യാത്രക്കാരുടെ ലക്ഷങ്ങൾ സ്വാഹ.! പ്രവാസികളെ വെട്ടിലാക്കി വിമാനക്കമ്പനിയുടെ ഇരട്ടത്താപ്പ്, റദ്ദാക്കിയ ഗോ ഫസ്റ്റ് വിമാനങ്ങളിൽ ടിക്കറ്റെടുത്തവർ ടിക്കറ്റ് തുക തിരികെ ലഭിക്കാതെ വലയുന്നു
മുൻ കൂട്ടി ബുക്ക് ചെയ്ത യാത്രക്കാരെ പ്രതിസന്ധിയിലാക്കി സർവ്വീസുകൾ കൂട്ടത്തോടെ റദ്ദാക്കുന്ന നടപടിയാണ് ഗോ ഫസ്റ്റ് എയർലൈൻസ് സ്വീകരിക്കുന്നത്. റദ്ദാക്കിയ ഗോ ഫസ്റ്റ് വിമാനങ്ങളിൽ ടിക്കറ്റെടുത്ത പ്രവാസികൾ, ടിക്കറ്റ് തുക തിരികെ ലഭിക്കാതെ വലയുന്നു. സ്കൂൾ തുറക്കുന്നതിന് മുമ്പ് നാട്ടിലെത്താൻ ടിക്കറ്റെടുത്ത നിരവധി കുടുംബങ്ങളാണ് വെട്ടിലായത്. പണം തിരിച്ചു നൽകുന്നതിന് പകരം ട്രാവൽ ഏജന്റുമാർക്ക് മറ്റൊരു അവസരത്തിൽ ടിക്കറ്റ് നൽകാൻ കഴിയുന്ന വിധം ക്രെഡിറ്റ് നൽകാമെന്നാണ് വിമാനകമ്പനി പറയുന്നത്.
ഗോഫസ്റ്റ് വിമാനങ്ങൾ കഴിഞ്ഞമാസം പൊടുന്നനെ സർവീസ് റദ്ദാക്കിയതോടെ അവധിയാഘോഷിക്കാൻ ഗൾഫിലെത്തിയ നിരവധി കുടുംബങ്ങളാണ് വെട്ടിലായത്. മടക്കായത്രക്ക് കുട്ടികളടക്കം മൂന്നും നാലും പേർക്കായ വൻതുകയുടെ ടിക്കറ്റെടുത്തിരുന്നവർക്ക് പണം തിരിച്ചുകിട്ടുന്നില്ലെന്ന് മാത്രമല്ല, സ്കൂൾ തുറക്കുന്നതിന് മുമ്പ് കുടുംബത്തെ നാട്ടിലെത്തിക്കാൻ മറ്റുവിമാനങ്ങളിൽ കൂടുതൽ തുക മുടക്കി ടിക്കറ്റെടുക്കേണ്ടിയും വന്നു.
യാത്രക്ക് ഗോഫസ്റ്റ് വിമാനങ്ങളെ കൂടുതൽ ആശ്രയിച്ചിരുന്ന കണ്ണൂരിലെ പ്രവാസി കുടുംബങ്ങൾക്കാണ് വലിയ സാമ്പത്തിക നഷ്ടം നേരിട്ടതും.40000 രൂപ വരെ ഇത്തരത്തിൽ ടിക്കറ്റ് എടുത്തവർക്ക് തിരിച്ചു കിട്ടാനുണ്ട്. നിലവിൽ ജൂൺ 16 വരെ ഷെഡ്യൂൾ ചെയ്ത എല്ലാ ഫ്ളൈറ്റുകളും റദ്ദാക്കിയതായായണ് കമ്പനി അറിയിച്ചിരുന്നതെങ്കിലും സർവീസ് പുനരാരംഭിക്കുമെന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. ഈ മാസം അവസാനം സർവ്വീസുകൾ പുനരാരംഭിക്കാൻ കമ്പനി നീക്കങ്ങൾ നടത്തുന്നുണ്ട്.
എന്നാൽ ഫ്‌ളൈറ്റ് റദ്ദാക്കിയതിനെത്തുടർന്ന് യാത്രാ തടസ്സം നേരിട്ടവർക്ക് ആവശ്യമായ സഹായം നൽകുമെന്നും, ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് മുഴുവൻ പണവും മടക്കി നൽകുമെന്നാണ് എയർലൈൻ പ്രസ്താവനയിലൂടെ അറിയിച്ചത്. നേരത്തെ ജൂൺ 14 വരെയായിരുന്നു ഗോ ഫസ്റ്റ് ഫ്ലൈറ്റ് റദ്ദാക്കിയത്. പിന്നീട് തീയതി നീട്ടുകയായിരുന്നു. മെയ് 3 മുതൽ ആണ് ആദ്യമായി ഗോ ഫസ്റ്റ് എയർലൈൻ ഫ്ലൈറ്റുകൾ റദ്ദാക്കിയത്. മൂന്ന് ദിവസത്തേക്ക് വിമാനങ്ങൾ റദ്ദാക്കാൻ പെട്ടെന്ന് തീരുമാനിച്ചതിനെത്തുടർന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ എയർലൈൻസിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയതിന് പിന്നാലെയാണ് കൂടുതൽ ദിവസത്തേക്ക് സർവ്വീസുകൾ റദ്ദാക്കിയത്.
https://www.facebook.com/Malayalivartha