ഭർത്താവിനെ കാണാനായി എത്തിയ സന്തോഷം അധികം നീണ്ടില്ല, സന്ദർശക വിസയിൽ സൗദിയിലെത്തിയ മലയാളി യുവതി രോഗബാധയെ തുടർന്ന് മരിച്ചു
സന്ദർശക വിസയിൽ ഭർത്താവിനെ കാണാനായി എത്തിയ യുവതി സൗദിയിൽ രോഗബാധയെ തുടർന്ന് മരിച്ചു . അരിക്കോട് കടുങ്ങല്ലൂർ വാച്ചാ പുറവൻ മുഹമ്മദ് ഹാജിയുടെയും നഫീസക്കുട്ടിയുടെയും മകൾ മുഹ്സിന (32) ആണ് രോഗബാധയെ തുർന്ന് സൗദി ജർമ്മൻ ആശുപത്രിയിൽ മരിച്ചത്. ജിസാനിലെ ദർബിൽ പെട്രോൾ പമ്പ് മെയിന്റനൻസ് ജോലി ചെയ്യുന്ന ഭർത്താവായ എടവണ്ണപ്പാറ ചീക്കോട് മൂസ ഹർഷാദിനെ കാണാനും ഉംറ നിർവഹിക്കാനുമാണ് മുഹ്സിന മൂന്ന് കൂട്ടികളുമൊന്ന് ജിസാൻ പ്രവിശ്യയിലെ ദർബിൽ എത്തിയത്.
നേരത്തെയും സന്ദർശക വിസയിൽ എത്തിയിരുന്നെങ്കിലും മക്കൾക്ക് ഉംറ നിർവ്വഹിക്കാൻ കഴിഞ്ഞിരുന്നില്ല.എന്നാൽ ഉംറ നിർവഹിച്ച് കുട്ടികളുടെ സ്കൂൾ അവധി കഴിയുന്ന മുറയ്ക്ക് നാട്ടിലേയ്ക്ക് പോകാനിരിക്കെയാണ് അസുഖ ബാധിതയായത്. പനിയും ശ്വാസ തടസവും കൂടിയതിനാൽ ഖമീസിലെ ആശുപത്രിയിൽ നിന്ന് സൗദി ജർമ്മൻ ആശുപത്രിയിലേയ്ക്ക് മാറ്റി.
ആശുപത്രിയിലേയ്ക്കുള്ള യാത്രാമദ്ധ്യേ സ്ട്രോക്ക് വരികയും നില വഷളാവുകയും ചെയ്തു. ഐസിയുവിൽ പ്രവേശിപ്പിച്ച് നാലാം നാൾ മസ്തിഷ്കമരണം സംഭവിക്കുകയായിരുന്നു. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടർ നടപടികൾക്ക് ശേഷം ഖമീസിൽ തന്നെ മറവു ചെയ്യുമെന്ന് നടപടികൾക്ക് നേതൃത്വം നൽകുന്ന ഖമീസ് കെ.എം.സി.സി ലീഗൽ സെൽ ചെയർമാൻ ഇബ്രാഹിം പട്ടാമ്പി അറിയിച്ചു. മക്കളായ മിഥുലാജ്, ആയിശ ഹന്ന, ഫാത്തിമ സുഹറ എന്നിവർ നാട്ടിലേയ്ക്ക് മടങ്ങിയിരുന്നു.
https://www.facebook.com/Malayalivartha