്റ് പറന്ന ശേഷം സാങ്കേതിക തകരാര്‍ കാരണം തിരിച്ചിറക്കിയത്.
ഇതോടെ അടിയന്തര അവശ്യങ്ങൾക്കായി നാട്ടിലെത്തേണ്ടവർ ദുരിതത്തിലായി. ഞായറാഴ്ച രാവിലെ എട്ടുമണിക്ക് അമ്മയുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കേണ്ട ചാത്തന്നൂര്‍ സ്വദേശി, നാട്ടില്‍ ഐ.സി.യുവില്‍ കിടക്കുന്ന പിതാവിനെ കാണാന്‍ നാട്ടില്‍ പോവുന്ന തിരുവനന്തപുരം സ്വദേശി ആന്‍റോ, എം.ബി.ബി.എസ് അഡ്മിഷനുവേണ്ടി അടിയന്തരമായി നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ട വിദ്യാര്‍ഥി തുടങ്ങി നിരവധിപേരാണ് യാത്ര മുടങ്ങിയതോടെ ദുരതത്തിലായത്.
https://www.facebook.com/Malayalivartha























