സൗദിയിൽ വീണ്ടും വധശിക്ഷ, മുന്‍ ഭാര്യയെ പെണ്‍വേഷത്തിലെത്തി കൊലപ്പെടുത്തിയ സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കി

പെരുന്നാൾ കഴിഞ്ഞതോടെ വധശിക്ഷ കാത്ത് തടവിൽ കഴിഞ്ഞവരുടെ ശിക്ഷ നടപ്പിലാക്കി തുടങ്ങിരിക്കുകയാണ് സൗദി. കടുത്ത വിമർശനങ്ങൾ ഉയർന്നാലും കുറ്റം ചെയ്തവന് കടുത്ത ശിക്ഷ തന്നെ വിധിക്കും ഉറച്ച തീരുമാനത്തിലാണ് സൗദി. ഒരു വിട്ടുവീഴ്ച്ചയും കൂടാതെ തന്നെ ഇത് നടപ്പാക്കാറുമുണ്ട്. ശിരച്ഛേദം നടത്തിയാണ് രാജ്യത്ത് പലപ്പോഴും വധശിക്ഷ നടപ്പിലാക്കുന്നത്. കഴിഞ്ഞ ദിവസവും സൗദി ഒരു യുവാവിന്റെ കൂടെ വധിശിക്ഷ നടപ്പിലാക്കിയിരിക്കുകയാണ്. മുന്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട യുവാവിന്റെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ശനിയാഴ്ച്ച കിഴക്കന്‍ പ്രവിശ്യയിലുള്ള ഖത്തീഫ് ഗവര്‍ണറേറ്റില്‍ വെച്ച് സൗദി പൗരനായ അലി ബിന്‍ അഹ്‍മദ് ബിന്‍ അലി അല്‍ മുഅലമിന്റെ വധശിക്ഷയാണ് നടപ്പാക്കിയത്. ഇയാളുടെ ഭാര്യയായിരുന്ന തുരായ ബിന്‍ത് അബ്‍ദുല്ല ബിന്‍ മഹ്‍ദി അല്‍ മൈദാനി എന്ന യുവതിയെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. ഇരുവരും വിവാഹ മോചനം തേടിയ ശേഷം മുന്‍വൈരാഗ്യത്താല്‍ പ്രതി ഇവരെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.
പെണ്‍വേഷത്തിലെത്തിയാണ് പ്രതി കൊലപാതകം നടത്തിയത്. സംഭവത്തിന് ശേഷം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്‍തു. അന്വേഷണത്തില്‍ കുറ്റം തെളിയുകയും ചെയ്‍തു. വിചാരണ പൂര്‍ത്തിയാക്കിയ കോടതി പ്രതിക്ക് വധശിക്ഷയാണ് വിധിച്ചത്. കേസിന്റെ അപ്പീലുകള്‍ ഉള്‍പ്പെടെ പൂര്‍ത്തിയായി വധശിക്ഷ ശരിവെയ്ക്കുകയും തുടര്‍ നടപടികള്‍ക്ക് ശേഷം ശിക്ഷ നടപ്പാക്കാനുള്ള അന്തിമ അനുമതി ലഭിക്കുകയും ചെയ്‍തതിന് പിന്നാലെയാണ് ശിക്ഷ നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സ്വന്തം കുട്ടിയെ കുത്തിക്കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ട സൗദി പൗരന്റെ വധശിക്ഷയും നടപ്പിലാക്കിയതായി ആഭ്യന്തര മന്ത്രാലയം വാർത്ത പുറത്തുവിട്ടിരുന്നു. കുട്ടിയെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ ഹമദ് ബിന്‍ മുഹ്‌സിന്‍ ബിന്‍ മുഹമ്മദ് അല്‍ഉതൈബിക്ക് എന്നയാളുടെ വധശിക്ഷയാണ് നടപ്പാക്കിയത്. ഫവാസ് എന്ന പിഞ്ചുകുഞ്ഞാണ് ഇയാൾ കൊല്ലപ്പെടുത്തിയത്. മക്ക പ്രവിശ്യയില്‍പ്പെട്ട തായിഫിലാണ് ശിക്ഷ നടപ്പാക്കിയത്.
രാജ്യത്ത് മയക്കുമരുന്ന് കുറ്റകൃത്യങ്ങള്‍ക്കുള്ള വധശിക്ഷ കഴിഞ്ഞ വര്‍ഷമാണ് പുനരാരംഭിച്ചത്. 2015ല്‍ സല്‍മാന്‍ രാജാവ് അധികാരമേറ്റതിന് ശേഷം ആയിരത്തിലധികം വധശിക്ഷകളാണ് വിധിച്ചത്. 2010 - 2014 കണക്കുകളില്‍ നിന്ന് 82 ശതമാനത്തിന്റെ വര്‍ധനയാണ് വധശിക്ഷയില്‍ ഉണ്ടായിരിക്കുന്നത്. പുണ്യമാസമായ റംസാനിലും സൗദി അറേബ്യ വധശിക്ഷ നടപ്പാക്കി. 2009ന് ശേഷം ആദ്യമായാണ് രാജ്യത്ത് റംസാനില്‍ വധശിക്ഷ നടപ്പാക്കുന്നത്. വിശുദ്ധ നഗരമായ മദീനയില്‍ തന്നെയാണ് ശിക്ഷാവിധി നടപ്പാക്കിയതെന്നും ശ്രദ്ധേയമാണ്.
മാര്‍ച്ച് 28നാണ് കൊലക്കുറ്റത്തിന് തടവില്‍ കഴിഞ്ഞിരുന്ന സൗദി പൗരന് വധശിക്ഷ നടപ്പാക്കിയത്. ഒരാളെ കുത്തിക്കൊന്ന ശേഷം തീകൊളുത്തിയെന്നതാണ് ഇയാള്‍ക്കെതിരായ കുറ്റം. ലോകത്ത് ഏറ്റവും കൂടുതല്‍ വധശിക്ഷ നടപ്പിലാക്കുന്ന രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. എങ്കിലും 2009 മുതല്‍ റംസാന്‍ മാസങ്ങളില്‍ വധശിക്ഷ നടപ്പിലാക്കുന്നത് തടഞ്ഞിരുന്നു. 2022ല്‍ മാത്രം 147 പേരെയാണ് സൗദിയില്‍ വധശിക്ഷയ്ക്ക് വിധിച്ചത്.
https://www.facebook.com/Malayalivartha
























