ദുബൈയുടെ വ്യോമയാന കമ്പനിയായ എമിറേറ്റ്സിന് റെക്കോർഡ് ലാഭം, ഒരു ലക്ഷത്തിലധികം ജീവനക്കാരുള്ള വിമാനക്കമ്പനി 6 മാസത്തെ ശമ്പളം ബോണസായി നല്‍കുമെന്ന് റിപ്പോര്‍ട്ട്
നേട്ടങ്ങളുടെ നെറുകയിൽ നിൽക്കുകയാണ് ഇപ്പോൾ ദുബൈ. പ്രവാസികളുടെ പ്രിയപ്പെട്ട ദുബൈയുടെ വ്യോമയാന കമ്പനിയായ എമിറേറ്റ്സ് ലാഭത്തിൽ പുതിയ റെക്കോർഡിട്ട് മുന്നേറുകയാണ്. ഇക്കഴിഞ്ഞ ദിവസമാണ് എക്കാലത്തെയും ഉയര്‍ന്ന വാര്‍ഷിക ലാഭം നേടിതായി കമ്പനി അറിയിച്ചത്. 10.9 ബില്യൺ ദിർഹമാണ് ദുബൈയുടെ വ്യോമയാന കമ്പനിയായ എമിറേറ്റ്സിന്റെ കഴിഞ്ഞ സാമ്പത്തിക വർഷത്തെ ലാഭം. എന്തായാലും ഈ റെക്കോർഡ് ലാഭത്തിൽ മുഖ്യ പങ്കുവഹിച്ച ജീവക്കാരെ മാറ്റി നിർത്താൻ എമിറേറ്റ്സ് തയ്യാറല്ല. ഇതിന് പിന്നാലെ ജീവനക്കാര്‍ക്ക് വന്‍ തുകയുടെ ബോണസ് പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി.
എമിറേറ്റ്സിന്റെ ഭാഗമായ ഒരു ലക്ഷത്തിലധികം ജീവനക്കാര്‍ക്ക് തങ്ങളുടെ 24 ആഴ്ചയിലെ ശമ്പളത്തിന് തുല്യമായ തുക ബോണസായി നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. ജീവനക്കാര്‍ക്ക് ബോണസ് പ്രഖ്യാപിച്ച കാര്യത്തില്‍ എമിറേറ്റ്സ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും ഇക്കാര്യം അറിയിച്ചുകൊണ്ട് കമ്പനി ചെയര്‍മാന്‍ അയച്ച ഇ-മെയില്‍ കിട്ടിയതായി നിരവധി ജീവനക്കാര്‍ സ്ഥിരീകരിച്ചു. കമ്പനി നേടിയ വന്‍ ലാഭത്തില്‍ ജീവനക്കാരെ അറിയിച്ചുകൊണ്ട് ചെയര്‍മാനും ചീഫ് എക്സിക്യൂട്ടീവുമായ ശൈഖ് അഹ്‍മദ് ബിന്‍ സഈദ് അല്‍ മക്തൂമാണ് ഇ-മെയില്‍ സന്ദേശം അയച്ചിരിക്കുന്നത്.
മികച്ച പ്രകടനം കാഴ്ചവെച്ച ജീവനക്കാര്‍ക്ക് 24 ആഴ്ചയിലെ ശമ്പളം ബോണസായി ലഭിക്കുന്നതിനുള്ള എല്ലാ അര്‍ഹതയും ഉണ്ടെന്നും മേയ് മാസത്തെ ജീവനക്കാരുടെ ശമ്പളത്തോടൊപ്പം ബോണസ് തുകയും വിതരണം ചെയ്യുമെന്നും മെയിലില്‍ പറയുന്നു. വ്യാഴാഴ്ചയാണ് തങ്ങളുടെ 2022-2023 വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ട് കമ്പനി പുറത്തിറക്കിയത് .കൊവിഡ് പ്രതിസന്ധി കാരണം തൊട്ട് മുന്നിലത്തെ വര്‍ഷത്തില്‍ നഷ്ടം നേരിട്ട കമ്പനിയാണ് ഒരു വര്‍ഷം കൊണ്ട് എക്കാലത്തെയും ഉയര്‍ന്ന പ്രവര്‍ത്തന ലാഭം നേടിയത്.
മുൻ സാമ്പത്തിക വർഷം മൂന്ന് ദശാംശം ഒമ്പത് ബില്യൺ ദിർഹം നഷ്ടത്തിലായിരുന്നു എമിറേറ്റ്സ്. കോവിഡ് സൃഷ്ടിച്ച തിരിച്ചടിയിൽ നിന്ന് വൻ തിരിച്ചുവരവ് നടത്തിയാണ് ദുബൈയുടെ വിമാനകമ്പനി ലാഭത്തിൽ പുതിയ റെക്കോർഡ് രേഖപ്പെടുത്തിയത്. അതുപോലെ കാലാവധി എത്തുന്നതിന് മുമ്പേ മൂന്ന് ബില്യൺ ദിർഹമിന്റെ കടം തിരിച്ചടക്കാൻ കമ്പനിക്ക് കഴിഞ്ഞുവെന്ന് ചെയർമാൻ ശൈഖ് അഹമ്മദ് ബിൻ സഈദ് ആൽമക്തൂം പറഞ്ഞു.
തങ്ങളുടെ ബിസിനസ് മാതൃകയുടെ ശക്തിയും മുന്നോട്ടുള്ള പ്രയാണത്തിനുള്ള ശ്രദ്ധാപൂര്‍വമുള്ള ആസൂത്രണവും, ജീവനക്കാരുടെ കഠിനാധ്വാനവും, എവിയേഷന്‍- ട്രാവല്‍ രംഗത്തെ ഉറച്ച പങ്കാളിത്തങ്ങളുമാണ് ഈ വിജയത്തിന് പിന്നിലെന്ന് കമ്പനി പറയുന്നു.എമിറേറ്റ്സ് മാത്രം 10.6 ശതകോടി ലാഭമുണ്ടാക്കിയപ്പോൾ, ഗ്രൂപ്പിന്റെ ഭാഗമായ ഡനാട്ട 331 ദശലക്ഷം ദിർഹത്തിന്റെ ലാഭമുണ്ടാക്കി.
കോവിഡ് നിയന്ത്രണങ്ങൾ നീങ്ങിയതോടെ യാത്രക്കാരുടെ എണ്ണം ഇരട്ടിയിലധികമായി. വരുമാനം 81 ശതമാനം ഉയർന്നു.കഴിഞ്ഞ വർഷം എമിറേറ്റ്സ് യാത്രക്കാരുടെ എണ്ണം 43.6 ദശലക്ഷമാണ്. തൊട്ടു മുമ്പുള്ള വർഷത്തെ അപേക്ഷിച്ച് 123 ശതമാനമാണ് വർധന. പ്രതിസന്ധികളെ മറികടന്നപ്പോൾ ഇതുവരെ ലഭിച്ച ഏറ്റവും ഉയർന്ന ലാഭം കഴിഞ്ഞ സാമ്പത്തിക വർഷം കമ്പനി രേഖപ്പെടുത്തിയത്.
https://www.facebook.com/Malayalivartha