പാം ജുമൈറയുടെ രണ്ടിരട്ടി വലിപ്പം, പുതിയ പദ്ധതി പ്രഖ്യാപിച്ച് ദുബായ് ഭരണാധികാരി, യുഎഇയുടെ വിനോദസഞ്ചാര മേഖലയ്ക്ക് കുതിപ്പേകാൻ പാം ജെബൽ അലി

തൊട്ടതെല്ലാം പൊന്നാക്കി മാറ്റിയ ചരിത്രമാണ് ദുബൈ നഗരത്തിനുള്ളത്. അസാധ്യമെന്നൊരു വാക്ക് യു.എ.ഇ.യുടെ നിഘണ്ടുവിൽ ഇല്ലെന്ന് തെളിയിക്കുന്ന വികസനപ്രവർത്തനങ്ങൾക്കാണ് ദുബായ് നേതൃത്വം നൽകിക്കൊണ്ടിരിക്കുന്നത്. 1960-ൽ തുടക്കമിട്ട നഗരവികസനപദ്ധതികൾ ഇന്നും നിർത്താതെ തുടരുകയാണ്. എമിറേറ്റിന്റെ നട്ടെല്ലാണ് വിനോദസഞ്ചാരമേഖല. കൂടുതൽ ആളുകളെയും നിക്ഷേപങ്ങളെയും ആകർഷിക്കാനായി വൈവിധ്യമാർന്ന ഒട്ടേറെ പദ്ധതികളാണ് മേഖലയിൽ നടപ്പാക്കുന്നതും.
ഇപ്പോൾ യുഎഇയുടെ വിനോദസഞ്ചാര മേഖലയ്ക്ക് കുതിപ്പേകാൻ പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. പാം ജുമൈറയുടെ രണ്ടിരട്ടി വലിപ്പത്തിൽ ‘പാം ജെബൽ അലി’ എന്ന പുതിയ പദ്ധതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈന്തപ്പനയുടെ മാതൃകയിലുള്ള ദുബൈയിലെ കൃത്രിമ ദ്വീപ് പദ്ധതികളായ പാം ജുമൈറക്കും, പാം ദേരക്കും പിന്നാലെയാണ് പാം ജബൽഅലി കൂടി നിലവിൽ വരുന്നത്.
ദുബായ് അനുദിനം വളരുകയും അഭിവൃദ്ധി നേടുകയുമാണെന്നും പദ്ധതി പ്രഖ്യാപന വേളയിൽ അദ്ദേഹം പറഞ്ഞു. ലോകത്തിലെ ഏറ്റവും മനോഹരമായ നഗരമാക്കി ദുബൈ മാറ്റാൻ മാറ്റാനായി പുതിയ ആകര്‍ഷണങ്ങള്‍ കൂട്ടി ചേര്‍ക്കുകയാണെന്ന് ശൈഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു. 2033-ഓടെ എമിറേറ്റിന്റെ സമ്പദ് വ്യവസ്ഥ ഇരട്ടിയാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. റിയൽ എസ്റ്റേറ്റ് വികസന കമ്പനിയായ നഖീലാണ് പാം ജബൽ അലി യാഥാർഥ്യമാക്കുക.
പദ്ധതിയുടെ ഭാഗമായി 110 കിലോമീറ്റർ നീളത്തിൽ ബീച്ചുകളുണ്ടാകും.സന്ദർശകർക്കും വിനോദസഞ്ചാരികൾക്കും സവിശേഷമായ അനുഭവങ്ങൾ ലഭ്യമാക്കാൻ 80-ലേറെ ഹോട്ടലുകളും റിസോർട്ടുകളുമുണ്ടാകും. നഖീലുമായി ചേർന്ന് തയ്യാറാക്കുന്ന പദ്ധതി യാഥാർഥ്യമാകുന്നതോടെ വിനോദ സഞ്ചാര മേഖലയിൽ രാജ്യം ഒരുപടി കൂടെ ഉയരുകയാണ്.
https://www.facebook.com/Malayalivartha

























