ജീവന് കാവലാളായി മഹേഷ്!
കരമനയാറ് കടന്നുപോകുന്ന പേയാട് അരുവിപ്പുറം ആറിന് മരണ ചുഴി എന്നൊരു ദുഷ്‌പേര് കൂടിയുണ്ട്. പത്തു വര്‍ഷത്തിനിടെ 16 മരണങ്ങള്‍, അതിലുമേറെ ആത്മഹത്യാ ശ്രമങ്ങള്‍, ഇതൊക്കെയാണ് ഇങ്ങനൊരു പേര് കിട്ടാന്‍ കാരണമായത്.
എന്നാല്‍ ഇനിയൊരു ജീവന്‍ പോലും ഈ പുഴയില്‍ പൊലിയരുതെന്ന വാശിയോടെ ഒരു ചെറുപ്പക്കാരന്‍ ഇപ്പോള്‍ കാവലിനുണ്ടിവിടെ. അരുവിപ്പുറം എംഎസ് ഭവനില്‍ മഹേഷ്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ മരണത്തിന് വിട്ടുനല്‍കാതെ മഹേഷ് ആഴക്കയത്തില്‍ നിന്ന് മുങ്ങിയെടുത്തത് മൂന്നു പേരെയാണ്.
പേയാട് ഭജനമഠം, തച്ചോട്ടുകാവ് സ്വദേശികളായ രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികളെയും, മലയിന്‍കീഴ് സ്വദേശിയായ യുവാവിനെയും. മരണക്കയം ആഗ്രഹിച്ച് എത്തിയ നൂറോളം പേരെ അനുനയിപ്പിച്ച് ജീവിതത്തിലേക്ക് മടക്കി അയച്ചിട്ടുമുണ്ട് മഹേഷ്. കൗമാരങ്ങള്‍ വഴുതിവീണ ബ്ലൂ വെയില്‍ പോലുള്ള മരണക്കളികള്‍ പ്രചരിച്ചിരുന്ന സമയം. രഹസ്യമായി ഈ ആത്മഹത്യാ ഗെയിമില്‍ ഏര്‍പ്പെട്ട വിദ്യാര്‍ഥികള്‍ സാഹസിക നീന്തലിന് തെരഞ്ഞെടുത്തിരുന്ന ആറുകളില്‍ ഒന്നായിരുന്നു ഇത്.
ഉച്ചനേരത്തും വൈകുന്നേരങ്ങളിലും മൊബൈല്‍ ഫോണുകളുമായി കൗമാരക്കാരുടെ ഒഴുക്കായിരുന്നു ആയിടയ്ക്ക് കടവിലും ആറിനു മധ്യത്തെ പാറക്കൂട്ടങ്ങളിലും. ഇക്കൂട്ടരെ പിന്തിരിപ്പിച്ചു വിടാന്‍ ജാഗ്രതയോടെ പുഴക്കരയിലുണ്ടായിരുന്നു മഹേഷ്. പുറമേ ശാന്തമാണ് അരുവിപ്പുറം നദിയെങ്കിലും അടിത്തട്ടില്‍ ഒളിഞ്ഞിരിക്കുന്നത് അപകടകരമായ ചുഴികളും കയങ്ങളുമാണ്.
വിളപ്പില്‍ പഞ്ചായത്ത് പത്ത് വര്‍ഷം മുമ്പ് വരെ മണല്‍ ഖനനം നടത്തി ലേലം ചെയ്തിരുന്നത് ഇവിടെ നിന്നാണ്. കൂടാതെ അനധികൃത വൈഡൂര്യ ഖനനവും ഉണ്ടായിരുന്നു. ഇതൊക്കെ മൂലം പുഴയില്‍ അമ്പതടിയിലേറെ താഴ്ചയുള്ള കയങ്ങളാണ് നദിയിലുള്ളതെന്ന് മഹേഷ് പറയുന്നു.
മരണങ്ങള്‍ പെരുകിയതോടെ ആറിന്റെ തീരത്ത് പഞ്ചായത്ത് കഴിഞ്ഞ വര്‍ഷം അപകട മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചു. എങ്കിലും അതിനെല്ലാം ഉപരിയായി സമീപത്ത് താമസിക്കുന്ന മഹേഷിന്റെ കണ്ണുകള്‍ ഒരു കാവല്‍ക്കാരന്റെ കരുതലോടെ അവിടെയുണ്ട്.
https://www.facebook.com/Malayalivartha