നാട്ടിലേക്ക് പോകാനുള്ള പെട്ടിപായ്ക്ക് ചെയ്തോളൂ...., സ്വകാര്യ മേഖല ജീവനക്കാർക്കുള്ള ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ച് സൗദി
വേനൽക്കാല അവധിയും പെരുന്നാളും ഒന്നിച്ചെത്തുന്നതോടെ പ്രവാസികൾ നാട്ടിലേക്ക് കുതിക്കാനുള്ള പ്ലാനിലാണ്. ഗൾഫ് രാഷ്ട്രങ്ങൾ എത്ര ദിവസം പെരുന്നാൾ അവധി പ്രഖ്യാപിക്കും എന്ന കാത്തിരിപ്പിലായിരുന്നു പ്രവാസികൾ. എന്നാൽ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഈ വർഷം യുഎഇ, സൗദി ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ ഇതിനോടകം ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു കഴിഞ്ഞു. കഴിഞ്ഞ ദിവസമാണ് സൗദി മാനവ വിഭവ ശേഷി, സാമൂഹിക വികസന മന്ത്രാലയം അവധി ദിനങ്ങൾ പ്രഖ്യാപിച്ചത്.
സ്വകാര്യ നോൺ - പ്രോഫിറ്റ് മേഖലയിലെ തൊഴിലാളികൾക്ക് നാലു ദിവസത്തെ പെരുന്നാൾ അവധി ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂൺ 30 വാരാന്ത്യ അവധി ആയതിനാൽ അതിന് പകരം മറ്റൊരു ദിവസം അവധി നൽകണം. പൊതുമേഖല ജീവനക്കാർക്ക് വാരാന്ത്യ അവധി കൂടി ഉൾപ്പെടുത്തിയാൽ രണ്ടാഴ്‌ചയോളം പെരുന്നാൾ അവധി ലഭിക്കും. എന്നാൽ സ്വകാര്യ നോൺ - പ്രോഫിറ്റ് മേഖലയിലെ തൊഴിലാളികൾക്ക് അറഫാ ദിനം മുതൽ ദുൽഹജ്ജ് 12 വരെയുള്ള നാലു ദിവസത്തെ അവധിയായിരിക്കും ലഭിക്കുന്നത്.
യുഎഇയിൽ ഇത്തവണ സ്വകാര്യ മേഖലയ്ക്ക് നാല് ദിവസത്തെ ബലി പെരുന്നാളവധിയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ മാസം 27 മുതൽ 30 വരെ അവധിയായിരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. ശനി, ഞായർ വാരാന്ത്യ അവധിയുള്ളവർക്ക് ഇത് ആറ് ദിവസത്തെ അവധിയായി നീളുന്നു. ശമ്പളത്തോട് കൂടി ഏറ്റവും ദൈർഘ്യമേറിയ അവധിയാണ് ഇത്തവണ സ്വകാര്യ മേഖലയിലെ പ്രവാസികൾക്ക് ലഭിക്കുന്നത്.
ജീവനക്കാർ ജൂലൈ 3നാണ് വീണ്ടും ജോലിക്കെത്തുക. ബലിപെരുന്നാൾ അവധിക്ക് മുമ്പുള്ള വാരാന്ത്യം കഴിഞ്ഞ് ഇടയ്ക്ക് ഒരു ദിവസം ( 26 ന്) ജോലി ചെയ്യേണ്ടതുണ്ട്. മലയാളികളുൾപ്പെടെ ചില പ്രവാസികൾ ഈ ദിവസം അവധിയെടുത്ത് ഒൻപത് ദിവസത്തെ ഇടവേളയിൽ നാട്ടിൽ പോയി വരാൻ ആലോചിക്കുന്നു. വേനൽക്കാല അവധിക്ക് നാട്ടിലേയ്ക്ക് പോകാൻ തീരുമാനിച്ചവർ ബലി പെരുന്നാൾ അവധികൾ കൂടി ചേർത്ത് യാത്ര തിരിക്കാനാണ് ഉദ്ദേശിക്കുന്നത്.
പത്തൊൻപതാം തീയതി ദുൽഹജ് ആദ്യ ദിവസമാണെന്ന് സൗദി ഇന്നലെ അറിയിച്ചിരുന്നു. ഇതനുസരിച്ച് ഗൾഫിൽ അറഫാ ദിനം 27 നും ബലി പെരുന്നാളിന്റെ ആദ്യ ദിനം 28നും ആയിരിക്കും.നാട്ടിലേക്ക് പോകാനായി തയ്യാറെടുക്കുന്ന പ്രവാസികളുടെ നടുവൊടിക്കുന്ന രീതിയിലുളള വർധനവാണ് വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്കിൽ വരുത്തിയിരിക്കുന്നത്.
ഈ മാസം 26ന് സ്കൂൾ അടയ്ക്കുന്നതും ബലിപെരുന്നാൾ അവധിയുമെല്ലാം മുന്നിൽ കണ്ട് നാട്ടിലെത്താൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് ടിക്കറ്റ്വർദ്ധനവ് നൽകുന്ന സാമ്പത്തിക ബാധ്യത ചെറുതല്ല. ഈ മാസം മുഴുവനും അടുത്ത മാസവും കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിലേക്കും ശരാശി 35000 രൂപയിലധികമാണ് ടിക്കറ്റിന് ചാർജ്.
https://www.facebook.com/Malayalivartha