സ്വദേശിവത്ക്കരണ നടപടികൾ കടുപ്പിച്ച് യുഎഇ, നിബന്ധനകളില്‍ കൃത്രിമം കാണിക്കാന്‍ ശ്രമിക്കുന്ന കമ്പനികള്‍ക്ക് അഞ്ച് ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തും
പടിപടിയായി സ്വദേശിവത്ക്കരണ നടപടികൾ കടുപ്പിക്കുകയാണ് ഒട്ടുമിക്ക ഗൾഫ് രാജ്യങ്ങളും. പ്രവാസികളെല്ലാം ഇതിൽ വളരെയധികം ആശങ്കയിലാണ്. യുഎഇയിൽ 2026 ഓടെ പത്ത് ശതമാനം സ്വദേശിവത്കരണമാണ് സ്വകാര്യ രംഗത്ത് ലക്ഷ്യമിടുന്നത്. അതിനിടയിൽ രാജ്യത്ത് ഈ വർഷം നടപ്പിലാക്കേണ്ട ഒരു ശതമാനം സ്വദേശിവൽക്കരണം സ്ഥാപനങ്ങൾ ജൂൺ 30നകം പൂർത്തിയാക്കണം എന്ന മുന്നറിയിപ്പ് വന്നുകഴിഞ്ഞു. ഇല്ലെങ്കിൽ വൻ തുകയാണ് പിഴയായി ഈടാക്കുക.
ടാര്‍ഗറ്റ് പാലിക്കാത്ത സ്ഥാപനങ്ങള്‍ക്ക് അവര്‍ നിയമിക്കാത്ത ഓരോ സ്വദേശിയുടെയും പേരില്‍ 42,000 ദിര്‍ഹം വീതം പിഴ ചുമത്തുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അതിനാൽ ഒരു സ്ഥാപനങ്ങളും സ്വദേശിവത്ക്കരണത്തിൽ വീട്ടുവീഴ്ച്ചയ്ക്ക് മുതിരില്ല. 50 മുതൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങൾ 2 ശതമാനം സ്വദേശികളെ നിയമിക്കണം എന്നാണ് നിർദ്ദേശം. ഇതിന്റെ ആദ്യപടിയെന്നോണമാണ് ഇപ്പോഴത്തെ ഈ മുന്നറിയിപ്പ്. ഒരു ശതമാനം ജൂണിലും ഒരു ശതമാനം ഡിസംബറിലും പൂർത്തിയാക്കണം.
ഇപ്പോൾ സ്വദേശിവത്കരണ നിബന്ധനകളില്‍ കൃത്രിമം കാണിക്കാന്‍ ശ്രമിക്കുന്ന കമ്പനികള്‍ക്ക് ആദ്യ തവണ ഒരു ലക്ഷം ദിര്‍ഹമായിരിക്കും പിഴ ചുമത്തുകയെന്നാണ് അറിയിച്ചിരിക്കുന്നത്. രണ്ടാം തവണയും നിയമലംഘനം ശ്രദ്ധയില്‍പെട്ടാല്‍ പിഴത്തുക മൂന്ന് ലക്ഷം ദിര്‍ഹമായി ഉയരും. മൂന്നാം തവണയും സമാനമായ കുറ്റകൃത്യം സ്ഥാപനത്തില്‍ കണ്ടെത്തിയാല്‍ പിഴത്തുക അഞ്ച് ലക്ഷം ദിര്‍ഹമായി ഉയരും.
ഇതിന് പുറമെ ഇത്തരത്തില്‍ പിടിക്കപ്പെടുന്ന സ്ഥാപനം നിയമപ്രകാരമുള്ള സ്വദേശിവത്കരണം നടപ്പാക്കുകയും വേണം. രാജ്യത്തെ മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് ഇത് സംബന്ധിച്ച പുതിയ അറിയിപ്പ് പുറത്തിറക്കിയത്. സ്ഥാപനങ്ങൾ സ്വദേശിവത്ക്കരണം കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ പരിശോധനയും നടക്കുന്നുണ്ട്.
സംശയം തോന്നുന്ന സ്ഥാപനങ്ങളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ടെന്ന് യുഎഇ തൊഴിൽ മന്ത്രാലയം അറിയിച്ചു. എന്നാൽ ഇതുവരെ നടത്തിയ പരിശോധനയിൽ സ്വദേശിവൽകരണത്തിൽ തട്ടിപ്പ് നടത്തിയ 380 കേസുകൾ കണ്ടെത്തിയതായി യുഎഇ തൊഴിൽ മന്ത്രാലയം അറിയിച്ചു.
https://www.facebook.com/Malayalivartha