ഗതാഗത നിയമ ലംഘകരുടെ വിവരങ്ങൾ പരസ്പരം കൈമാറാൻ കുവൈത്തും ഖത്തറും തമ്മിൽ ധാരണ, പുതിയ കരാര്‍ വരുന്നതോടെ ഈ രാജ്യങ്ങളില്‍ നിന്നുള്ള വാഹനങ്ങള്‍ ഗതാഗത നിയമ ലംഘനങ്ങള്‍ നടത്തിയാല്‍ വാഹനം രജിസ്റ്റര്‍ ചെയ്ത രാജ്യത്ത് നിന്ന് പിഴ ഈടാക്കാം
ഗതാഗത നിയമ ലംഘകരുടെ വിവരങ്ങൾ പരസ്പരം കൈമാറാൻ യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ തമ്മിൽ ധാരണയിലെത്തിയിരുന്നു. ഇപ്പോൾ കുവൈത്തും ഖത്തറും നിയമ ലംഘകരുടെ വിവരങ്ങൾ പരസ്പരം കൈമാറാൻ ധാരണയിലെത്തിയിരിക്കുകയാണ്. പിഴ അടക്കുന്നത് അടക്കമുള്ള സുരക്ഷാ, ട്രാഫിക് ഏകീകരണ നടപടികൾ പൂര്‍ത്തിയായി വരുന്നതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം ടെക്‌നിക്കൽ ഓഫീസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ ഖാലിദ് അൽ അദ്വാനി അറിയിച്ചു.
എല്ലാ ഗൾഫ് രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന ഏകീകൃത ട്രാഫിക് സംവിധാനത്തിന്‍റെ ഭാഗമായാണ് പുതിയ നീക്കം. ഇതോടെ ഇരു രാജ്യങ്ങളും തമിലുള്ള ഗതാഗത വിവരങ്ങള്‍ അന്യോനം കൈമാറുമെന്ന് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ വ്യക്തമാക്കി. ഏകീകൃത സംവിധാനം വഴി നിയമലംഘനത്തിന്‍റെ റിപ്പോര്‍ട്ടുകള്‍ അതിവേഗം ട്രാഫിക് വകുപ്പിന് ലഭിക്കും.
നിലവിൽ ഏതെങ്കിലുമൊരു ജിസിസി രാജ്യത്ത് രജിസ്റ്റർ ചെയ്ത വാഹനം മറ്റൊരു ഗൾഫ് രാജ്യത്ത് ചെന്ന് ഗതാഗത നിയമ ലംഘനങ്ങൾ നടത്തിയാൽ ഫൈന്‍ ചുമത്താൻ സാങ്കേതികമായി തടസ്സമുണ്ടായിരുന്നു.പുതിയ കരാര്‍ വരുന്നതോടെ ഈ രാജ്യങ്ങളില്‍ നിന്നുള്ള വാഹനങ്ങള്‍ ഗതാഗത നിയമ ലംഘനങ്ങള്‍ നടത്തിയാല്‍ വാഹനം രജിസ്റ്റര്‍ ചെയ്ത രാജ്യത്ത് നിന്ന് പിഴ ഈടാക്കാം.
നേരത്തെ ഫെബ്രുവരിയിൽ കുവൈത്തും യു.എ.ഇയുമായും ഏകീകൃത സംവിധാനം നടപ്പില്‍ വരുത്താനുള്ള കരാറില്‍ ഒപ്പ് വെച്ചിരുന്നു. ഇരുരാജ്യങ്ങളിലെയും ഗതാഗത വിഭാഗം തമ്മിൽ ഇലക്ട്രോണിക് വഴി ബന്ധിപ്പിച്ചാണ് വിവരം കൈമാറുക. നിയമലംഘനം നടത്തി മറ്റു രാജ്യത്തേക്കു മുങ്ങുന്നവരെ പിടികൂടാൻ ഇതുവഴി സാധിക്കും. ഗതാഗത സുരക്ഷ വർധിപ്പിക്കുന്നത് സംബന്ധിച്ച നയങ്ങളും നടപടികളും ശക്തമാക്കാനും ഇരുരാജ്യങ്ങളിലെയും മുതിർന്ന ഉദ്യോഗസ്ഥർ തമ്മിൽ അബുദാബിയിൽ നടത്തിയ ചർച്ചയിൽ ധാരണയായി.
നേരത്തെ ബഹ്റൈൻ, ഖത്തർ എന്നീ രാജ്യങ്ങളുമായും യുഎഇ ഗതാഗത വിഭാഗം ഇ–ലിങ്കിങ് ഏർപ്പെടുത്തിയിരുന്നു. സൗദി അറേബ്യ, ഒമാൻ എന്നീ രാജ്യങ്ങൾ കൂടി ഇ–ലിങ്കിങിൽ ചേരുന്നതോടെ ജിസിസിയിലെ ഗതാഗത നിയമ ലംഘകരുടെ കുരുക്ക് മുറുകും. നിയമം ലംഘിച്ച് മറ്റു രാജ്യങ്ങളിലേക്കു കടക്കുന്നവരെ പിടികൂടാൻ ഇതുവഴി സാധിക്കും. ശിക്ഷ നടപ്പാക്കാൻ പ്രതികളെ അതാതു രാജ്യങ്ങൾക്കു കൈമാറും. പിഴ മാത്രമുള്ള കേസുകളിൽ അത് അടച്ച് നടപടി പൂർത്തിയാക്കാനും സൗകര്യമുണ്ടാകും.
അതേപോലെ, യുഎഇയില്‍ ഖത്തറും തമ്മിലും ട്രാഫിക് നിയമം ലംഘിക്കുന്നവരുടെ വിവരങ്ങൾ പരസ്പരം കൈമാറാൻ ധാരണയിൽ എത്തിയിരുന്നു. യു.എ.ഇയുടെയും ഖത്തറിൻറെയും ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത സംയുക്ത സുരക്ഷ യോഗത്തിലാണ് തീരുമാനം. പലതവണ നടത്തിയ ചർച്ചക്ക് ശേഷമാണ് തീരുമാനം. ഗതാഗത മേഖലയിലെ വിവിധ വിവരങ്ങളും സാങ്കേതിക വിദ്യകളും പരസ്പരം കൈമാറും. ഖത്തര്‍- യുഎഇ സംയുക്ത സുരക്ഷാ സമിതിയുടെ യോഗത്തില്‍, ഇരു രാജ്യങ്ങളും തമ്മിലുള്ള ഗതാഗത സംവിധാനങ്ങള്‍ ബന്ധിപ്പിക്കുന്നതിന് ഒരു സംയോജിത ജിസിസി പദ്ധതി പൂര്‍ത്തിയാക്കിയതായി ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി ഗതാഗത മേഖലയിലെ വിവരങ്ങളും സാങ്കേതിക വിദ്യകളും പരസ്പരം കൈമാറും.
https://www.facebook.com/Malayalivartha