56 എണ്ണത്തിനെ നിരത്തി പൊക്കി..! കുവൈത്തിൽ നിയമലംഘകരെ കണ്ടെത്താന്‍ ലക്ഷ്യമിട്ട് നടത്തുന്ന പരിശോധനകള്‍ ശക്തമാക്കുന്നു

സമീപകാലത്ത് മറ്റ് പല ഗള്‍ഫ് രാജ്യങ്ങളും പ്രവാസികളോട് ഉദാരമായ നയം സ്വീകരിക്കുമ്പോള്‍ ഓരോ ദിവസം കഴിയുന്തോറും തങ്ങളുടെ നയങ്ങള്‍ കൂടുതല്‍ ശക്തമാക്കുകയാണ് കുവൈത്ത്. രാജ്യത്തെ സാധാരണക്കാരായ പ്രവാസികളാണ് നടപടികൾ കടുപ്പിക്കുന്നത് മൂലം പ്രതിസന്ധിയിലായിരിക്കുന്നത്. നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധനകളും കടുപ്പിച്ചിരിക്കുകയാണ്.
രാജ്യത്ത് തൊഴില്‍, താമസ നിയമലംഘകരെ കണ്ടെത്താന്‍ ലക്ഷ്യമിട്ട് അധികൃതര്‍ നടത്തുന്ന പരിശോധനകള്‍ ശക്തമായി തുടരുകയാണ്. കഴിഞ്ഞ ദിവസം ഖെയ്‍ത്താനില്‍ നടത്തിയ വ്യാപക റെയ്‍ഡില്‍ ലൈസന്‍സില്ലാതെ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയ 56 പ്രവാസികളെ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്‍തു. തൊഴില്‍ നിയമലംഘകരും രാജ്യത്തെ താമസ നിയമങ്ങള്‍ ലംഘിച്ച് കഴിഞ്ഞു വന്നിരുന്നവരുമായ വിവിധ രാജ്യക്കാര്‍ ഇക്കൂട്ടത്തിലുണ്ട്. എല്ലാവരെയും തുടര്‍ നിയമ നടപടികള്‍ സ്വീകരിക്കാനായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 1.15 മില്യണിലധികം പ്രവാസികളുടെ വിസയാണ് കുവൈറ്റ് റദ്ദാക്കി . 2022 ജനുവരിക്കും 2023 ഏപ്രിലിനുമിടയില്‍ മാത്രം 67,000 പ്രവാസികള്‍ രാജ്യം വിട്ടു. കഴിഞ്ഞ മൂന്നുമാസങ്ങളിൽ 11,000 പേരെ നാടുകടത്തുകയും കഴിഞ്ഞ വര്‍ഷം 56,000 ത്തിലധികം പ്രവാസി വിസകള്‍ റദ്ദാക്കുകയും ചെയ്തതായും റിപ്പോര്‍ട്ട് പറയുന്നു.
60 കഴിഞ്ഞവരും ബിരുദ യോഗ്യത ഇല്ലാത്തവരുമായ പ്രവാസികള്‍ക്ക് വിസ പുതുക്കാന്‍ 800 ദിനാര്‍ ഫീസ് ഈടാക്കുന്നതും പ്രവാസികള്‍ക്കുള്ള സൗജന്യ ചികിത്സയും മരുന്നുകളും നിര്‍ത്തലാക്കിയതും എല്ലാ മേഖലകളിലും സ്വദേശിവല്‍ക്കരണം നടപ്പിലാക്കുകയും അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവരെ പൊടുന്നനെ പിരിച്ചുവിടുകയും ചെയ്തതും ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്കെതിരായ പ്രവര്‍ത്തനങ്ങളാണ് കുവൈറ്റ് നടപ്പിലാക്കുന്നത്. പ്രവാസി ഡ്രൈവിംഗ് ലൈസന്‍സിന്റെ കാലാവധി മൂന്ന് വര്‍ഷത്തില്‍ നിന്ന് ഒരു വര്‍ഷമായി കുറച്ച കുവൈത്ത് ട്രാഫിക് വിഭാഗത്തിന്റെ തീരുമാനവും ഇതിൽ ഉൾപ്പെടുന്നു. ഈ തീരുമാനം 2023 ഏപ്രില്‍ 26 മുതല്‍ പ്രാബല്യത്തില്‍ വന്നു.
https://www.facebook.com/Malayalivartha
























