ഇനി അധികം സമയമില്ല....കൊടും ചൂടിലേക്ക്...! ദുബായിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടയ്ക്കും
യുഎഇ കൊടും ചൂടിലേക്ക് നീങ്ങുന്നതിന്റെ മുന്നോടിയായി മുൻകരുതൽ നടപടികൾ തുടങ്ങിക്കഴിഞ്ഞു. ഇതിന്റെ ആദ്യപടിയെന്നോണം ദുബായിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടയ്ക്കും. മിറക്കിൾ ഗാർഡൻ, ഹത്താ റിസോർട്ട്, റൈപ്പ് മാർക്കറ്റ് എന്നിവയാണ് അടയ്ക്കാൻ ഒരുങ്ങുന്നത്. അതിനാൽ വേനലവധിക്ക് നാട്ടിൽ നിന്നും എത്തിയിട്ട് ഈ സ്ഥലങ്ങൾ സന്ദർശിക്കാനിരിക്കുന്ന പ്രവാസി കുടുംബങ്ങൾ ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക.
മിറക്കിൾ ഗാർഡൻ ജൂൺ 4ന് അടയ്ക്കും. 15 കോടിയിലേറെ ചെടികളുമായി പൂത്തുലഞ്ഞു നിൽക്കുന്ന മിറക്കിൾ ഗാർഡൻ ഈ വർഷം ഒരു മാസം കൂടി അധികം സഞ്ചാരികൾക്കായി തുറന്നിട്ടുണ്ട്. രാവിലെ 9 മുതൽ രാത്രി 9വരെയാണ് പ്രവേശനം. മലകയറ്റം ഇഷ്ടപ്പെടുന്നവരുടെ പ്രധാന കേന്ദ്രമായ ഹത്താ റിസോർട്ട് 10 ദിവസം കൂടിയേ പ്രവർത്തിക്കു. 15ന് അടയ്ക്കും. 975 ദിർഹം മുതലാണ് റേറ്റ്. ഓർഗാനിക് പച്ചക്കറികൾ വിൽക്കുന്ന ദ് റൈപ് മാർക്കറ്റ് 14ന് അടയ്ക്കും.
അക്കാദമി പാർക്കിൽ പ്രവർത്തിക്കുന്ന റൈപ് മാർക്കറ്റിൽ തദ്ദേശീയമായ വിളയുന്ന ഉൽപന്നങ്ങളാണ് വിൽപനയ്ക്ക് എത്തിക്കുന്നത്. ആഴ്ചയിൽ രണ്ടു തവണ പ്രവർത്തിക്കുന്ന മാർക്കറ്റിൽ ശനി രാവിലെ 9 മുതൽ രാത്രി 9 വരെയും ഞായർ രാവിലെ 9 മുതൽ രാത്രി 7വരെയുമാണ് പ്രവേശനം. ഫീസ് 5 ദിർഹം.അതേസമയം രാജ്യത്ത് ശക്തമായ മൂടൽമഞ്ഞിന് സാധ്യതയാണ് കാലാവസ്ഥാ വിഭാഗം പ്രവചിച്ചിരിക്കുന്നത്. ഇത് കണക്കിലെടുത്ത് രാജ്യത്തെ മിക്ക എമിറേറ്റുകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കടൽ പ്രക്ഷുബ്ദമാകുന്നതിനാൽ തീരത്ത് പോകുന്നവരും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. ഉമ്മുൽ ഖുവൈനിൽ അസ്ഥിര കാലാവസ്ഥമൂലം ക്ഷുഭിതമായ കടലിൽ ഇറങ്ങരുതെന്ന മുന്നറിയിപ്പ് അവഗണിച്ച് കടലിൽ കുളിക്കാനിറങ്ങിയ മൂന്ന് ഏഷ്യൻ വംശജർ അപകടത്തിൽപ്പെട്ടു. ശക്തമായ തിരയിൽ കുളിക്കാനിറങ്ങിയ ഇവർ തിരിച്ചുകയറാൻ പറ്റാതെ തിരകളിൽപെടുകയായിരുന്നു.
വാരാന്ത്യമായതിനാൽ സായാഹ്നം ചെലവിടാൻ നിരവധി ആളുകൾ ബീച്ചിൽ എത്തിയിരുന്നു. തിരമാലകൾ ശക്തമായതിനാൽ സുരക്ഷ ഗാർഡുകൾ കടലിലിറങ്ങുന്നതിൽനിന്ന് ആളുകളെ പിന്തിരിപ്പിക്കുന്നുണ്ടായിരുന്നു. ആറുമണിക്ക് ശേഷം ഗാർഡുകൾ ജോലി അവസാനിപ്പിച്ച് പോയതിനുശേഷമാണ് സ്ത്രീകളടങ്ങിയ ഏഷ്യൻ സംഘം കുളിക്കാനിറങ്ങിയത്.
https://www.facebook.com/Malayalivartha