മുറിയിൽ ഒളിഞ്ഞിരുന്ന അപകടം...! ഒരുമിച്ച് പഠിച്ച് ജോലിചെയ്ത ഉറ്റ സുഹൃത്തുക്കൾ ഒടുവിൽ മരണത്തിലും ഒന്നിച്ചു, സൗദിയിൽ 6 പ്രവാസികൾ വെന്തുമരിച്ചതിന് പിന്നിൽ....!!
സൗദിയിൽ കഴിഞ്ഞ ദിവസമുണ്ടായ തീപിടുത്തത്തിന്റെ ഞെട്ടലിലാണ് പ്രവാസി സമൂഹം. റിയാദിലെ ഖാലിദിയയിൽ പെട്രോൾ പമ്പിലെ താമസസ്ഥലത്തുണ്ടായ അഗ്നിബാധയിൽ രണ്ടു മലയാളികൾ ഉൾപ്പെടെ ആറ് ഇന്ത്യക്കാർക്കാണ് ജീവൻ നഷ്ടമായത്. ഇവരെ എല്ലാവരെയും തിരിച്ചറിഞ്ഞു. മലയാളികൾക്ക് പുറമേ രണ്ട് തമിഴ്നാട് സ്വദേശികൾ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ തൊഴിലാളികളാണ് മരിച്ച ബാക്കിയുള്ളവർ.
മലപ്പുറം കുറ്റിപ്പുറം പഞ്ചായത്തിലെ വളാഞ്ചേരി പൈങ്കണ്ണൂർ തറക്കൽ യൂസഫിന്റെ മകൻ അബ്ദുൽ ഹക്കീം (31), മേൽമുറി സ്വദേശി നൂറേങ്ങൽ കവുങ്ങൽത്തൊടി വീട്ടിൽ ഇർഫാൻ ഹബീബ് (33), മധുര സ്വദേശി സീതാറാം രാജഗോപാല്‍, ചെന്നൈ സ്വദേശി കാര്‍ത്തിക്, ഗുജറാത്ത് സൂറത്ത് സ്വദേശി യോഗേഷ്‌കുമാര്‍, മുംബൈ സ്വദേശി അസ്ഹര്‍ അലി എന്നിവരാണ് മരിച്ചത്. എല്ലാവരും പെട്രോൾ പമ്പിൽ പുതുതായി ജോലിക്ക് എത്തിയതായിരുന്നു.
കഴിഞ്ഞ ദിവസമാണ് ഇവരിൽ ചിലർക്ക് ഇഖാമ ലഭിച്ചത്. ജോലിക്കാർക്ക് വേണ്ടി താത്കാലികമായി നിര്‍മിച്ച മുറിയിലെ എസി പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത് എന്നാണ് വിവരം. ഇതിൽ മലയാളിയായ അബ്ദുൽ ഹക്കീം കഴിഞ്ഞ വെള്ളിയാഴ്ചയാണ് സൗദിയിൽ എത്തിയത്. ഹക്കീമും ഇർഫാൻ ഹബീബും സഹപ്രവർത്തകർ മാത്രമല്ല ഇവർ ഉറ്റ കൂട്ടുകാരുമായിരുന്നു. ഒരുമിച്ച് പഠിച്ച് ജോലിചെയ്ത സുഹൃത്തുക്കൾ ഒടുവിൽ ഒന്നിച്ചു തന്നെ മരണത്തിനും കീഴടങ്ങി.
ഇരുവരും കോട്ടക്കൽ എൻജിനീയറിങ് കോളജിൽ നിന്നു ഒരേസമയം ബിടെക് പഠനം പൂർത്തിയാക്കിയവരാണ്. ഒരുപാട് സ്വപ്നങ്ങൾ ബാക്കിയാക്കിയാണ് ഇരുവരും ഈ ലോകത്ത് നിന്നു വിടപറഞ്ഞത്. നാട്ടിൽ ഒരുമിച്ച് ജോലി ചെയ്യുമ്പോഴാണ് ഗൾഫിലേയ്ക്ക് വരാൻ ഇരുവർക്കും അവസരം ലഭിച്ചത്. ഇന്റർവ്യൂ കഴിഞ്ഞ് റിയാദിലെ പമ്പിൽ ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. പമ്പിലെ സാങ്കേതിക ജോലികൾക്കായി ഇരുവരും ടെക്‌നീഷ്യൻ തസ്തികയിൽ എത്തിയവരാണ്. എന്നാൽ, സ്വപ്നങ്ങൾ തകിടം മരിച്ച് മരണം അവരെ തട്ടിയെടുത്തതായി സഹപ്രവർത്തകർ പറഞ്ഞു. ഇരുവരുടെയും മരണം നാടുക്കത്തിലാണ് സഹപ്രവർത്തകരും സുഹൃത്തുക്കളും. മരിച്ച 6 ഇന്ത്യക്കാരുടേയും മൃതദേഹങ്ങൾ ശുമൈസി ആശുപത്രി മോർച്ചറിയിലാണ്. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും കെ.എം.സി.സിയുടെ വെൽഫെയർ വിങ് ചെയർമാൻ സിദ്ധീഖ് തുവ്വൂരും സഹപ്രവർത്തകരും നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ രംഗത്തുണ്ട്.
അതേസമയം കഴിഞ്ഞ മാസം ദുബൈയിലെ ഏറ്റവും തിരക്കേറിയ മാർക്കറ്റായ നൈഫിലെ ഫ്രിജ്മുറാർ ഏരിയയിലെ ബിൽഡിങ്ങിലുണ്ടായ തീപിടുത്തത്തിൽ 4 ഇന്ത്യക്കാരടക്കം 16 പേരാണ് മരിച്ചത്. ദുബായിലെ ഡ്രീംലൈൻ ട്രാവൽസ് ആൻഡ് ടൂറിസം സ്ഥാപനത്തിൽ ജോലി ചെയ്യുന്ന മലപ്പുറം വേങ്ങര കാലങ്ങാടൻ റിജേഷ് (38), ദുബായ് ഖിസൈസിലെ ക്രസന്റ് സ്കൂൾ അധ്യാപികയായ ഭാര്യ കണ്ടമംഗലത്ത് ജെഷി (32) എന്നിവരാണ് മരിച്ച മലയാളികൾ. ഇരുവരുടേയും മൃതദേഹം നാട്ടിലെത്തിച്ചിരുന്നു.
https://www.facebook.com/Malayalivartha