ബന്ധുക്കൾ ഏറ്റെടുക്കാൻ എത്തിയില്ല, യുഎഇയിലെ മോർച്ചറിയിൽ മലയാളിയുടെ മൃതദേഹം
ഗൾഫ് രാജ്യങ്ങളിൽവെച്ച് മരണപ്പെടുന്നവരുടെ മൃതദേഹം ഏറ്റെടുക്കാൻ ബന്ധുക്കൾ എത്താത്ത അവസ്ഥ സംബന്ധിച്ച വാർത്തകൾ പുറത്തുവന്നിട്ടുണ്ട്. ഇപ്പോൾ അത്തരത്തിൽ മലയാളിയുടെ മൃതദേഹം ബന്ധുക്കൾ ഏറ്റെടുക്കാൻ എത്താത്തതിനാൽ അബൂദബിയിലെ മോർച്ചറിയിൽ സൂക്ഷിച്ചരിക്കുകയാണ്.
ഇടുക്കി കൊച്ചാറ ചേറ്റുക്കുഴി പൂങ്കാവനം വീട്ടിൽ സോമനാഥൻറെയും വിജയലക്ഷ്മിയുടെയും മകൻ പദ്മ കുമാറിന്റെ മൃതദേഹമാണ് ബനിയാസിലെ മോർച്ചറിയിലുള്ളത്. 56 വയസുള്ള ഇദ്ദേഹത്തെ കുറിച്ച് അറിയാവുന്നവർ 0582735444, 050 7928741 എന്നീ നമ്പറുകളിൽ സാമൂഹിക പ്രവർത്തകരായ ഷക്കീബ്, അബൂബക്കർ എന്നിവരെ ബന്ധപ്പെടണം..
അതേസമയം നീണ്ട 21 വർഷത്തെ കാത്തിരിപ്പിനൊടുവിൽ പിറന്ന കൺമണിയെ കാണാനാകാതെ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച പ്രവാസിയെ കുറിച്ച് വൈകാരിക കുറിപ്പ് ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുകയാണ് സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരി.
അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ
ഇന്നലെ മൂന്ന് പേരുടെ മൃതദേഹമാണ് നടപടിക്രമങ്ങൾ പൂര്‍ത്തീകരിച്ച് നാട്ടിലേക്ക് അയച്ചത്. ഇതിൽ ഒരു സഹോദരന്റെ മരണം ഏറെ വിഷമകരമായിരുന്നു. 21 വർഷത്തിലേറെയായി ഇദ്ദേഹത്തിന്റെ വിവാഹം കഴിഞ്ഞിട്ട്. ഇത് വരെ സന്താന ഭാഗ്യം ഉണ്ടായിരുന്നില്ല. നീണ്ട കാലത്തെ കാത്തിരിപ്പിനൊടുവിൽ ഭാര്യ ഗർഭിണിയായി. ഈ മാസം മുപ്പതിന് പ്രസവത്തിന്റെ തിയതി ഡോക്ടർമാർ പറഞ്ഞിരുന്നു. അത് പ്രകാരം പ്രസവത്തിനോടനുബന്ധിച്ച് ആശുപത്രിയിൽ ഉണ്ടാകാൻ ഈ മാസം ഇരുപതിന് ഇദ്ദേഹം നാട്ടിൽ പോകാൻ തീരുമാനിച്ചിരുന്നു.
എന്നാൽ പറഞ്ഞതിനേക്കാൾ നേരത്തേ കഴിഞ്ഞ ദിവസം ഭാര്യ പ്രസവിച്ചു. ആറ്റ് നോറ്റുണ്ടായ കുഞ്ഞിനെ കാണാൻ ധൃതിയായ അദ്ദേഹം അടുത്ത ദിവസം നാട്ടിൽ പോകാനിരിക്കെ ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ മരണപ്പെടുകയായിരുന്നു. നീണ്ട വർഷത്തെ കാത്തിരിപ്പിനൊടുവിൽ ദൈവം സമ്മാനിച്ച പൊന്നോമനയെ ഒരുനോക്ക് കാണാനുള്ള കൊതിയോടെ നടന്ന മനുഷ്യന് ഭാഗ്യമുണ്ടായില്ല.
മരണം അദ്ദേഹത്തെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. മനുഷ്യന്റെ കാര്യം ഇത്രയേ ഉള്ളൂ. നാം ഒന്ന് ആഗ്രഹിക്കുന്നു ദൈവം മറ്റൊന്ന് വിധിക്കുന്നു.
പൈതലിനെ കാണാൻ വരുന്ന പിതാവിനെ കാത്തിരുന്ന വീട്ടുകാർക്ക് മുന്നിലേക്ക് മൃതദേഹവുമായി എത്തുന്ന അവസ്ഥ. ഇത്തരം അവസ്ഥകളെ തൊട്ട് ദൈവം നമ്മെ കാത്ത് രക്ഷിക്കുമാറാകട്ടേ....നമ്മിൽ നിന്നും വിട്ട് പിരിഞ്ഞു പോയ പ്രിയ സഹോദരന്മാർക്ക് ദൈവം നല്ലത് മാത്രം വരുത്തട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
https://www.facebook.com/Malayalivartha