യുഎഇയിൽ ശക്തമായ മൂടൽമഞ്ഞിന് സാധ്യത, രാജ്യത്തെ മിക്ക എമിറേറ്റുകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു, കടൽ പ്രക്ഷുബ്ദമാകുന്നതിനാൽ തീരത്ത് പോകുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
ഗൾഫ് രാജ്യങ്ങളിൽ കാലാവസ്ഥ മാറ്റം രൂക്ഷമാകുകയാണ്. അതിനിടയിടെ യുഎഇയിൽ ശൈത്യകാലം അവസാനിച്ചതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ഈ മാസം മുതൽ ചൂട് കനക്കും എന്നായിരുന്നു പൊതുജനങ്ങൾക്കുള്ള മുന്നറിയിപ്പ്. എന്നാലിപ്പോൾ രാജ്യത്ത് ശക്തമായ മൂടൽമഞ്ഞിനുള്ള സാധ്യതയാണ് കാലാവസ്ഥാ വിഭാഗം പ്രവചിച്ചിരിക്കുന്നത്. ഇന്ന് രാത്രി മുതൽ ശക്തമായ മൂടൽമഞ്ഞിന് സാധ്യതയെന്ന് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്.
ഇത് കണക്കിലെടുത്ത് രാജ്യത്തെ മിക്ക എമിറേറ്റുകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കടൽ പ്രക്ഷുബ്ദമാകുന്നതിനാൽ തീരത്ത് പോകുന്നവരും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. അതേസമയം സൗദിയിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്റെ വിവിധ മേഖലകളിൽ മെയ് 9, ചൊവ്വാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട് .
വിവിധ പ്രദേശങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശുന്നതിനും സാധ്യതയുണ്ട്. ഇത് അന്തരീക്ഷത്തിൽ പൊടി ഉയരുന്നതിന് ഇടയാക്കാമെന്നും, പേമാരി, ആലിപ്പഴം പൊഴിയൽ എന്നീ പ്രതിഭാസങ്ങൾ അനുഭവപ്പെടാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. അസിർ, അൽ ബാഹ, ജിസാൻ, നജ്‌റാൻ, മക്കയുടെ വിവിധ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ചൊവാഴ്ച വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
റിയാദിന്റെ വിവിധ മേഖലകൾ, ഈസ്റ്റേൺ റീജിയൻസ്, ഖാസിം മേഖല തുടങ്ങിയ ഇടങ്ങളിൽ ഞായറാഴ്ച മുതൽ ചൊവാഴ്ച വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അൽ ജൗഫ്, നോർത്തേൺ ബോർഡേഴ്സ്, തബൂക് തുടങ്ങിയ ഇടങ്ങളിൽ ശനി, ഞായർ ദിനങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശുന്നതിന് സാധ്യതയുണ്ടെന്നും, ഇത് അന്തരീക്ഷത്തിൽ പൊടി ഉയരുന്നതിന് ഇടയാക്കാമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
മഴക്കാലത്ത് സുരക്ഷിതമായ സ്ഥലങ്ങളിൽ കഴിയണമെന്നും വെള്ളച്ചാട്ടങ്ങൾ, താഴ്‍വരകൾ, തോടുകൾ കൂടുന്ന പ്രദേശങ്ങൾ എന്നിവയിൽ നിന്നു മാറിനിൽക്കണമെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് വ്യക്തമാക്കി. അനുയോജ്യമല്ലാത്തതും അപകടകരവുമായതിനാൽ വെള്ളച്ചാട്ടങ്ങളിൽ നീന്തരുതെന്നും വിവിധ മാധ്യമങ്ങളിലൂടെയും സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകളിലൂടെയും പ്രഖ്യാപിച്ച നിർദ്ദേശങ്ങൾ പാലിക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
https://www.facebook.com/Malayalivartha