യുഎഇയിൽ ഉച്ച വിശ്രമ നിയമം പ്രാബല്യത്തിൽ, തുറസായ സ്ഥലത്ത് തൊഴിലാളികളെ ജോലിയെടുപ്പിക്കാൻ ഉച്ചവിശ്രമ നിയമ നിയമപ്രകാരം പാടുള്ളതല്ല, നിയമം ലംഘിക്കുന്നവരെ കണ്ടെത്താന്‍ പരിശോധന വ്യാപകമാക്കുമെന്ന് അധികൃതര്‍
യുഎഇയിൽ ഈ മാസം 21 മുതൽ ഔദ്യോഗികമായി വേനൽക്കാലം ആരംഭിക്കുന്നത്. ഇതിനുള്ള മുൻ കരുതൽ നടപടികളും പ്രതിരോധ മാർഗങ്ങളും രാജ്യത്ത് തുടങ്ങിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായി രാജ്യത്ത് ഇന്ന് മുതൽ രാജ്യത്ത് ഉച്ച വിശ്രമ നിയമം പ്രാബല്യത്തിൽ വരികയാണ്. രാജ്യത്ത് ഉച്ചസമയത്ത് തുറസായ സ്ഥലത്ത് തൊഴിലാളികളെ ജോലിയെടുപ്പിക്കാൻ ഉച്ചവിശ്രമ നിയമപ്രകാരം പാടുള്ളതല്ല.
ഉച്ചയ്ക്ക് 12.30 മുതല്‍ വൈകിട്ട് 3 വരെയാണ് തൊഴിലാളികള്‍ക്ക് വിശ്രമം അനുവദിക്കുക. ഇന്ന് മുതല്‍ സെപ്റ്റംബര്‍ 15 വരെ മൂന്ന് മാസമാണ് നിയമം നിലനില്‍ക്കുക. നിയമം ലംഘിക്കുന്നവരെ കണ്ടെത്താന്‍ പരിശോധന വ്യാപകമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഈ കാലയളവില്‍ കമ്പനികള്‍ നിയമം പാലിക്കുന്നുണ്ടോ എന്നുറപ്പാക്കാന്‍ പരിശോധനാ വിഭാഗത്തെ നിയോഗിക്കുമെന്ന് യുഎഇ മാനവവിഭവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഉച്ച വിശ്രമ സമയത്ത് തൊഴിലാളികള്‍ക്ക് വിശ്രമിക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കി നല്‍കേണ്ടത് സ്ഥാപനങ്ങളാണ്.
വിശ്രമ സമയങ്ങളില്‍ തൊഴിലാളികള്‍ക്കു തണല്‍ ലഭിക്കുന്നതിനുള്ള സംവിധാനവും ജോലിസ്ഥലത്ത് ഉണ്ടായിരിക്കണം. അടിയന്തര സ്വഭാവമുള്ള ജോലികൾക്ക് മാത്രമാണ് ഇക്കാര്യത്തിൽ ഇളവുണ്ടാവുക. വെള്ളം, വൈദ്യുതി വിതരണം, ഗതാഗത പ്രശ്നങ്ങളുടെ പരിഹാരം, മാറ്റിവെക്കാൻ കഴിയാത്ത മറ്റു ജോലികൾ എന്നിവക്കാണ് ഇളവ് ലഭിക്കുക.
മന്ത്രാലയത്തിന്റെ മുൻകൂർ അനുമതിയില്ലാതെ ഉച്ചസമയത്ത് തൊഴിലാളികളെ ജോലിക്ക് നിയോഗിക്കരുത്. മൊത്തം ജോലിസമയം ദിവസം എട്ട് മണിക്കൂറിൽ കൂടരുതെന്ന് തൊഴിൽമന്ത്രാലയം നിഷ്കർഷിക്കുന്നു. നിയമം ലംഘിക്കുന്നവര്‍ക്കു 5,000 ദിര്‍ഹം മുതല്‍ 50,000 ദിര്‍ഹം വരെ പിഴ ചുമത്തുമെന്നും അതോടൊപ്പം കമ്പനിയെ തരംതാഴ്ത്തുകയും ചെയുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. നിയമലംഘനങ്ങൾ 600590000 എന്ന നമ്പറിൽ 20 ഭാഷകളിൽ പരാതിപ്പെടാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. അതുപോലെ തൊഴിൽ മന്ത്രാലയത്തിന്റെ ആപ്പ് വഴിയെ റിപ്പോർട്ട് ചെയ്യാനും സൗകര്യമൊരുക്കിയിട്ടുണ്ട്.
കൊടും ചൂടിൽ നിന്ന് പുറം ജോലി ചെയ്യുന്ന പ്രവാസികളെ സംരക്ഷിക്കുന്നതിന് വേണ്ടി കഴിഞ്ഞ 19 വർഷമായി രാജ്യം നിർബന്ധ ഉച്ചവിശ്രമ നിയമം പിന്തുടരുന്നുണ്ട്. വർഷത്തിൽ മേയ് മുതൽ ക്രമേണ കൂടിത്തുടങ്ങുന്ന ചൂട് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് പാരമ്യത്തിൽ എത്തുക. ഈ മാസത്തെ ശരാശരി താപനില 40 ഡിഗ്രിക്ക് മുകളിലാകുമെങ്കിലും ചിലയിടങ്ങളിൽ ഇത് 50 ഡിഗ്രി വരെ ഉയരും. കടുത്ത ചൂട് ഏൽക്കുന്ന ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 4 വരെ പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്ധരും മുന്നറിയിപ്പു നൽകി.
https://www.facebook.com/Malayalivartha