പറക്കുന്ന വിമാനത്തില്‍നിന്നു മൃതദേഹം; വിമാനത്തിന്റെ ലാന്‍ഡിങ്-ഗിയര്‍-കംപാര്‍ട്ട്‌മെന്റിനുള്ളില്‍ ഒളിച്ചിരുന്ന് യാത്ര ചെയ്ത് യുകെയിലേക്ക് അനധികൃത കുടിയേറ്റത്തിന് ശ്രമിച്ച ഇന്ത്യന്‍ സഹോദരങ്ങളുടെ കഥ വീണ്ടും ഓര്‍മ്മയില്‍!
ജൂണിലെ അവസാന ഞായറാഴ്ച ഉച്ചകഴിഞ്ഞ്, അവധി ദിവസത്തിന്റെ ആലസ്യത്തില്‍ സണ്‍ബാത്ത് ചെയ്യുമ്പോഴുണ്ടായ സംഭവം ഇപ്പോഴും ഞെട്ടലോടെയാണ് ലണ്ടനില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയറായ ജോണ്‍ ബാള്‍ഡോക് ഓര്‍ക്കുന്നത്. ഭീകരമായിരുന്നു ആ കാഴ്ച, ആകാശത്തു നിന്ന് ഒരു മനുഷ്യശരീരം താഴേയ്ക്ക് വീഴുന്നു. ഒരു നിമിഷം സ്തബ്ധനായി തരിച്ചിരുന്നുപോയി ബാള്‍ഡോക്.
ലണ്ടനെയാകെ ഞെട്ടിച്ചു ഈ സംഭവം. നെയ്‌റോബിയില്‍നിന്നു ബ്രിട്ടനിലേക്കുള്ള കെനിയന്‍ വിമാനമായ ബോയിങ് 787-ന്റെ ലാന്‍ഡിങ്-ഗിയര്‍-കംപാര്‍ട്ട്‌മെന്റിനുള്ളില്‍ ഒളിച്ചിരുന്നെത്തിയ യാത്രക്കാരന്‍, ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിനു സമീപമുള്ള വീടിന്റെ മുറ്റത്തേയ്ക്ക് വീഴുകയായിരുന്നു. ലണ്ടനില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയറായ ജോണ്‍ ബാള്‍ഡോക്കിന്റെ സുഹൃത്ത് ബോബ് റെന്‍വിക്കിന്റെ ഉടമസ്ഥതയിലുള്ളതാണ് വീട്. വര്‍ഷങ്ങളായി ഒരുമിച്ചു ജോലി ചെയ്യുന്ന ഇരുവരും കഴിഞ്ഞ നവംബറിലാണ് ഈ വീട്ടില്‍ താമസം ആരംഭിച്ചത്. വീട്ടുമുറ്റത്ത് കോണ്‍ക്രീറ്റ് സ്ലാബുകള്‍ പതിച്ചിരിക്കുന്നതിനിടയിലെ പുല്‍ത്തകിടിയിലേക്കാണ് യാത്രക്കാരന്റെ ശരീരം വീണത്. സംഭവസമയം പൂന്തോട്ടത്തില്‍ വെയില്‍ കായുകയായിരുന്ന ബാള്‍ഡോക്കിനു മൂന്നടി മാത്രം അകലത്തിലാണ് ശരീരം വന്നുവീണത്.
ഭയന്ന് വെളിയിലേക്ക് ഓടിയ ബാള്‍ഡോക് അയല്‍ക്കാരെയും പോലീസിനേയും വിവരം അറിയിച്ചു. ഉടന്‍ പൊലീസ് സ്ഥലത്തെത്തുകയും മൃതദേഹം വിമാനത്തില്‍ നിന്നു വീണതാണെന്ന് സ്ഥരീകരീകരിക്കുകയും ചെയ്തു. യുകെയിലേക്ക് അനധികൃതമായി കുടിയേറുക എന്ന ലക്ഷ്യത്തോടെ ഗിയര്‍ കംപാര്‍ട്ടുമെന്റില്‍ കയറിക്കൂടിയതാകാം ഇയാള്‍ എന്നാണ് നിഗമനം. ഇതു സംബന്ധിച്ചു പൊലീസും വിമാനത്താവള അധികൃതരും കെനിയന്‍ എയര്‍വേയ്‌സും അന്വേഷണം തുടരുകയാണ്.
2015 ജൂണില്‍ ജൊഹാനസ്ബര്‍ഗില്‍ നിന്ന് വന്ന ബ്രിട്ടിഷ് എയര്‍വേയ്‌സിന്റെ വിമാനത്തിലും 2012 ഓഗസ്റ്റില്‍ കേപ്ടൗണില്‍ നിന്നുമെത്തിയ മറ്റൊരു വിമാനത്തിലും സമാനമായ സംഭവങ്ങള്‍ നടന്നിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍, 23 വര്‍ഷം മുന്‍പ് ഇത്തരത്തില്‍ ഒളിച്ചുകടക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ സഹോദരങ്ങളുടെ സാഹസികയാത്ര വീണ്ടും വാര്‍ത്തയാവുകയാണ്. അന്ന് രക്ഷപ്പെട്ട പര്‍ദീപ് സൈനിയുടെ കഥ വിസ്മയകരമാണ്.
പര്‍ദീപ് പഞ്ചാബില്‍ കാര്‍ മെക്കാനിക്കായി ജോലി നോക്കുന്ന സമയം. എങ്ങനെയെങ്കിലും വിദേശത്തേക്ക് കടക്കണമെന്നുണ്ട്. എന്നാല്‍ പഞ്ചാബില്‍ നിന്നുള്ളവര്‍ വിഘടനവാദികളാണെന്ന സംശയത്തില്‍ ഇംഗ്ലണ്ടില്‍ കനത്ത നിരീക്ഷണത്തിലായിരുന്ന സമയമായിരുന്നു അത്. ഒട്ടേറെ പേര്‍ അറസ്റ്റിലുമായി. അങ്ങനെയാണ് അനധികൃതമായി കടക്കാന്‍ തീരുമാനിക്കുന്നത്. 22 വയസ്സായിരുന്നു അന്ന് പര്‍ദീപിന്. ഇന്ത്യക്കാരെ അനധികൃതമായി ബ്രിട്ടനിലേക്കു കടത്തുന്ന ഒരാളാണു പര്‍ദീപ് സൈനിയോടും അനുജന്‍ വിജയിനോടും അക്കാര്യം പറഞ്ഞത്: 'ചെലവൊന്നുമില്ലാതെ ലണ്ടനിലേക്കു കടക്കാനൊരു വഴിയുണ്ട് വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ കംപാര്‍ട്‌മെന്റ്. അതിനകത്ത് ആരുമറിയാതെ കയറ്റിയിരുത്തുന്ന കാര്യം ഞാനേറ്റു. അവിടെ എത്തിയതിനു ശേഷം രക്ഷപ്പെടുന്ന കാര്യം നിങ്ങള്‍ നോക്കണം' എന്നയാള്‍ പറഞ്ഞപ്പോള്‍ വിദേശത്തൊരു സ്വപ്നഭാവി പ്രതീക്ഷിച്ചിരുന്ന പര്‍ദീപിനും വിജയിനും അതു വലിയൊരു പ്രലോഭനമായിരുന്നു. അങ്ങനെ 1996 ഒക്ടോബറില്‍ മനുഷ്യക്കടത്തുകാരന്റെ സഹായത്തോടെ അവര്‍ ഡല്‍ഹി വിമാനത്താവളത്തില്‍നിന്നു ലണ്ടനിലേക്കുള്ള ബോയിങ് വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ കംപാര്‍ട്‌മെന്റില്‍ കയറിപ്പറ്റി. വിമാനത്തിന്റെ മുന്‍വശത്തുള്ള കംപാര്‍ട്‌മെന്റിലായിരുന്നു ഇരുവരും. ടേക്ക് ഓഫിന്റെയും ലാന്‍ഡിങ്ങിന്റെയും സമയത്തു മാത്രം തുറക്കുന്നവയാണ് ഈ കംപാര്‍ട്‌മെന്റ്.
വിമാനത്തിലെ ലാന്‍ഡിങ് ഗിയര്‍ കംപാര്‍ട്‌മെന്റില്‍ കയറി യാത്ര ചെയ്താലുള്ള പ്രശ്‌നത്തെക്കുറിച്ച് ഇരുവര്‍ക്കും അറിയുക പോലുമില്ലായിരുന്നു. അതിനു മുന്‍പ് വിമാനത്തില്‍ യാത്ര ചെയ്തിട്ടുമില്ല. അങ്ങനെയാണു മനുഷ്യക്കടത്തുകാരന്റെ വാക്കുകളില്‍ വീണുപോയത്. ലാന്‍ഡിങ് ഗിയറില്‍ പിടിച്ചു കയറി ജീവിതത്തിലേക്കു രക്ഷപ്പെട്ട ആരും ഇല്ലെന്നുള്ള കാര്യം ഈ സഹോദരങ്ങള്‍ക്ക് പക്ഷേ അറിയില്ലായിരുന്നു. ഡല്‍ഹിയില്‍ നിന്ന് ലണ്ടനിലേക്കുള്ള 10 മണിക്കൂര്‍ യാത്രയില്‍ 6500 കിലോമീറ്ററാണ് സഞ്ചരിക്കാനുണ്ടായിരുന്നത്. ലാന്‍ഡിങ് ഗിയര്‍ കംപാര്‍ട്‌മെന്റില്‍ തണുപ്പാകട്ടെ, മൈനസ് 60 ഡിഗ്രിയായിരുന്നു.
അന്ന് 22-കാരനായ പര്‍ദീപും 19-കാരനായ സഹോദരന്‍ വിജയും അനധികൃത കുടിയേറ്റത്തിന് സഹായിക്കുന്ന ആളിന്റെ സഹായത്തോടെ വിമാനത്തിന്റെ ചക്രഅറയില്‍ കടന്നു കൂടിയത് 1996 ഒക്ടോബറിലാണ്. ഇന്ന് 44 വയസ്സ് പിന്നിട്ട പര്‍ദീപ് അന്നത്തെ യാത്രയെക്കുറിച്ച് ഓര്‍ക്കാന്‍ പോലും ആഗ്രഹിക്കുന്നില്ല. സൗത്ത് വെസ്റ്റ് ലണ്ടനിലെത്താറായപ്പോഴേക്കും തണുത്തുമരവിച്ച് വിജയ് മരിച്ചിരുന്നു. ലാന്‍ഡിങ്ങിനായി കംപാര്‍ട്‌മെന്റ് തുറന്നപ്പോള്‍ 2000 അടി ഉയരത്തില്‍നിന്നു മൃതദേഹം താഴെ വീഴുകയും ചെയ്തു. റിച്ച്‌മോണ്ടിലെ ഒരു വ്യവസായിക കേന്ദ്രത്തിലായിരുന്നു മൃതദേഹം വീണത്. പക്ഷേ മൃതദേഹം കണ്ടെത്തിയത് അഞ്ചു വര്‍ഷം കഴിഞ്ഞപ്പോള്‍ മാത്രമായിരുന്നു.
പര്‍ദീപ് വന്നുവീണത് ആകട്ടെ റണ്‍വേയിലായിരുന്നു. ബഗേജ് ശേഖരിക്കാന്‍ വന്നവരാണ്, ശരീരോഷ്മാവ് അപായകരമായ വിധം താഴ്ന്ന് 'ഹൈപോതെര്‍മിയ' അവസ്ഥയില്‍ ബോധമില്ലാതെ കിടക്കുന്ന പര്‍ദീപിനെ അന്നു കണ്ടെത്തിയത്. ഉടനെ ആശുപത്രിയിലെത്തിച്ചു. ഓക്‌സിജന്റെ അഭാവത്തില്‍ പര്‍ദീപിന്റെ ബോധം നഷ്ടപ്പെട്ടിരുന്നു .
ഡല്‍ഹിയില്‍നിന്നു ലണ്ടന്‍ വരെ പര്‍ദീപ് നടത്തിയ യാത്രയില്‍ അദ്ദേഹം രക്ഷപ്പെട്ടത് ഡോക്ടര്‍മാര്‍ക്കു പോലും അദ്ഭുതമായിരുന്നു. ശരീരം മരവിച്ചു പോകുന്ന കൊടുംതണുപ്പും ഓക്‌സിജനില്ലാത്ത അവസ്ഥയും മറികടന്ന് 10 മണിക്കൂര്‍ യാത്ര. യാത്രയ്ക്കിടെ 40,000 അടി വരെ ബോയിങ്ങിന്റെ ആ ജെറ്റ് വിമാനം ഉയര്‍ന്നിരുന്നു. ആകെ താണ്ടിയ ദൂരമാകട്ടെ 4000 മൈലും. പക്ഷേ അതിശക്തമായ തണുപ്പു വന്നതോടെ, സ്വയരക്ഷയ്ക്കായി ആന്തരിക ശാരീരിക പ്രവര്‍ത്തനങ്ങള്‍, ശരീരം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്ന 'സസ്‌പെന്‍ഡഡ് അനിമേഷന്‍' എന്ന അവസ്ഥയിലേക്ക്് ശരീരം സ്വാഭാവികമായി മാറി. തണുപ്പിനെ അതിജീവിക്കുന്നതിനായി മൃഗങ്ങള്‍ സ്വീകരിക്കുന്നതും ഈ രക്ഷാരീതിയാണ്. കൊടുംമഞ്ഞിലും വെള്ളമില്ലാതെ വരുമ്പോഴും മറ്റും, മൃഗങ്ങള്‍ ജൈവ പ്രവര്‍ത്തനങ്ങളെല്ലാം ഇങ്ങനെ പൂര്‍ണമായി നിര്‍ത്തിവച്ചു സ്വന്തം ശരീരം രക്ഷിക്കാറുണ്ട്.
എന്നാല്‍ അതികഠിനമായ മഞ്ഞില്‍ മനുഷ്യന് ഇത് അസാധ്യമാണ്. സൈനിയുടെ കാര്യത്തില്‍ പക്ഷേ രക്ഷയായത് ഇതാണ് എന്നതാണ് വിസ്മയിപ്പിക്കുന്നത്. താപനില മൈനസ് 60 ഡിഗ്രി വരെയെത്തിയപ്പോള്‍ ബയോളജിക്കല്‍ പ്രവര്‍ത്തനങ്ങള്‍ സ്വാഭാവികമായും താഴ്ന്ന് സ്വയം രക്ഷിക്കാന്‍ ശരീരം നടത്തിയ ശ്രമം സൈനിക്ക് തുണയാവുകയായിരുന്നു. എന്നാല്‍ താപനില പിന്നെയും താഴ്ന്നിരുന്നെങ്കില്‍ പ്രശ്‌നമാകുമായിരുന്നേനെ. വ്യക്തിയുടെ ശരീരത്തിന്റെ ആരോഗ്യവും ഇക്കാര്യത്തില്‍ നിര്‍ണായകമാണ്. ഇക്കാര്യത്തില്‍ ശാസ്ത്രലോകത്തെ ഞെട്ടിച്ചിട്ടുള്ളത്, വെള്ളമോ ഭക്ഷണമോ ഇല്ലാതെ 'സസ്‌പെന്‍ഡഡ് അനിമേഷനില്‍' മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെ ജീവിക്കാന്‍ കഴിവുള്ള ആഫ്രിക്കന്‍ ലങ്ഫിഷ് മാത്രമാണ്.
ആശുപത്രിയില്‍നിന്നു പുറത്തിറങ്ങിയ പര്‍ദീപ് കരുതിയത് വിഘടനവാദിയെന്നു പറഞ്ഞ് തന്നെ അറസ്റ്റ് ചെയ്യുമെന്നായിരുന്നു. തിരിച്ച് ഇന്ത്യയിലേക്ക് അയയ്ക്കുമെന്നും കരുതി. എന്നാല്‍ 2014 വരെ നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ പര്‍ദീപിന് ബ്രിട്ടനില്‍ തന്നെ തങ്ങാന്‍ അനുവാദം ലഭിച്ചു. അതിനു ശേഷമായിരുന്നു വിവാഹം. ഇന്ന് നാലും ഒന്നും വയസ്സുള്ള രണ്ട് ആണ്‍മക്കളുണ്ട്. നോര്‍ത്ത് ലണ്ടനിലെ വെംബ്ലിയില്‍ താമസിക്കുന്ന പര്‍ദീപ്് ഹീത്രുവിലെ ഒരു കാറ്ററിങ് കമ്പനിയില്‍ ഡ്രൈവറായി ജോലി നോക്കുകയാണ്.
അങ്ങനെ ഇംഗ്ലണ്ടിലേക്ക് അനധികൃതമായി കുടിയേറി രക്ഷപ്പെട്ട, അറിയപ്പെടുന്ന ആദ്യത്തെ വ്യക്തിയായി പര്‍ദീപ്. രണ്ടാമത്തെയാള്‍ 2015 ജൂണില്‍ ജോഹന്നാസ്ബര്‍ഗില്‍നിന്ന് ലണ്ടനിലേക്ക് വന്ന ബ്രിട്ടിഷ് എയര്‍വേയ്‌സിന്റെ വിമാനത്തില്‍ ഒളിച്ചുകടന്ന ഇരുപത്തിനാലുകാരനാണ്.
പക്ഷേ ഇന്നും 1996 ഒക്ടോബറിലെ ആ യാത്രയുടെ ഓര്‍മകള്‍ പര്‍ദീപിനെ വിട്ടുപോയിട്ടില്ല. സഹോദരന്റെ മരണമോര്‍ത്ത് ആറു വര്‍ഷത്തോളം വിഷാദരോഗത്തിന്റെ പിടിയിലായിരുന്നു. 'ഞങ്ങള്‍ രണ്ടു പേരും മരിച്ചിരുന്നെങ്കില്‍ കുഴപ്പമില്ലായിരുന്നു. രണ്ടു പേരും രക്ഷപ്പെട്ടാലും നല്ലതായിരുന്നു. പക്ഷേ ഒരുമിച്ചു യാത്ര പുറപ്പെട്ടവരില്‍ ഒരാള്‍ രക്ഷപ്പെടുകയും മറ്റൊരാള്‍ മരിക്കുകയും ചെയ്താല്‍...'എന്ന് ചോദിച്ച് അര്‍ദ്ധോക്തിയില്‍ നിര്‍ത്തുന്നു പര്‍ദീപ്. സ്വന്തം സഹോദരന്‍ തണുത്തു മരവിച്ചു ഭൂമിയിലേക്കു പതിക്കുന്നതു കാണാന്‍ പോലും അന്ന് പര്‍ദീപിന് പറ്റിയില്ല. ശരീരോഷ്മാവ് നഷ്ടപ്പെട്ട്, ഓക്‌സിജനില്ലാതെ, അബോധാവസ്ഥയിലായിപ്പോയിരുന്നു അദ്ദേഹം.
ആദ്യമായി വിമാനത്തില്‍ കയറിയതിനെപ്പറ്റിയും മാധ്യമപ്രവര്‍ത്തകര്‍ പിന്നീട് പര്‍ദീപിനോടു ചോദിച്ചു 'ആ യാത്രയുടെ ബുദ്ധിമുട്ട് ഞാനെങ്ങനെ നിങ്ങളെ പറഞ്ഞു മനസ്സിലാക്കും...?' എന്നായിരുന്നു മറുപടിച്ചോദ്യം. വര്‍ഷങ്ങള്‍ പലതു കഴിഞ്ഞെങ്കിലും പര്‍ദീപിന്റെ നെഞ്ചില്‍ ആ മരണത്തണുപ്പ് ഇപ്പോഴും അരിച്ചിറങ്ങുന്നു.
https://www.facebook.com/Malayalivartha