പണം കിട്ടാതെ നാട്ടിലേക്ക് വിടുന്ന പ്രശ്നമില്ലെന്ന് റിക്രൂട്ടിങ് കമ്പനി..! സൗദിയില്‍ ഗർഭിണിയടക്കം ഏഴ് മലയാളി നഴ്സുമാർ ആവശ്യത്തിന് ഭക്ഷണമില്ലാതെ വീട്ടുതടങ്കലിൽ, ഇവര്‍ സൗദിയിലെത്തിയത് നാട്ടില്‍ ഏജന്‍റിന് ലക്ഷക്കണക്കിന് രൂപ നല്‍കി, റിക്രൂട്ടിങ് കമ്പനിക്ക് കത്തയച്ച് ഇന്ത്യന്‍ എംബസി
![](https://www.malayalivartha.com/assets/coverphotos/w657/278619_1675770115.jpg)
നാട്ടിലെ പ്രാരാബ്ധങ്ങൾ തീർക്കാനാണ് പലരും പ്രവാസ ജീവിതം തിരഞ്ഞെടുക്കുക. നിരവധി പ്രവാസികളാണ് ഇത്തരത്തിൽ ഗൾഫ് രാജ്യങ്ങളിലേക്ക് തൊഴിലന്വേഷിച്ചെത്തുന്നത്. ഏജന്റുമാർ മുഖേനയും എത്തുന്നവരുണ്ട്. എന്നാൽ ചിലർ ഗൾഫ് രാജ്യങ്ങളിൽ എത്തിക്കഴിഞ്ഞതിന് ശേഷമാണ് ഏജന്റുമാരുടെ കെണിയിൽപ്പെട്ടു എന്ന സത്യം മനയിലാക്കുന്നത്. അപ്പോഴേക്കും ഒരു വൻ തുക ഇത്തരം ഏജൻസികൾ കൈപ്പറ്റി കഴിഞ്ഞിട്ടുണ്ടാവും.
വ്യാജ ഏജന്റ് മുഖേന ഗൾഫ് രാജ്യങ്ങളിലേക്ക് ജോലി അന്വേഷിച്ചെത്തി ചതിയിൽപ്പെട്ടവർ,കഷ്ടപ്പെട്ട് ജോലി ചെയ്തിട്ടും ശമ്പളം കിട്ടാത്തവർ തുടങ്ങി നിരവധി പേരാണ് ഗൾഫിലെത്തി ദുരിതമനുഭവിക്കുന്നത്.ഇത്തരത്തിൽ പല സംഭവങ്ങളും പുറത്തുവരുമ്പോഴും ഇത് വീണ്ടും ആവർത്തിക്കപ്പെടുകയാണ്. സൗദിയില്‍ ജോലിക്കെത്തിയ ഇപ്പോൾ നഴ്സുമാരാണ് ദുരിതക്കയത്തില്‍ കഴിയുന്നത്.
ഗർഭിണിയുൾപ്പെടെ ഇക്കൂട്ടത്തിലുണ്ട്. റിക്രൂട്ടിങ് കമ്പനി എക്സിറ്റ് വിസ നൽകാത്തതിനെ തുടര്‍ന്ന് സൗദി അറേബ്യയില്‍ ഗര്‍ഭിണി ഉൾപ്പെടെ ഏഴ് നഴ്സുമാര്‍ കുടുങ്ങി കിടക്കുന്നത്. അൽ മവാരിദ് എന്ന റിക്രൂട്ട്മെന്‍റ് കമ്പനി വഴി സൗദിയില്‍ ജോലിക്കെത്തിയ നഴ്സുമാരാണ് ഇവർ.
എഴുപതിനായിരം രൂപ വീതം നല്‍കിയാല്‍ മാത്രമേ എക്സിറ്റ് വിസ അനുവദിക്കൂവെന്നാണ് കമ്പനിയുടെ നിലപാട്. നാട്ടില്‍ ഏജന്‍റിന് ലക്ഷക്കണക്കിന് രൂപ നല്‍കിയാണ് ഇവര്‍ സൗദിയിലെത്തിയത്. അൽ മവാരിദ് എന്ന റിക്രൂട്ട്മെന്‍റ് കമ്പനി വഴി സൗദിയില്‍ ജോലിക്കെത്തിയ നഴ്സുമാരാണ് ദുരിതക്കയത്തില്‍ കഴിയുന്നത്. ഒരു മാസത്തോളമായി റിക്രൂട്ടിങ് കമ്പനിയുടെ ഹോസ്റ്റലില്‍ ആവശ്യത്തിന് ഭക്ഷണം പോലുമില്ലാതെ വീട്ടുതടങ്കലിലെന്ന പോലെ കഴിയുകയാണിവര്‍.
ഏഴുപേരില്‍ അഞ്ച് പേര്‍ ഈയടുത്താണ് സൗദിയിലെത്തിയത്. സൗദിയിലെ നഴ്സിങ് യോഗ്യതാ പരീക്ഷയായ പ്രോ മെട്രിക് പരീക്ഷയില്‍ ഇവര്‍ പരാജയപ്പെട്ടു. റിക്രൂട്ടിങ് ഏജന്‍സിക്ക് ചെലവായ തുക നല്‍കിയാല്‍ മാത്രമേ ഇവരെ തിരിച്ച് നാട്ടിലേക്ക് വിടൂവെന്നാണ് കമ്പനിയുടെ നിലപാട്. അവശേഷിക്കുന്ന രണ്ട് പേരും ഒരു വര്‍ഷത്തിലധികമായി സൗദിയില്‍ ജോലി ചെയ്യുന്നവരാണ്.
ഇതിലൊരാൾ അഞ്ച് മാസം ഗര്‍ഭിണിയാണ്. ഇവര്‍ക്ക് പ്രസവാവധി നല്‍കാനാകില്ലെന്ന് കാണിച്ച് ഏജന്‍സി ഇവരെ ജോലിയില്‍ നിന്ന് പിരിച്ച് വിടുകയായിരുന്നു. ആവശ്യത്തിന് ഭക്ഷണവും ചികിത്സയും ലഭിക്കാതെയാണ് ഇവര്‍ ഏജന്‍സിയുടെ വീട്ട് തടങ്കലില്‍ കഴിയുന്നത്. ഗര്‍ഭിണിയായ യുവതിക്ക് വയറുവേദനയുണ്ടായപ്പോൾ യഥാസമയം ആശുപത്രിയിലെത്തിക്കാന്‍ പോലും കമ്പനി തയാറായില്ല. നഴ്സുമാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എക്സിറ്റ് വിസ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് റിയാദിലെ ഇന്ത്യന്‍ എംബസി കമ്പനിക്ക് കത്ത് നല്‍കി. എന്നാൽ ഇതുവരെയും അനുകൂല പ്രതികരണമുണ്ടായിട്ടില്ല.
https://www.facebook.com/Malayalivartha