പറക്കലിനിടെ വിമാനം ആകാശച്ചുഴിയില്‍ പെട്ടു, നിരവധി യാത്രക്കാർക്ക് പരിക്ക്, ദോഹയില്‍ നിന്നുള്ള യാത്രക്കിടെ ഖത്തര്‍ എയര്‍വേയ്‍സിൽ സംഭവിച്ചത്
ഖത്തര്‍ എയര്‍വേയ്‌സുമായി ബന്ധപ്പെട്ട് ആശ്ചര്യപ്പെടുത്തുന്ന റിപ്പോര്‍ട്ടാണ് വന്നിരിക്കുന്നത്. ഖത്തര്‍ എയര്‍വേയ്‍സ് വിമാനം ആകാശച്ചുഴിയില്‍ പെട്ടതിനെ തുടര്‍ന്ന് നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു. തുടർന്ന് വിമാനം അടിയന്തിരമായി നിലത്തിറക്കി. ദോഹയില്‍ നിന്ന് ഇന്തോനേഷ്യയിലെ ഡെന്‍പസറിലേക്ക് പുറപ്പെട്ട ക്യു.ആര്‍ 960 വിമാനമാണ് ആകാശച്ചുഴിയില്‍ പെട്ടത്. തുടര്‍ന്ന് ബാങ്കോങ്കില്‍ അടിയന്തിരമായി നിലത്തിറക്കി പരിക്കേറ്റ യാത്രക്കാർക്ക് വൈദ്യസഹായം ലഭ്യമാക്കി.
"യാത്രാ മദ്ധ്യേ വിമാനം ആകാശച്ചുഴിയില്‍ പെട്ടതിനെ തുടര്‍ന്ന് ചില യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുകയും വിമാനം സുരക്ഷിതമായി ബാങ്കോക്കില്‍ ഇറക്കി ഇവര്‍ക്ക് ചികിത്സ ലഭ്യമാക്കുകയുമായിരുന്നു എന്ന് ഖത്തര്‍ എയര്‍വേയ്‍സ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് തങ്ങള്‍ പ്രഥമ പരിഗണന നല്‍കുന്നതെന്നും ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുന്ന മുറയ്ക്ക് അറിയിക്കുമെന്നും സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട അറിയിപ്പില്‍ ഖത്തര്‍ എയര്‍വേയ്സ് അറിയിച്ചു. വിമാനത്തിലുണ്ടായിരുന്ന എല്ലാവര്‍ക്കും ഭക്ഷണവും താമസ സൗകര്യവും ഖത്തര്‍ എയര്‍വേയ്‍സ് ഒരുക്കിയിട്ടുണ്ടെന്നും വ്യാഴാഴ്ച ഇവരെ ഡെന്‍പസറിലേക്ക് കൊണ്ട് പോകുമെന്നും കമ്പനി അറിയിച്ചു.
അതേസമയം നേരത്തെ യൂറോപ്പിലേക്കുള്ള യാത്രയ്ക്കിടെ ഖത്തർ എയർവേയ്സിന്റെ വിമാനത്തതിന് എന്തും സംഭവിക്കാമെന്ന തരത്തിൽ മുള്‍മുനയിലാക്കിയ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. ഈ സമയം വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരൻ യഥാർത്ഥത്തിൽ യാത്രയിൽ സംഭവിച്ച കാര്യങ്ങളെ പറ്റി വിവരിക്കുകയായിരുന്നു. മുൻ എയർ ട്രാഫിക് കൺട്രോളർ കൂടിയായ ലൂക്കാസ് ആൻഡേഴ്സൺ ആണ് യാത്രക്കാരൻ...ദോഹയിൽ നിന്നും കോപെൻഹേഗനിലേക്ക് പറന്നുയർന്നതായിരുന്നു ഖത്തർ എയർവെയ്സിന്റെ വിമാനം.
വിമാനത്തിനകത്ത് നിറയെ യാത്രക്കാരുണ്ടായിരുന്നു. എന്നാൽ പറന്നുയർന്ന് 1850 അടി ഉയരത്തിൽ എത്തിയ വിമാനം സെക്കന്റുകൾക്കുള്ളിൽ 850 അടി താഴ്ച്ചയിലേക്ക് പോവുകയായിരുന്നു. ഈ സമയം വിമാനത്തിൽ കൂട്ട നിലവിളിയായിരുന്നു എന്നാണ് യാത്രക്കാരൻ പറഞ്ഞത്. ഭാര്യയ്ക്കും പതിനൊന്നും ഒൻപതും വയസ്സുള്ള രണ്ട് മക്കൾക്കും സഹോദരിക്കും ഒപ്പമായിരുന്നു 43 കാരനായ ആൻഡേഴ്സൺ യാത്ര ചെയ്തിരുന്നത്.
വിമാനം താഴേക്ക് പതിച്ചപ്പോൾ താൻ ആദ്യം ചെയ്തത്, തങ്ങൾ എത്ര ഉയരത്തിലാണെന്ന് കണ്ടെത്താനായിരുന്നു ശ്രമിച്ചത് എന്ന് ആൻഡേഴ്സൺ പറഞ്ഞത്. ഏവിയേഷൻ ഇൻഡസ്ട്രിയിൽ ജോലി ചെയ്തിരുന്നതിനാൽ ഡിപ്പാർച്ചർ എത്രമാത്രം ദുഷ്‌കരമായ ഒന്നാണെന്ന് തനിക്കറിയാമെന്നും ഇത്രയും ഉയരത്തിൽ നിന്നുള്ള പതനത്തിന്റെ ആഘാതം വ്യക്തമായി മനസ്സിലാകുമെന്നും ആൻഡെഴ്സൺ പറഞ്ഞു.
ഫസ്റ്റ് ഓഫീസർക്ക് സ്ഥലകാല ബോധം നഷ്ടപ്പെട്ടിട്ടുണ്ടാകാം എന്നും അതാണ് വിമാനം പെട്ടെന്ന് താഴേക്ക് പതിക്കാൻ ഇടയാക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നു. പിന്നീട് ക്യാപ്റ്റൻ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ആറു മണിക്കൂർ യാത്രയ്ക്ക് ശേഷം വിമാനം സുരക്ഷിതമായി കോപ്പൻഹേഗിൽ എത്തിച്ചേരുകയും ചെയ്തു. ദൈവത്തിന്റെ അദൃശ്യ കരങ്ങൾ എന്ന് പറയുന്നത് യാഥാർത്ഥ്യമെന്ന് ബോദ്ധ്യപ്പെട്ട സംഭവമായിരുന്നു ഇത്.
https://www.facebook.com/Malayalivartha