ആണവമിസൈല്‍: ലോകത്തിലെ ഏറ്റവും ഭയാനക ആയുധം!
ലോകത്തിലെ ഏറ്റവും ഭയാനക ആയുധങ്ങളിലൊന്നാണ് റഷ്യയുടെ 9എം730 ബുറിവീസ്‌നിക് മിസൈല്‍. ആണവോര്‍ജം ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്നു എന്നതാണ് ഇതിന്റെ നശീകരണ ശേഷി ലോകത്തെ ഇത്രയേറെ ഭീതിപ്പെടുത്താനുള്ള പ്രധാന കാരണം. അതിനാല്‍ ഇന്നും രഹസ്യങ്ങളുടെ കാരിരുമ്പു മറയില്‍ സൂക്ഷിച്ചിരിക്കുകയാണ് റഷ്യ ഈ 'രാക്ഷസ' മിസൈലിനെപ്പറ്റിയുള്ള വിവരങ്ങള്‍. കഴിഞ്ഞ വര്‍ഷം റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ലോകത്തിനു പരിചയപ്പെടുത്തിയ ഈ ആയുധം പക്ഷേ അടുത്തിടെ വീണ്ടും ചര്‍ച്ചകളില്‍ ഇടംപിടിച്ചു.
റഷ്യയിലെ ഒരു ജനവാസ മേഖലയ്ക്കു സമീപം നടത്തിയ മിസൈല്‍ പരീക്ഷണം പരാജയപ്പെട്ടുണ്ടായ സ്‌ഫോടനത്തില്‍ അഞ്ച് ആണവ വിദഗ്ധര്‍ മരിക്കുകയും 3 പേര്‍ക്ക് പരിക്കേല്‍ക്കയും ചെയ്തതിനെ തുടര്‍ന്നാണ് ഈ മിസൈല്‍ വീണ്ടും മാധ്യമശ്രദ്ധയിലെത്തിയത്. പരാജയപ്പെട്ട ആ ആയുധം ബുറിവീസ്‌നിക് മിസൈലാണെന്ന് രാജ്യാന്തര നിരീക്ഷകര്‍ ഉറപ്പിച്ചു പറയുമ്പോഴും, പരീക്ഷണം നടന്ന കടല്‍ഭാഗത്തേക്ക് അടുത്ത ഒരു മാസം കപ്പലുകളെപ്പോലും അടുപ്പിക്കാന്‍ അനുവദിക്കാതെ നിരോധനാജ്ഞ തീര്‍ത്തിരിക്കുകയാണ് റഷ്യ.
ഓഗസ്റ്റ് എട്ടിന് രാവിലെ ഒന്‍പതു മണിക്ക് വടക്കു പടിഞ്ഞാറന്‍ റഷ്യയിലെ വൈറ്റ് സീ തീരത്തോടു ചേര്‍ന്നുള്ള അര്‍ഹാന്‍ഗില്‍സ്‌ക് മേഖലയില്‍ ഉണ്ടായ സ്‌ഫോടനത്തെപ്പറ്റി ആദ്യം ലോകത്തെ അറിയിച്ചത് റഷ്യന്‍ പ്രതിരോധ വകുപ്പാണ്. റോക്കറ്റിന്റെ ലിക്വിഡ് പ്രൊപ്പലന്റ് എന്‍ജിന്‍ പൊട്ടിത്തെറിച്ച് രണ്ടു പേര്‍ മരിച്ചെന്നും ആറു പേര്‍ക്കു പരുക്കേറ്റെന്നുമായിരുന്നു പ്രസ്താവന. സംഭവത്തെത്തുടര്‍ന്ന് ആണവവികിരണ ചോര്‍ച്ചയുണ്ടായില്ലെന്നും റഷ്യ വ്യക്തമാക്കി. എന്നാല്‍ സിവിറൊദ്വിന്‍സ്‌ക് നഗരത്തില്‍ റേഡിയേഷന്റെ തോത് കൂടിയിരിക്കുന്നു എന്നായിരുന്നു അവിടെ നിന്നുള്ള റിപ്പോര്‍ട്ട്!
ചെര്‍ണോബില്‍ ആണവനിലയത്തില്‍ സ്‌ഫോടനമുണ്ടായപ്പോള്‍ തുടക്കത്തില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നു പറഞ്ഞ് ജനങ്ങളെ ആണവവികിരണമേല്‍ക്കാന്‍ 'വിട്ടുകൊടുക്കുകയും' ഒടുവില്‍ തെറ്റുപറ്റിയെന്നു സമ്മതിക്കുകയും ചെയ്തതാണ് ചെര്‍ണോബിലിലെ ചതിയായി ലോകം ഇന്നും ഏറ്റുപറയുന്നത്. സമാനമായ വിധം ജനങ്ങളെ ആണവവികിരണമേല്‍പ്പിച്ച് പിന്നീടെല്ലാം മൂടിവയ്ക്കാനുള്ള ശ്രമമാണു റഷ്യ നടത്തിയതെന്നാണ് നിലവിലെ ആരോപണം.
വിമര്‍ശനം ശക്തമായതോടെ രണ്ടു ദിവസത്തിനപ്പുറം റഷ്യന്‍ ആണവ ഏജന്‍സി റസാറ്റത്തിന്റെ വിശദീകരണമെത്തി. സമുദ്രതീരത്തു നിന്ന് അല്‍പം മാറി 'ന്യൂക്ലിയാര്‍ ഐസോടോപ് വഴി ഊര്‍ജം ഉല്‍പാദിപ്പിച്ചുള്ള ഒരു പരീക്ഷണം' നടത്തുന്നതിനിടെയായിരുന്നു സ്‌ഫോടനം എന്നായിരുന്നു അത്. സംഭവത്തില്‍ അഞ്ച് ആണവ എന്‍ജിനീയര്‍മാര്‍ക്കു ജീവാപായവും മൂന്നു പേര്‍ക്ക് പരുക്കേള്‍ക്കുകയുമുണ്ടായി. റഷ്യന്‍ പ്രതിരോധ വകുപ്പും റസാറ്റവും പുറത്തുവിട്ട മരണസംഖ്യയിലെ വ്യത്യാസവും പല കോണുകളില്‍ നിന്നു സംശയമുയരാന്‍ കാരണമായി.
അതിനിടെ റഷ്യയുടെ വടക്കുപടിഞ്ഞാറന്‍ തീരത്തെ ഡ്വിന ഉള്‍ക്കടല്‍ വഴിയുള്ള ഗതാഗതം ഒരു മാസത്തേക്കു റഷ്യ നിരോധിച്ചു. മിസൈല്‍ പരീക്ഷണം പരാജയപ്പെട്ടതിനെത്തുടര്‍ന്നു പ്രദേശത്തു നിറഞ്ഞ അവശിഷ്ടങ്ങളെക്കുറിച്ചു പോലും പുറംലോകമറിയരുതെന്ന ലക്ഷ്യത്തോടെയായിരുന്നു അതെന്നാണ് നിരീക്ഷകര്‍ പറയുന്നത്.
മരിച്ച അഞ്ചു പേര്‍ക്കും വിശിഷ്ട സേവനത്തിനുള്ള മരണാനന്തര ബഹുമതിയും പ്രഖ്യാപിച്ചു. റഷ്യയുടെ പ്രധാനപ്പെട്ട ആണവായുധ നിര്‍മാണ കേന്ദ്രം സ്ഥിതി ചെയ്യുന്ന സരോവ് നഗരത്തിലായിരുന്നു അഞ്ച് പേര്‍ക്കും അന്ത്യവിശ്രമം. മോസ്‌കോയില്‍ നിന്ന് ഏകദേശം 1000 കിലോമീറ്റര്‍ ദൂരെയാണ് ന്യോനോക്സ എന്ന കടലോര ഗ്രാമം.
അവിടെ വൈറ്റ് സീയിലാണ് സോവിയറ്റ് യൂണിയന്റെയും റഷ്യയുടെയും നാവികസേനയുടെ ഏറ്റവും പ്രധാനപ്പെട്ട മിസൈല്‍ പരീക്ഷണങ്ങളിലേറെയും നടന്നത്. അവയില്‍ കപ്പല്‍വേധ, വിമാനവേധ മിസൈലുകളും ആണവ അന്തര്‍വാഹിനികളില്‍ ഉപയോഗിക്കുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളുമെല്ലാം ഉള്‍പ്പെട്ടു. ഉപഗ്രഹ ചാരക്കണ്ണുകളെ മറയ്ക്കാനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കിയായിരുന്നു ഇക്കാലമത്രയും റഷ്യയുടെ പരീക്ഷണങ്ങള്‍. മാത്രവുമല്ല ന്യോനോക്സയിലെ ഏകദേശം അഞ്ഞൂറോളം വരുന്ന പ്രദേശവാസികളോടു പരീക്ഷണ സമയത്തു മാറിത്താമസിക്കാനും അധികൃതര്‍ ആവശ്യപ്പെടും. ഏതാനും മണിക്കൂര്‍ നേരത്തേക്കാണ് ഈ മാറിനില്‍ക്കല്‍. എന്നാല്‍ ജനത്തെ ഭയപ്പെടുത്തി കൃത്യമായ ഇടവേളകളില്‍ ഇതു സംഭവിക്കാറുണ്ടെന്ന് ഗ്രാമവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു.
ആണവ അന്തര്‍വാഹിനികള്‍ നിര്‍മിക്കുന്ന ഒരു വമ്പന്‍ ഷിപ്യാര്‍ഡുണ്ട് സിവിറൊദ്വിന്‍സ്‌കില്‍. അതിനാല്‍ത്തന്നെ കൃത്യമായ ഇടവേളകളില്‍ അന്തരീക്ഷത്തിലെ ആണവവികിരണ തോത് അളക്കുന്നതും പതിവാണ്. ഓഗസ്റ്റ് എട്ടിന് മിസൈല്‍ പരീക്ഷണത്തിനു ശേഷം നടത്തിയ അളവെടുക്കലില്‍ മണിക്കൂറില്‍ രണ്ട് മൈക്രോസിവട്‌സ് എന്ന കണക്കിന് റേഡിയേഷന്‍ ഉയര്‍ന്നതായാണു കാണിച്ചത്. പരീക്ഷണം നടന്ന സ്ഥലത്തു നിന്ന് ഏകദേശം 40 കിലോമീറ്റര്‍ അകലെയായിരുന്നു ഈ കൂടിയ അളവ് രേഖപ്പെടുത്തിയതെന്നും ഓര്‍ക്കണം.
പ്രദേശത്തെ ശരാശരി റേഡിയേഷനേക്കാള്‍ 20 മടങ്ങ് അധികമായിരുന്നു ഇത്. ഇത്രയും അളവില്‍ റേഡിയേഷന്‍ അന്തരീക്ഷത്തില്‍ ഏകദേശം അരമണിക്കൂറോളമുണ്ടായിരുന്നു. പിന്നീട് സാധാരണ റേഡിയേഷന്‍ നിലയായ മണിക്കൂറില്‍ 0.1 മൈക്രോസിവട്‌സ് എന്ന തോതിലേക്കു താഴുകയും ചെയ്തു.
അതിനിടെ വാതിലും ജനലുമെല്ലാം അടച്ച് വീട്ടില്‍ത്തന്നെയിരിക്കണമെന്നുള്ള ഔദ്യോഗികമായ മുന്നറിയിപ്പുമെത്തിയിരുന്നു.പലരും അതിനിടെ റേഡിയേഷന്‍ കൊണ്ടുള്ള പൊള്ളലില്‍ നിന്നു രക്ഷ നല്‍കുന്ന അയഡിന്‍ വാങ്ങാനായി മെഡിക്കല്‍ സ്റ്റോറുകളില്‍ തിക്കിത്തിരക്കി ത്തുടങ്ങിയിരുന്നു. റേഡിയേഷനേറ്റാല്‍ അതിന്റെ തീവ്രത കുറയ്ക്കാന്‍ സഹായിക്കുന്നതാണ് അയഡിന്‍.
അതിനിടെ റഷ്യയുടെ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ടെത്തി. ഓഗസ്റ്റ് എട്ടിന് മണിക്കൂറില്‍ 1.78 മൈക്രോസീവട്‌സ് റേഡിയേഷന്‍ വര്‍ധന മാത്രമാണു രേഖപ്പെടുത്തിയതെന്നായിരുന്നു കേന്ദ്ര റിപ്പോര്‍ട്ട്. അതായത് ശരാശരിയുടെ 16% ഇരട്ടി. അതും ചെറിയൊരു പ്രദേശം കേന്ദ്രീകരിച്ചു മാത്രമായിരുന്നു. സിവിറൊദ്വിന്‍സ്‌കിന്റെ മറ്റു മേഖലകളില്‍ ഏറ്റവും ഉയര്‍ന്ന റേഡിയേഷന്‍ മണിക്കൂറില്‍ 0.45 മുതല്‍ 1.33 മൈക്രോ സിവട്‌സ് വരെയാണു രേഖപ്പെടുത്തിയത്. എല്ലായിടത്തും രണ്ടര മണിക്കൂറിനു ശേഷം റേഡിയേഷന്‍ സാധാരണ നിലയിലേക്കു താഴ്‌ന്നെന്നും കാലാവസ്ഥാ റിപ്പോര്‍ട്ട് വ്യക്തമാക്കി. ഈ തോതിലുള്ള റേഡിയേഷന്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നതല്ലെന്നായിരുന്നു സര്‍ക്കാര്‍ഭാഷ്യം.
വിമാനയാത്രയ്ക്കിടയിലോ മെഡിക്കല്‍ സ്‌കാനിങ് നടത്തുമ്പോഴോ ഏല്‍ക്കുന്നത്ര റേഡിയേഷന്‍ പോലും ഇതുവഴി ഏറ്റിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. അഗ്‌നിരക്ഷാസേനയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലും മേഖലയില്‍ കൂടുതല്‍ റേഡിയോആക്ടിവ് മലിനീകരണം നടന്നതിന്റെ തെളിവുകള്‍ കണ്ടെത്താനായില്ല.
ഓഗസ്റ്റ് എട്ടിനു ശേഷം മേഖലയില്‍ റേഡിയേഷന്‍ വ്യതിയാനങ്ങളൊന്നും ഉണ്ടായില്ലെന്നാണ് അധികൃതര്‍ പറയുന്നത്. അതിനിടെ ഓഗസ്റ്റ് 12-നു വീണ്ടും ഇവിടെ ഒഴിപ്പിക്കല്‍ ഉത്തരവ് വന്നു. എന്താണ് അടുത്ത പ്രശ്‌നം എന്ന് ആശങ്കപ്പെട്ടിരുന്ന പ്രദേശവാസികള്‍ക്ക് ആശ്വാസമായി വൈകാതെ തന്നെ ആ ഉത്തരവ് പിന്‍വലിക്കുകയും ചെയ്തു. ചെറിയൊരു ആശയക്കുഴപ്പത്തിന്റെ പേരിലായിരുന്നു മുന്നറിയിപ്പ് പുറപ്പെടുവിച്ചതെന്നായിരുന്നു അധികൃതര്‍ പറഞ്ഞത്.
എന്നാല്‍ റേഡിയേഷന്‍ പരിശോധനയ്ക്കായുള്ള റഷ്യയിലെ രണ്ട് സുപ്രധാന ന്യൂക്ലിയര്‍ മോണിറ്ററിങ് സ്റ്റേഷനുകള്‍ സ്‌ഫോടനത്തിനു പിന്നാലെ 'നിശബ്ദമായതിന്റെ' ഉത്തരം ഇപ്പോഴും ലഭിച്ചിട്ടില്ല. കിറോവ്, ഡുബ്‌ന എന്നിവിടങ്ങളിലെ സ്റ്റേഷനുകളാണ് കമ്യൂണിക്കേഷന്‍, നെറ്റ്വര്‍ക്ക് തകരാറുകളാണെന്ന പേരില്‍ പ്രവര്‍ത്തനം നിര്‍ത്തിയത്. റേഡിയോ ആക്ടീവ് വികിരണങ്ങളുടെ പൊള്ളലേറ്റാണ് എന്‍ജിനീയര്‍മാരെ ആശുപത്രിയിലെത്തിച്ചതെങ്കിലും അതിനെപ്പറ്റി യാതൊരു സൂചനയും ഡോക്ടര്‍മാര്‍ക്കു നല്‍കിയിരുന്നില്ലെന്ന് കഴിഞ്ഞ ദിവസം 'മോസ്‌കോ ടൈംസ്' റിപ്പോര്‍ട്ട് ചെയ്തതും വിവാദമായി. അണുപ്രസരണമേറ്റ ശരീരം കൈകാര്യം ചെയ്യുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലെടുക്കാന്‍ പോലും സാധിച്ചില്ലെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ജനങ്ങളില്‍ നിന്ന് എന്തൊക്കെയോ മറയ്ക്കാന്‍ റഷ്യന്‍ സര്‍ക്കാര്‍ ശ്രമിച്ചു എന്നതിലേക്കാണ് ഇതെല്ലാം വിരല്‍ ചൂണ്ടുന്നത്.
വൈറ്റ് സീയില്‍ പരീക്ഷണത്തിനിടെ പൊട്ടിത്തെറിച്ച 'ആയുധം' ഏതു തരത്തിലുള്ളതാണെന്നു വ്യക്തമാക്കാന്‍ ഇപ്പോഴും റഷ്യന്‍ പ്രതിരോധ വകുപ്പോ റസാറ്റമോ തയാറായിട്ടില്ല. ആണവപരീക്ഷണമാണ് നടന്നതെന്നതിന് ആകെ ലഭിച്ചിട്ടുള്ള ഔദ്യോഗിക സ്ഥിരീകരണം മിസൈലിന് ഊര്‍ജം പകരാന്‍ ഉപയോഗിച്ചത് ന്യൂക്ലിയര്‍ ഐസോടോപാണെന്നതാണ്. ആ 'തെളിവിന്റെ' ചുവടുപിടിച്ചു പക്ഷേ രാജ്യാന്തര ആണവനിരീക്ഷകര്‍, റഷ്യ പരീക്ഷിച്ച ആയുധം ഏതാണെന്ന ഏകദേശ നിഗമനത്തിലെത്തിയിട്ടുണ്ട്. സ്റ്റോം പെട്രെല്‍ എന്നറിയപ്പെടുന്ന ബുറിവീസ്‌നിക് ആണവ ക്രൂസ് മിസൈലാണിതെന്നാണു കരുതപ്പെടുന്നത്. റഷ്യയുടെ ആണവ ആവനാഴിയിലെ ഏറ്റവും പുതിയ ശക്തിയായി പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനാണ് 2018 മാര്‍ച്ചില്‍ ആദ്യമായി ഈ ആയുധം ലോകത്തിനു പരിചയപ്പെടുത്തുന്നത്.
ഉപയോഗിക്കുന്നത് ആണവ ഇന്ധനമായതിനാല്‍ത്തന്നെ ലോകത്തില്‍ എവിടേക്കു വേണമെങ്കിലും പറന്നെത്താനാകും റഷ്യയുടെ മിസൈലിനെന്നായിരുന്നു പുടിന്റെ വാക്കുകള്‍. ഭൂമിയെ ചുറ്റിവന്നാലും മിസൈലിനെ ഒരു പ്രതിരോധ സംവിധാനത്തിനും തിരിച്ചറിയാന്‍ പോലും സാധിക്കില്ല. അധികം ഉയരത്തിലല്ലാതെയും കൃത്യമായ ലക്ഷ്യമില്ലാതെയും പറക്കാന്‍ സാധിക്കുന്നതാണ് അതിനു കാരണം. മിസൈലുകളെ പ്രതിരോധിക്കാന്‍ വിവിധ രാജ്യങ്ങള്‍ തയാറാക്കിയ പ്രതിരോധ സംവിധാനങ്ങള്‍ക്കെല്ലാം മിസൈല്‍ എവിടേക്കാണു വരുന്നത് എന്നതു സംബന്ധിച്ച കൃത്യമായ ധാരണയുണ്ടാകും. അതിനാല്‍ തകര്‍ക്കാനും എളുപ്പം. എന്നാല്‍ ബുറിവീസ്‌നിക് മിസൈലുകളുടെ പാത കൃത്യമായി കണ്ടെത്താനാകില്ലെന്നാണു പറയപ്പെടുന്നത്. അതിനാല്‍ത്തന്നെ തകര്‍ക്കപ്പെടും മുന്‍പേ കൃത്യമായി ലക്ഷ്യം ഭേദിക്കാന്‍ ഇവയ്ക്കു സാധിക്കും.
മിസൈലിന്റെ ആദ്യഘട്ട പരീക്ഷണങ്ങള്‍ വിജയകരമായിരുന്നെന്നു പുടിന്‍ പറയുമ്പോഴും അത്തരം മിസൈലുകള്‍ കൈകാര്യം ചെയ്യുന്നതിലെ അപകടത്തെക്കുറിച്ചാണ് ആണവ നിരീക്ഷകരുടെ ഭയം. അഞ്ചു പേരുടെ മരണത്തിനിടയാക്കിയ ഓഗസ്റ്റ് എട്ടിലെ വൈറ്റ് സീ സ്‌ഫോടനം ആ ആശങ്ക അസ്ഥാനത്തല്ലെന്നും വ്യക്തമാക്കുന്നു. 1960-കളില്‍ യുഎസും സോവിയറ്റ് യൂണിയനും ആണവമിസൈലുകളിന്മേലുള്ള പരീക്ഷണം ശക്തമാക്കിയിരുന്നു. എന്നാല്‍ പ്രയോഗിക്കാനുള്ള ബുദ്ധിമുട്ടും കൈകാര്യം ചെയ്യുന്നതിലെ അപകടവും മുന്നില്‍ക്കണ്ട് ഇരുകൂട്ടരും വൈകാതെ തന്നെ ശ്രമം ഉപേക്ഷിച്ചിരുന്നു. മിസൈല്‍ നിര്‍മിച്ചാല്‍ത്തന്നെ പരീക്ഷണം നടത്തുന്നത് സ്വന്തം രാജ്യത്തെ ജനങ്ങളുടെ ജീവന്‍ ഭീഷണിയിലാഴ്ത്തി വേണമെന്നതും പല ലോകശക്തികളെയും ആണവ മിസൈല്‍ നിര്‍മാണത്തില്‍ നിന്നു പിന്തിരിപ്പിച്ചു.
ഇപ്പോള്‍ പരാജയപ്പെട്ട പരീക്ഷണത്തിന്റെ വിവരങ്ങള്‍ ലോകത്തിനു മുന്നില്‍ നിന്നു റഷ്യ മറച്ചുവയ്ക്കുന്നുണ്ട്. പുടിന്‍ ഏറ്റവും അഭിമാനത്തോടെ മുന്നോട്ടു വച്ചതാണ് ബുറിവീസ്‌നിക് മിസൈല്‍ പദ്ധതി. ലോകത്തില്‍ എവിടേക്കു വേണമെങ്കിലും തൊടുക്കാമെന്നു പറയുന്നതിലൂടെ ഭയപ്പെടുത്താന്‍ ലക്ഷ്യമിടുന്നത് യുഎസിനെയാണെന്നതും വ്യക്തം. അങ്ങനെയിരിക്കെ മിസൈല്‍ പരീക്ഷണം പരാജയപ്പെടുകയും ആണവഭീതി ചര്‍ച്ചയാവുകയും ചെയ്താല്‍ അതു മുന്നോട്ടുള്ള ശ്രമങ്ങള്‍ക്കു തിരിച്ചടിയാകും. ഈ സാഹചര്യത്തിലാണ് എല്ലാം വളരെ 'നോര്‍മല്‍' എന്ന മട്ടില്‍ റഷ്യ വിഷയത്തെ കൈകാര്യം ചെയ്തത്.
https://www.facebook.com/Malayalivartha